ഇംഗ്ലണ്ടിനെതിരായ മല്‍സരം ഇന്ത്യക്കു ഒന്നു ശ്രമിച്ചാല്‍ ജയിക്കാന്‍ കഴിയുന്നതായിരുന്നുവെന്ന് സ്റ്റോക്സ് അഭിപ്രായപ്പെട്ടു. 11 ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 112 റണ്‍സ് വേണമെന്നിരിക്കെ ധോണിയുടെ ബാറ്റിങ് വളരെ വിചിത്രമായി തോന്നി. സിക്സറുകള്‍ നേടുന്നതിനേക്കാള്‍ അദ്ദേഹം ശ്രമിച്ചത് സിംഗിളുകള്‍ക്കാണ്. ധോണി കുറേക്കൂടി ആക്രമണോത്സുക ബാറ്റിങ് കാഴ്ചവച്ചിരുന്നെങ്കില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിയുമായിരുന്നു.
ധോണിയില്‍ നിന്നോ ബാറ്റിങ് പങ്കാളിയായ കേദാര്‍ ജാദവില്‍ നിന്നോ ടീമിനെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും കണ്ടില്ല. വിജയം ഇനിയും സാധ്യമെന്നു തോന്നുകയാണെങ്കില്‍ അതിനു വേണ്ടി ഏതറ്റം വരെയും പോവണമെന്നാണ് തന്റെ അഭിപ്രായമെന്നും സ്റ്റോക്സ് വ്യക്തമാക്കി.
കളി അവസാന ഓവര്‍ നീട്ടിക്കൊണ്ടു പോയ ശേഷം ധോണി ടീമിനെ ജയിപ്പിക്കാന്‍ ശ്രമിക്കുമെന്ന് തങ്ങള്‍ക്കു അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്നു ധോണി 31 പന്തില്‍ പുറത്താവാതെ 42 റണ്‍സെടുത്തിരുന്നു. എന്നാല്‍ കൂടുതല്‍ റണ്‍സും അവസാന ഓവറുകളിലായിരുന്നു. അപ്പോഴേക്കും കളി ഇംഗ്ലണ്ടിന്റെ വരുതിയിലാവുകയും ചെയ്തിരുന്നു.
ധോണിയുടെ ബാറ്റിങ് ശൈലിയെക്കുറിച്ച് ഞങ്ങളുടെ ക്യാംപില്‍ എല്ലാവര്ക്കും കൃത്യമായ ധാരണയുണ്ട്. അതില്‍ അന്നും മാറ്റമുണ്ടായില്ല. ഇന്ത്യക്കു ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവസാനം വരെ പുറത്താവാതെ നിന്ന് തോല്‍വി ഭാരം കുറയ്ക്കാനും റണ്‍റേറ്റ് മോശമില്ലാതെ നിലനിര്‍ത്താനും അദ്ദേഹം ശ്രമിക്കും.
ധോണിയെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം അവസാന ഓവര്‍ വരെ ക്രീസില്‍ നിന്ന് ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കുമെന്നതാണ്. സാധാരണയായി റണ്‍ചേസില്‍ ധോണി ആക്രമിച്ചു കളിക്കില്ല. പരമാവധി സിംഗിളുകളും ഡബിളുമെടുത്ത് ടാര്‍ജറ്റിന് കഴിയാവുന്നത്രയും അടുത്ത് ഇന്ത്യയെ എത്തിക്കാനാണ് ധോണി ശ്രമിക്കാറുള്ളതെന്നും ചിലപ്പോള്‍ ഇതു പരാജയത്തിലാണ് കലാശിക്കാറുള്ളതെന്നും സ്റ്റോക്സ് പുസ്തകത്തില്‍ വിശദമാക്കി.
മല്‍സരത്തില്‍ രോഹിത് ശര്‍മ- വിരാട് കോലി എന്നിവരുടെ കൂട്ടുകെട്ടിനെയും സ്റ്റോക്സ് ചോദ്യം ചെയ്തു. 27 ഓവറില്‍ നിന്നും 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് അന്നു ഇരുവരും ചേര്‍ന്നുണ്ടാക്കിയത്.
രോഹിത്തിന്റെയും കോലിയുടെ ബാറ്റിങില്‍ ദുരൂഹത ഉണ്ടായിരുന്നതു പോലെയാണ് തനിക്കു തോന്നിയത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചതെന്ന് അറിയാം. പക്ഷെ അവരുടെ ബാറ്റിങ് തന്നെ ശരിക്കും വിചിത്രമായാണ് അനുഭവപ്പെട്ടത്. മല്‍സരത്തില്‍ തങ്ങളുടെ ടീമിനെ ലക്ഷ്യത്തില്‍ കൂടുതല്‍ പിറകിലേക്കു വലിക്കുകയാണ് ഇരുവരും ചേര്‍ന്നു ചെയ്തത്. തങ്ങളുടെ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഒരു ശ്രമവും രോഹിത്, കോലി എന്നിവരുടെ ഭാഗത്തു നിന്നുണ്ടായില്ല. പകരം വെറുതെയങ്ങനെ ബാറ്റ് ചെയ്ത് പോവുകയാണ് ചെയ്തത്. ഇരുവരുടെയും ഈ തന്ത്രം യഥാര്‍ഥത്തില്‍ മല്‍സരം തങ്ങള്‍ക്കു സമ്മാനിക്കുക തന്നെയായിരുന്നുവെന്നും സ്റ്റോക്സ് ചൂണ്ടിക്കാട്ടി.
മല്‍സരശേഷം ഗ്രൗണ്ടിന്റെ വലിപ്പത്തെക്കുറിച്ചുള്ള കോലിയുടെ പരാതി കേട്ടപ്പോള്‍ അദ്ഭുതമാണ് തോന്നിയതെന്നു സ്റ്റോക്സ് പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ കളിയില്‍ തോറ്റ ശേഷം ഗ്രൗണ്ടിനെക്കുറിച്ച് പരാതി പറഞ്ഞത് കേട്ടപ്പോള്‍ ശരിക്കും അമ്പരന്നു പോയി. ഇത്രയും വിചിത്രമായ ഒരു പരാതി മറ്റൊരു ക്യാപ്റ്റനില്‍ നിന്നും മല്‍സരശേഷം താന്‍ കേട്ടിട്ടില്ല. ഒരു കളിയില്‍ ക്യാപ്റ്റന്‍ ഉന്നയിക്കാവുന്ന ഏറ്റവും മോശം പരാതിയും ഇത് തന്നെയായിരിക്കുമെന്നും സ്റ്റോക്സ് പരിഹസിച്ചു. ഇരുടീമുകളും ഈ ഗ്രൗണ്ടിലാണ് ബാറ്റ് ചെയ്തത്. രണ്ടു ടീമും നേരിട്ടത് തുല്യമായ പന്തുകള്‍ തന്നെ. പിന്നെയെങ്ങനെ ഗ്രൗണ്ടിന്റെ വിസ്തീര്‍ണം ഒരു ടീമിനു മാത്രം മുന്‍തൂക്കം നല്കിയെന്നു പറയാന്‍ കഴിയുമെന്നും സ്റ്റോക്സ് ചോദിക്കുന്നു.