മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ മോശം പ്രകടനം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനത്തിനാണ് ഇടയാക്കുന്നത്. പരിശീലകൻ ഗൗതം ഗംഭീർ മാത്രമല്ല മറ്റ് താരങ്ങളും ഈ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിൽ ഇക്കുറി ആരാധകർ ഏറ്റവും കൂടുതൽ നോട്ടമിട്ടിരിക്കുന്ന താരങ്ങളിൽ ഒരാളാണ് കെഎൽ രാഹുൽ. രണ്ടാം ഏകദിനത്തിൽ ബാറ്റിങിലെ പരാജയപ്പെടലിന് പുറമെ വിക്കറ്റിന് പുറകിലും രാഹുൽ ദുരന്തമായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ എക്‌സിൽ ഉൾപ്പെടെ നിരവധി പേരാണ് രാഹുലിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. മറ്റ് ചിലരാവട്ടെ രസകരമായ കണക്കുകൾ കൂടി പുറത്തുവിട്ടിട്ടുണ്ട്. ടി20 ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യൻ ടീമിൽ ഇടമില്ലാതിരുന്ന രാഹുൽ ഈ വർഷം ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച മത്സരങ്ങളിലെയും താരം കളിക്കാതിരുന്ന മത്സരങ്ങളിലെയും ഫലം താരതമ്യം ചെയ്‌തു കൊണ്ടാണ് ചില ആരാധകർ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

നിലവിൽ ഈ വർഷം ഇതുവരെ നാല് മത്സരങ്ങളിൽ മാത്രമാണ് കെഎൽ രാഹുൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചതെന്നാണ് ഒരു ആരാധകർ പറയുന്നത്. അതിൽ മൂന്നെണ്ണത്തിലും ഇന്ത്യ തോൽക്കുകയായിരുന്നു. എന്നാൽ രാഹുൽ കളിക്കാതെ ശേഷിക്കുന്ന 23 മത്സരങ്ങൾ ഉണ്ടായിരുന്നു. അതിലാവട്ടെ ഇന്ത്യ ജയിച്ചത് 22 എണ്ണത്തിൽ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെയാണ് ആരാധകരോഷം മുഴുവൻ രാഹുലിനെതിരെ തിരിയുന്നത്.
നേരത്തെയും രാഹുൽ ഇത്തരത്തിൽ വേട്ടയാടപ്പെട്ടിട്ടുണ്ട്. ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിൽ കഴിഞ്ഞ വർഷം ഇന്ത്യ ഓസീസിനോട് പൊരുതാൻ പോലും കൂട്ടാക്കാതെ കീഴടങ്ങിയപ്പോൾ അന്നും രാഹുൽ തന്നെയായിരുന്നു വില്ലനെന്ന് ആരാധകർ ആരോപിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് രോഹിത് ശർമ്മ മികച്ച തുടക്കമാണ് നൽകിയത്.
എന്നാൽ മറുവശത്ത് ഗില്ലിനെ പെട്ടെന്ന് തന്നെ നഷ്‌ടമായത് ടീമിനെ പരിഭ്രാന്തരാക്കി. വൺ ഡൗണായി ഇറങ്ങിയ വിരാട് കോഹ്ലി നങ്കൂരമിട്ട് കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി രോഹിത് പുറത്താവുകയിരുന്നു. അവിടേക്കാണ് കെഎൽ രാഹുൽ വന്നത്. എന്നാൽ ബാറ്റിങിലെ രാഹുലിന്റെ മെല്ലെപ്പോക്ക് ടീമിനെ പിന്നോട്ട് വലിച്ചു. മത്സരത്തിൽ 107 പന്തിൽ 66 റൺസ് നേടിയാണ് രാഹുൽ കളം വിട്ടത്.
ആധുനിക ക്രിക്കറ്റിൽ ടെസ്‌റ്റിൽ പോലും ഇത്രയും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് ഉള്ള ബാറ്റർമാർ വിരളമാണെന്നായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്. ശേഷം രാഹുലിനെ ടീമിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ടി20 ലോകകപ്പിൽ ഉൾപ്പെടെ രാഹുലിനെ പരിഗണിച്ചതുമില്ല. ടൂർണമെന്റിൽ റിഷഭ് പന്തിനെ ഒന്നാം വിക്കറ്റ് കീപ്പറായും സഞ്ജു സാംസണെ രണ്ടാം കീപ്പറായുമാണ് നിശ്ചയിച്ചത്.
എന്നാൽ പിന്നീട് ഗൗതം ഗംഭീർ പരിശീലക സ്ഥാനത്തേക്ക് എത്തിയതോടെയാണ് രാഹുലിന് വീണ്ടും ടീമിലേക്കുള്ള വഴി തുറന്നത്. ആദ്യ ഏകദിനത്തിൽ 31 റൺസാണ് താരം നേടിയത്. രണ്ടാം മത്സരത്തിൽ സംപൂജ്യനായി മടങ്ങുകയും ചെയ്‌തു. രാഹുൽ ഉൾപ്പെടുന്ന മധ്യനിരയുടെ മോശം പ്രകടനമാണ് രണ്ട് മത്സരങ്ങളിലും ഇന്ത്യ ആഗ്രഹിച്ച ഫലം കിട്ടാതെ പോയതെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. കൂടാതെ രാഹുലിനെ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യവും ശക്തമാണ്.