ഇന്ത്യൻ ക്രിക്കറ്റിലെ വളരെ പ്രധാനപ്പെട്ട, ഒരുപാട് നേട്ടങ്ങൾ ടീമിന് സമ്മാനിച്ച രണ്ട് മുൻനിര താരങ്ങളാണ് വിരാട് കോലിയും രോഹിത് ശർമ്മയും. ഇതിഹാസങ്ങൾ എന്നാണ് ഇരുവരെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. അതിനൊത്ത പ്രകടനം ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി കാഴ്‌ച വച്ചിട്ടുണ്ട് താനും. അതിനാൽ തന്നെയാണ് അവർക്ക് ഇത്രയധികം ആരാധകർ ഉള്ളതും. എന്നാൽ കഴിഞ്ഞ ദിവസങ്ങൾ ഇരുവരുടെയും ആരാധകർക്ക് അത്ര നല്ല കാലമായിരുന്നില്ല.
ഐപിഎൽ മത്സരം പുരോഗമിക്കുന്നതിനിടെയാണ് രോഹിത് ശർമ്മ അപ്രതീക്ഷിതമായി ടെസ്‌റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നാലെ വിരാട് കോലിയും കഴിഞ്ഞ ദിവസം ദൈർഘ്യമേറിയ ഫോർമാറ്റിൽ നിന്ന് പടിയിറങ്ങി. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്‌റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ആയിരുന്നു രണ്ട് പേരുടെയും പടിയിറങ്ങൽ.

ഇതിന് പിന്നാലെ മുഖ്യ പരിശീലകൻ ആയ ഗൗതം ഗംഭീറിനെതിരെ കാര്യമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യൻ പരിശീലകൻ ആയി ചുമതല ഏറ്റെടുത്ത ശേഷം ഗംഭീറിനെ സംബന്ധിച്ച് ഇത് നല്ല കാലമല്ലെന്നതാണ് പ്രധാന വിഷയം. പരിശീലക സ്ഥാനം ഏറ്റെടുത്തത് മുതൽ കോലി-ഗംഭീർ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഇരുവർക്കും ഇടയിലെ വിള്ളലുകൾ അങ്ങാടിപാട്ടായിരുന്നു, ലോകം മുഴുവൻ കണ്ടതുമാണ്.
ഇപ്പോഴിതാ ആരാധകർ ഒന്നടങ്കം പല കോണുകളിൽ നിന്ന് ഗംഭീറിനെതിരെ മുറവിളി കൂട്ടുകയാണ്. ഗൗതം ഗംഭീറിന്റെ മുൻകാല തീരുമാനങ്ങളും അതിൽ നിന്നുള്ള മലക്കം മറിച്ചിലുകളും ഒക്കെ ചൂണ്ടിക്കാട്ടിയാണ് ആരാധകർ ഇപ്പോൾ അദ്ദേഹത്തെ വിമർശിക്കുന്നത്. അതിൽ പ്രധാന കാര്യം എന്തെന്നാൽ കോലിയുടെയും രോഹിതിന്റെയും വിരമിക്കൽ തന്നെയാണ്.
ഗംഭീറിനെതിരെ വാളെടുത്ത് ആരാധകർ
ടി20 ലോകകപ്പിലെ കിരീട വിജയത്തിന് ശേഷം വിരാട് കോലിയും രോഹിത് ശർമ്മയും ഒന്നിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അത്രയും നല്ല ഫോമിൽ നിൽക്കെ ഇരുവരുടെയും വിരമിക്കൽ വലിയ രീതിയിൽ അന്ന് തന്നെ ചർച്ചയായിരുന്നു. അതിന് കാരണം ഗൗതം ഗംഭീർ ആണെന്നാണ് ഇപ്പോൾ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. നിർബന്ധിച്ച് ഇരുവരെയും വിരമിപ്പിക്കുക ആയിരുന്നു ഗംഭീർ എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.
ഇത് തന്നെ ടെസ്‌റ്റിൽ നിന്നുള്ള ഇരുവരുടെയും വിരമിക്കലിൽ ആരാധകർ എടുത്തുപറയുന്നുണ്ട്. ഗംഭീർ തന്നെയാണ് ഇതിന് പിന്നിലുമെന്നാണ് ആക്ഷേപം. കൂടാതെ മുൻപ് വിദേശ കോച്ചുമാരെ കൊണ്ട് വരുന്നതിന് എതിരായിരുന്നു ഗൗതം ഗംഭീർ. ഇന്ത്യയ്ക്ക് ഒരുപാട് നേട്ടങ്ങൾ നേടിത്തന്ന ഗ്യാരി കേസ്‌റ്റനെ ഉൾപ്പെടെ മറന്നുകൊണ്ടായിരുന്നു ഗംഭീറിന്റെ വിമർശനം. എന്നാൽ താൻ ഹെഡ് കോച്ചായി എത്തിയപ്പോൾ വിദേശിയായ മോർണി മോർക്കലിനെ ഗംഭീർ സഹപരിശീലകനായി നിയമിച്ചത് അദ്ദേഹത്തിന്റെ കാപട്യമാണ് എന്നാണ് ആരാധകർ പറയുന്നത്.
ഗംഭീറിന്റെ തിയറി അനുസരിച്ച് ഒരു താരം എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനം കാഴ്‌ച വച്ചാൽ മാത്രമേ അയാളൊരു മികച്ച താരമാവൂ എന്നാണ്. എന്നാൽ ഇതേ ഗംഭീർ തന്നെ ബുമ്രയെ ടെസ്‌റ്റ് കളിപ്പിക്കാതെ പുറത്തിരുത്തിയതും ടി20 താരമായ സൂര്യകുമാർ യാദവിനെ ദൈർഘ്യമേറിയ ഫോർമാറ്റിൽ കളിപ്പിച്ചതും ആരാധകർ വിമർശന വിധേയമാക്കുന്നുണ്ട്.
ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങളാണ് ആരാധകർ എക്‌സിലൂടെയും മറ്റും ഗംഭീറിന്റെ നയങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി നൽകുന്നത്. ടെസ്‌റ്റിൽ ഇന്ത്യയുടെ മികച്ച സ്‌പിന്നർമാരിൽ ഒരാളായ അശ്വിൻ വിരമിച്ചതിന് കാരണവും ഗംഭീർ ആണെന്ന് കരുതുന്നവരും കുറവല്ല. കൂടാതെ ഗൗതം ഗംഭീർ പിആർ ടീമിനെ വച്ചാണ് പ്രവർത്തിക്കുന്നതെന്നും നിരവധി ആരാധകർ ആരോപിക്കുന്നുണ്ട്.
ഏറ്റവും ഒടുവിൽ ആരാധകരെ ചൊടിപ്പിച്ചത് ശരിക്കും വിരാട് കോലിയുടെ അപ്രതീക്ഷിത വിരമിക്കലാണ്. ടെസ്‌റ്റിൽ ഒരങ്കത്തിന് കൂടിയുള്ള ബാല്യം കോലിക്ക് ഉണ്ടായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. വിരമിക്കൽ നേരത്തെ ആക്കിയതിൽ ഗംഭീറിന്റെ പങ്ക് ചെറുതല്ലെന്നും ആക്ഷേപമുണ്ട്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതോടെ രോഹിതും പിന്നാലെ കോലിയും പടിയിറങ്ങിയതോടെ ഗംഭീറിന് നേരെ ചോദ്യമുനകൾ നീളുകയാണ്.