മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്‌ദാനമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ ക്രിക്കറ്റ് പണ്ഡിതർ വിധിയെഴുതിയ താരങ്ങളിൽ ഒരാളായിരുന്നു ഹർദിക് പാണ്ഡ്യ. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മാത്രമല്ല തന്റെ ആക്രമണോത്സുക മനോഭാവം കൊണ്ട് പോലും ഒരു മത്സരം കൈപ്പിടിയിലൊതുക്കാൻ കെൽപുള്ള താരത്തിനെ രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ടീമിനെ നായക സ്ഥാനത്തേക്ക് കൊണ്ട് വരുമെന്ന് തന്നെയായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.
എന്നാൽ ബിസിസിഐയിൽ അടിമുടി അഴിച്ചുപണി വന്ന ശേഷം, പ്രത്യേകിച്ച് അജിത് അഗാർക്കർ മുഖ്യ സെലക്‌ടർ ചുമതല ഏറ്റെടുത്തതിന് പിന്നാലെ എല്ലാം മാറിമറിയുകയായിരുന്നു. അങ്ങനെ ടി20 നായക സ്ഥാനം ഹർദിക് പാണ്ഡ്യയ്ക്ക് നഷ്‌ടമാവുകയും പകരം മുംബൈ ഇന്ത്യൻസിലെ സഹതാരമായ സൂര്യകുമാർ യാദവിനെ തേടിയെത്തുകയും ചെയ്‌തിരുന്നു.

ഇത് ഇതുവരെയുള്ള കഥ, എന്നാൽ ഈ സംഭവ വികാസങ്ങൾക്ക് കൃത്യമായ കാരണമുണ്ടെന്നാണ് മുൻ ഇന്ത്യൻ ഫീൽഡിംഗ് പരിശീലകൻ കൂടിയായ ആർ ശ്രീധർ വെളിപ്പെടുത്തുന്നത്. ഹർദിക് പാണ്ഡ്യയെ മാറ്റി അവിടേക്ക് സൂര്യകുമാർ യാദവിനെ കൊണ്ട് വന്നതിന് തക്കതായ കാരണം ഉണ്ടെന്നാണ് ശ്രീധർ പറയുന്നത്. ഇക്കാര്യത്തിൽ മുഖ്യ സെലക്‌ടർ അജിത് അഗാർക്കറിന്റെ വാക്കുകൾ ശരിവയ്ക്കുകയും ചെയ്യുന്നുണ്ട് ആർ ശ്രീധർ.
'അതിന്റെ കാരണം സെലക്ഷൻ കമ്മിറ്റി ചെയർമാൻ തന്നെ തുറന്നു പറഞ്ഞതാണ്. ക്യാപ്റ്റൻസിയിൽ സൂര്യയെ കൊണ്ട് വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് താരത്തെ പോലെ എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ കഴിയുന്നു എന്നതും, അതിനൊപ്പം എത്ര വലിയ ജോലിഭാരവും അനായാസം താങ്ങാനുള്ള ശേഷിയുമാണ് എന്നതാണ്.' ആർ ശ്രീധർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
'നേരത്തെ രോഹിതും ഹർദിക്കും ഇല്ലാതിരുന്ന സമയത്ത് സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നു. ഇത് ബിസിസിഐക്ക് താരത്തിന്റെ കാര്യത്തിൽ ആത്മവിശ്വാസം നൽകുന്ന ഘടകമായിരുന്നു. ആ സമയത്തെ താരത്തിന്റെ പ്രകടനം സൂര്യയുടെ കാര്യത്തിൽ ബിസിസിഐക്ക് ഉറപ്പ് നൽകുന്നതായിരുന്നു' ശ്രീധർ ചൂണ്ടിക്കാണിക്കുന്നു.
ഗംഭീർ നായകനായിരുന്ന സമയത്ത് കെകെആറിൽ സൂര്യകുമാർ വൈസ് ക്യാപ്റ്റനായിരുന്നു. മുംബൈ ഇന്ത്യൻസ് നിരയിൽ എത്തിയപ്പോഴും താരം എന്തിനും സജ്ജമായിരുന്നു. ഇന്ത്യൻ ടീമിൽ ഉള്ളപ്പോഴല്ലാം തന്റെ നേതൃപാടവം പ്രകടമായിരുന്നു. അദ്ദേഹം ലോക ഒന്നാം നമ്പർ ടി20 ബാറ്ററായിരുന്നു, കൂടാതെ ടീമിനെ മുന്നോട്ട് നയിക്കാനുള്ള കഴിവും ആത്മവിശ്വാസവും കൂടി ചേർന്നപ്പോൾ താരത്തെ കൂടുതൽ അനുയോജ്യനാക്കി' ശ്രീധർ പറഞ്ഞു.
ഇതോടെ ഹർദിക് പാണ്ഡ്യയെ മാറ്റി നിർത്തിയതിന് മുഖ്യ കാരണം അദ്ദേഹത്തിന്റെ സ്ഥിരത ഇല്ലായ്‌മയാണെന്ന കാര്യം ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. നിരന്തരം പരിക്കുകൾ വേട്ടയാടിയിരുന്ന പാണ്ഡ്യയുടെ കരിയറിൽ ഒട്ടേറെ മത്സരങ്ങളാണ് അദ്ദേഹത്തിന് നഷ്‌ടമായത്. ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പരിക്കേറ്റ താരം പിന്നീട് കളിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെയാണ് ടി20യിൽ നായക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കാതിരുന്നത്. കൂടാതെ ടീം അംഗങ്ങൾക്ക് ഇടയിൽ പാണ്ഡ്യയേക്കാൾ മതിപ്പ് സൂര്യകുമാർ യാദവിന് ഉണ്ടെന്നും നേരത്ത റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. പല ഘട്ടത്തിലും സഹതാരങ്ങൾക്ക് ഒപ്പം നിൽക്കാനും അവരെ പ്രചോദിപ്പിക്കാനും സൂര്യക്കുള്ള കഴിവിനെയും പലരും പുകഴ്ത്തി.