ഇപ്പോള്‍ ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ ഇയാന്‍ മോര്‍ഗന്‍. 23 മാര്‍ച്ച് മുതല്‍ 12 മെയ് വരെയായിരുന്നു 2019 -ലെ ഐപിഎല്‍. ഐസിസി സംഘടിപ്പിച്ച ലോകകപ്പാകട്ടെ, മെയ് 30 മുതല്‍ 14 ജൂലായ് വരെയും നീണ്ടു.
ലോകകപ്പ് അടുത്തെത്തിയിട്ടും 11 ഇംഗ്ലീഷ് താരങ്ങളെ ഐപിഎല്‍ കളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അനുവദിച്ചു. ഇവരില്‍ ചിലരാകട്ടെ, ടീമിലെ ഏറ്റവും നിര്‍ണായക കളിക്കാരുമായിരുന്നു. ഇപ്പോള്‍ ഈ വിഷയത്തിലാണ് ഇയാന്‍ മോര്‍ഗന്റെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും മുന്‍ ഡയറക്ടറുമായിരുന്ന ആന്‍ഡ്രൂ സ്‌ട്രൊസ്സിന്റെ തീരുമാനം പ്രകാരമാണ് ഇംഗ്ലീഷ് ടീമംഗങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുത്തത്. ലോകകപ്പിന് സജ്ജമാവാന്‍ ഐപിഎല്ലിലും മികച്ചൊരു വേദിയില്ലെന്നാണ് സ്‌ട്രൊസ്സ് അന്ന് പറഞ്ഞത്.
ഉഭയകക്ഷി പരമ്പരകള്‍ സംഘടിപ്പിക്കുന്നതിലും ഭേദം താരങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ പോകുന്നതാണ്. ശാരീരികമായും മാനസികമായും ലോകകപ്പിന് തയ്യാറെടുക്കാന്‍ ഐപിഎല്‍ സഹായിക്കും, ഇയാന്‍ മോര്‍ഗന്‍ അറിയിച്ചു. ഹര്‍ഷാ ഭോഗ്‌ലെയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ഇയാന്‍ മോര്‍ഗന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഇംഗ്ലണ്ട് ടീമംഗങ്ങള്‍ ഐപിഎല്‍ കളിക്കാന്‍ തയ്യാറായത് സ്‌ട്രൊസ്സിന്റെ ആവശ്യം പ്രകാരമാണ്. എന്നാല്‍ ഇതിനായി അദ്ദേഹത്തെ ചട്ടംകെട്ടിയത് ഞാനാണെന്നു മാത്രം. കാരണം രാജ്യാന്തര പരമ്പരകളില്‍ മത്സരസമ്മര്‍ദ്ദം കുറവായിരിക്കും. ചാംപ്യന്‍സ് ട്രോഫിയിലോ ലോകകപ്പിലോ അനുഭവപ്പെടുന്ന സമ്മര്‍ദ്ദം മുന്‍കൂട്ടി അറിയാന്‍ ഐപിഎല്‍ സഹായിക്കും. ഐപിഎല്ലില്‍ ഓരോ മത്സരവും സമ്മര്‍ദ്ദം നിറഞ്ഞതാണ്. സമ്മര്‍ദ്ദം അതിജീവിച്ചു കളിക്കുക മാത്രമേ അവിടെ വഴിയുള്ളൂ. ഉഭയകക്ഷി പരമ്പരകളില്‍ ഈ ആവേശം കുറവാണ്', മോര്‍ഗന്‍ വ്യക്തമാക്കി.
പുതിയ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായാണ് ഇയാന്‍ മോര്‍ഗന്‍ കളിക്കുന്നത്. നിലവില്‍ ഇതുവരെ 52 മത്സരങ്ങള്‍ ഐപിഎല്ലില്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്. മോര്‍ഗന്റെ അഭിപ്രായത്തില്‍ താരങ്ങളെ 'കംഫോര്‍ട്ട് സോണിന്' വെളിയില്‍ കൊണ്ടുവരാന്‍ ഐപിഎല്‍ സഹായിക്കും. അതുകൊണ്ട് ഏതൊരു താരത്തെ സംബന്ധിച്ചും ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുന്നത് അസുലഭ അവസരമാണ്.
എന്തായാലും നാടകീയത നിറഞ്ഞതായിരുന്നു 2019 -ലെ ലോകകപ്പ് ഫൈനല്‍. ആദ്യം 50 ഓവര്‍ ന്യൂസിലാന്‍ഡ് ബാറ്റു ചെയ്തു. തുടര്‍ന്ന്് ഇംഗ്ലണ്ടും. എന്നാല്‍ ഇരു ടീമുകളെയും തമ്മില്‍ പിരിക്കാന്‍ സ്‌കോര്‍ബോര്‍ഡിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് വിഖ്യാതമായ സൂപ്പര്‍ ഓവര്‍. സൂപ്പര്‍ ഓവറിലും ഇരു പക്ഷവും സമനില തുടര്‍ന്നതോടെ അടിച്ച ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ട് വിജയികളായി.