ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിന് പിന്നാലെ വിരാട് കോഹ്‌ലിക്കെതിരെ കടുത്ത വിമർശനവുമായി ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും രംഗത്ത്. മത്സരത്തിന്റെ തുടക്കത്തിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച കോഹ്‌ലി, അർദ്ധസെഞ്ച്വറിയോട് അടുത്തപ്പോൾ മനഃപൂർവ്വം വേഗത കുറച്ചുവെന്നാണ് പ്രധാന ആരോപണം. ട്വന്റി-20 ക്രിക്കറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് മാറാൻ കോഹ്‌ലിക്ക് കഴിയുന്നില്ലെന്നും താരം വ്യക്തിഗത നേട്ടങ്ങൾക്ക് പിന്നാലെയാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു.
തുടക്കത്തിൽ 'വേഗത്തിൽ', ഒടുവിൽ 'പതിയെ'?
മത്സരത്തിലെ കോഹ്‌ലിയുടെ ബാറ്റിംഗ് ഗ്രാഫ് പരിശോധിച്ചാൽ വിമർശകർക്ക് ആയുധം നൽകുന്ന കണക്കുകളാണ് കാണാൻ കഴിയുന്നത്. ആദ്യ 20 പന്തിൽ നിന്ന് 40 റൺസ് അടിച്ചുകൂട്ടിയ കോഹ്‌ലി ഏതു നിമിഷവും ഗാലറിയിലേക്ക് പന്ത് പറത്താൻ കെൽപ്പുള്ളവനായിട്ടാണ് കാണപ്പെട്ടത്. എന്നാൽ പിന്നീട് നേരിട്ട 14 പന്തിൽ നിന്ന് വെറും 9 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

പവർപ്ലേയ്ക്ക് ശേഷം സ്കോർ ഉയർത്തേണ്ട ഘട്ടത്തിൽ സിംഗിളുകൾക്ക് മാത്രം മുൻഗണന നൽകിയത് ടീമിന്റെ ടോട്ടലിനെ ബാധിച്ചുവെന്നാണ് ആരാധകർ പറയുന്നത്. 40 റൺസിന് ശേഷം കോഹ്‌ലി തന്റെ വ്യക്തിഗത നാഴികക്കല്ലുകൾക്കായി കളിച്ചതാണ് ആർസിബിക്ക് തിരിച്ചടിയായതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
സെഞ്ച്വറികൾക്കും അർദ്ധസെഞ്ച്വറികൾക്കും ഇടയിലുള്ള കളി!
ടി20 ക്രിക്കറ്റ് മാറിക്കഴിഞ്ഞുവെന്നും ഇവിടെ വ്യക്തിഗത നേട്ടങ്ങൾക്ക് സ്ഥാനമില്ലെന്നും പറയുന്ന ആരാധകർ കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്യുന്നു. അർദ്ധസെഞ്ച്വറി തികയ്ക്കാൻ വേണ്ടി പന്തുകൾ പാഴാക്കുന്നത് ടീമിനെ വലിയ സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നു എന്നാണ് എക്സിലെ (X) പ്രധാന ചർച്ച. "നിങ്ങൾക്ക് ഇനി ന്യായീകരിക്കാൻ കഴിയില്ല, കോഹ്‌ലി ഇപ്പോഴും വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയാണ് കളിക്കുന്നത്," എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
ഈ സീസണിൽ ആയുഷ് മ്ഹാത്രെയെയും സഞ്ജു സാംസണെയും പോലുള്ള യുവതാരങ്ങൾ അഗ്രസീവ് ബാറ്റിംഗിലൂടെ മത്സരം മാറ്റിമറിക്കുമ്പോൾ, കോഹ്‌ലിയുടെ ഈ 'പഴയ ശൈലി' ടീമിന് ഗുണകരമാണോ എന്ന ഗൗരവമായ ചോദ്യമാണ് ഉയരുന്നത്.
ആർസിബിയുടെ ഷോ
ലക്നൗ സൂപ്പർ ജയിന്റ്സുമായുള്ള മത്സരം റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന് ഒരു കേക്ക് വാക്ക് തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിനെ 146 റൺസിനാണ് ആർ.സി.ബി പൂട്ടിയത്. 32 പന്തുകളിൽ നിന്നും 40 റൺസെടുത്ത മിച്ചൽ മാർഷാണ് ലക്നൗ നിരയിലെ ടോപ് സ്കോറർ. കുറച്ചെങ്കിലും ഇന്റെന്റോട് കൂടി ബാറ്റ് ചെയ്തത് യുവതാരം മുകുൾ ചൗധരി മാത്രമാണ്. 28 പന്തുകളിൽ നിന്നും താരം 39 റൺസെടുത്തു. ആർസിബി ബൗളിങ് നിരയ്ക്ക് മുന്നിൽ ലക്നൗ നിര പൂർണമായും തകർന്നടിയുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ പരിക്ക് പറ്റിയ നായകൻ റിഷഭ് പന്ത് റണ്ണൊന്നുമെടുക്കാതെ റിട്ടയേർഡ് ഹർട്ടായി.
എന്നാൽ, തിരിച്ചുവന്നിട്ടും ഒരു റണ്ണിൽ കൂടുതൽ എടുക്കാൻ സാധിച്ചില്ല. ആർസിബിക്ക് വേണ്ടി റാസിക് സലാം നാല് വിക്കറ്റുകൾ വീഴ്ത്തി. തിരിച്ചുവരവ് ഗംഭീരമാക്കി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റുകൾ കൊയ്തു. ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിയുടെ ചേസ് വളരെ കൃത്യമായിരുന്നു. വെറും 15 ഓവറിൽ ആതിഥേയർ ലക്ഷ്യം കണ്ടു. 49 റൺസെടുത്ത വിരാട് കോഹ്‍ലി മുന്നിൽ നിന്ന് നയിച്ചപ്പോൾ രജത് പാട്ടീഥാറും ജിതേഷ് ശർമ്മയും മികച്ച പിന്തുണയാണ് നൽകിയത്.