ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ നിന്ന് വെറും 2 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തിയ ഷാർദുൽ താക്കൂർ, സീസണിലെ ടീമിന്റെ ആദ്യ മത്സരത്തിൽ തന്നെ ടീമിന്റെ രക്ഷകനായി മാറി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) പോരാട്ടത്തിൽ മറ്റു മുംബൈ ബൗളർമാർ റൺസ് വഴങ്ങി പതറിയപ്പോൾ, കൃത്യമായ ഇടവേളകളിൽ 3 നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി ഷാർദുൽ മുംബൈയുടെ ഹീറോയായി. ഫിൻ അലൻ, 25 കോടിയുടെ താരം കാമറൂൺ ഗ്രീൻ, സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കെകെആർ നായകൻ അജിങ്ക്യ രഹാനെ എന്നിവരെയാണ് ഷാർദുൽ പവലിയനിലേക്ക് മടക്കിയത്.
"ഗോൾഡൻ ആം"; സോഷ്യൽ മീഡിയയിൽ ഷാർദുൽ തരംഗം!
4 ഓവറിൽ 39 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഷാർദുലിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. "യഥാർത്ഥ ദുരന്തർ", "ഗെയിം ചേഞ്ചിംഗ് സ്പെൽ", "മുംബൈയുടെ കയ്യിലുള്ളത് പൊൻകൈ (Golden Arm) ആണ്" എന്നിങ്ങനെ നീളുന്നു എക്സിലെ (X) കമന്റുകൾ. ദീപക് ചഹറിന്റെ മുംബൈ കരിയറിനെ കംപയർ ചെയ്തുകൊണ്ടും ഷാർദുലിനെ വാഴ്ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നിരുന്നു. ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും വിക്കറ്റില്ലാതെ മടങ്ങിയ മത്സരത്തിലാണ് ഷാർദുൽ ഈ നേട്ടം കൊയ്തത് എന്നത് പ്രകടനത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.

2012-ന് ശേഷമുള്ള ആ ചരിത്ര വിജയം!
ഷാർദുലിന്റെ ഈ വിക്കറ്റ് വേട്ടയാണ് 220 എന്ന സ്കോറിൽ കെകെആറിനെ തളച്ചിടാൻ മുംബൈയെ സഹായിച്ചത്. ഫിൻ അലന്റെ വെടിക്കെട്ടും രഹാനെയുടെ ക്ലാസിക് ഇന്നിംഗ്‌സും (67) രഘുവംശിയുടെ അർദ്ധ സെഞ്ച്വറിയും (51) കെകെആറിന് വലിയ കരുത്ത് നൽകിയിരുന്നു. എന്നാൽ ഷാർദുൽ വീഴ്ത്തിയ വിക്കറ്റുകൾ റൺ റേറ്റിനെ ഒരു പരിധിവരെ നിയന്ത്രിച്ചു. 2012-ന് ശേഷം ആദ്യമായി ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് മുംബൈ ശാപം തീർത്തപ്പോൾ, ആ വിജയത്തിന് അടിത്തറ പാകിയത് ഷാർദുലിന്റെ ഈ 'മാജിക് സ്പെൽ' തന്നെയാണ്.
ഐപിഎൽ 2026-ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ക്ലാസിക് ഇന്നിംഗ്‌സും (67), യുവതാരം അങ്ക്രിഷ് രഘുവംശിയുടെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയും (51) കെകെആറിനെ മികച്ച നിലയിലെത്തിച്ചു. അവസാന ഓവറുകളിൽ റിങ്കു സിംഗും തിളങ്ങിയതോടെ മുംബൈയ്ക്ക് മുന്നിൽ 221 റൺസ് എന്ന വലിയ ലക്ഷ്യം ഉയർത്താൻ അവർക്ക് സാധിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് രോഹിത് ശർമ്മയും (78) റയാൻ റിക്കൽട്ടണും (81) ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 148 റൺസിന്റെ കൂട്ടുകെട്ട് വിജയത്തിലേക്കുള്ള പാത എളുപ്പമാക്കി. 8 കൂറ്റൻ സിക്സറുകളുമായി റിക്കൽട്ടൺ വാങ്കഡെയെ ആവേശത്തിലാഴ്ത്തിയപ്പോൾ, രോഹിത് തന്റെ തനത് ശൈലിയിൽ 6 സിക്സറുകളുമായി കളം നിറഞ്ഞു. മധ്യനിരയിൽ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ചേർന്ന് 19.1 ഓവറിൽ തന്നെ മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു.