ഫെബ്രുവരി 21 മുതൽ തുടങ്ങുന്ന സൂപ്പർ 8 ഘട്ടത്തിലെ ഗ്രൂപ്പ് വിഭജനത്തെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് വലിയ പ്രതിഷേധം ഉയരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിൽ, കാണികൾക്കും ബ്രോഡ്കാസ്റ്റർമാർക്കും സൗകര്യപ്രദമാകുന്ന രീതിയിൽ 'പ്രീ-സീഡിംഗ്' എന്ന സംവിധാനമാണ് ഐസിസി നടപ്പിലാക്കിയത്. എന്നാൽ ഇത് ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ടീമുകൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
എന്താണ് ഈ പ്രീ-സീഡിംഗ്?
ടിക്കറ്റ് വിൽപ്പന, യാത്രാ സൗകര്യം, ബ്രോഡ്കാസ്റ്റിംഗ് എന്നിവയിലെ എളുപ്പത്തിനായി ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപേ ടീമുകൾക്ക് ഐസിസി പ്രത്യേക സ്ഥാനങ്ങൾ (Seedings) നൽകിയിരുന്നു. ഇത് പ്രകാരം ഇന്ത്യ (X1), ഓസ്‌ട്രേലിയക്ക് പകരം സിംബാബ്‌വെ (X2), വെസ്റ്റ് ഇൻഡീസ് (X3), ദക്ഷിണാഫ്രിക്ക (X4) എന്നിവർ സൂപ്പർ 8-ലെ ഒന്നാം ഗ്രൂപ്പിൽ വരും. ഈ നാല് ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി എത്തിയവരാണ് എന്നതാണ് വിരോധാഭാസം.

ആരാധകരുടെ പ്രതിഷേധം:
"ഇതൊരു തമാശയാണോ ഐസിസി? എല്ലാ ഗ്രൂപ്പ് ടോപ്പർമാരും ഒരേ ഗ്രൂപ്പിൽ വരുന്നത് എങ്ങനെയാണ് നീതിയാകുന്നത്?" എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ടൂർണമെന്റിൽ പ്രത്യേക ആനുകൂല്യം ലഭിക്കുന്നതിന് പകരം കടുപ്പമേറിയ ഗ്രൂപ്പിലേക്ക് തള്ളപ്പെടുന്നത് സ്പോർട്സ് സ്പിരിറ്റിന് വിരുദ്ധമാണെന്ന് ആരാധകർ വാദിക്കുന്നു. പണമുണ്ടാക്കാൻ വേണ്ടി ഇന്ത്യ-പാക് ഫൈനൽ പോലുള്ള വമ്പൻ മത്സരങ്ങൾക്കായി ഐസിസി കളി മെനയുകയാണെന്നും ചിലർ ആരോപിക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറിയ ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരും അപ്രതീക്ഷിത കുതിപ്പ് നടത്തിയ സിംബാബ്‌വെയും ഒരേ ഗ്രൂപ്പിൽ (ഗ്രൂപ്പ് 1) ഉൾപ്പെട്ടു. ഗ്രൂപ്പ് വിജയികൾ എല്ലാവരും ഒരേ ഗ്രൂപ്പിൽ വരുന്നത് ടൂർണമെന്റിന്റെ സുതാര്യതയെ ബാധിക്കുമെന്നാണ് ആരാധകരുടെ പക്ഷം. മറുവശത്ത് ഗ്രൂപ്പ് 2-ൽ റണ്ണറപ്പുകളായി എത്തിയ ഇംഗ്ലണ്ട്, പാകിസ്ഥാൻ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവരാണ് ഉള്ളത്. ലാഭമുണ്ടാക്കാനുള്ള ഐസിസിയുടെ തന്ത്രമാണിതെന്ന് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തുന്നതിന് പ്രസക്തിയില്ലാത്ത സാഹചര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച കൊളംബോയിൽ നടക്കുന്ന പാകിസ്ഥാൻ-ന്യൂസിലൻഡ് പോരാട്ടത്തോടെയാണ് രണ്ടാം ഘട്ടം തുടങ്ങുന്നത്. ഇന്ത്യയുടെ ആദ്യ സൂപ്പർ 8 മത്സരം ഫെബ്രുവരി 22-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഹമ്മദാബാദിലാണ്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് എന്ന് കരുതപ്പെടുന്നത് സിംബാബ്‍വെയുടെ കുതിപ്പാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു കളി പോലും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് സിംബാബ്‍വെ ടീം സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. വമ്പന്മാരായ ഓസ്ട്രേലിയയെയും ടൂർണമെന്റിൽ മിന്നും ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ശ്രീലങ്കയെയും വീഴ്ത്തി എന്നതാണ് സിക്കന്ദർ റാസയും കൂട്ടരും നേടിയ ഏറ്റവും വലിയ നേട്ടം.
സൂപ്പർ 8 ഗ്രൂപ്പുകൾ:
ഗ്രൂപ്പ് 1: ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക.
ഗ്രൂപ്പ് 2: ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക.