മോയിൻ അലി നിരാശപ്പെടുത്തി
എജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മോയിന്‍ അലി സമ്പൂര്‍ണ പരാജയമായിരുന്നു. 251 റണ്‍സിനാണ് ആദ്യ മത്സരം ഇംഗ്ലണ്ട് അടിയറവു വെച്ചത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവസരത്തിനൊത്ത് ഉയരാന്‍ ഓള്‍ റൗണ്ടറായ മോയിന്‍ അലിക്ക് കഴിയാത്തതാണ് ഇംഗ്ലണ്ടിനെ അലട്ടുന്ന പ്രധാന പ്രശ്‌നം.
ബാറ്റിങ്ങിലും പരാജയം
ആദ്യ ഇന്നിങ്ങ്‌സില്‍ 42 റണ്‍സ് വിട്ടു നല്‍കി ഒരു വിക്കറ്റു മാത്രമാണ് താരം എടുത്തത്. രണ്ടാം ഇന്നിങ്ങ്‌സില്‍ റണ്ണൊഴുക്ക് തടയാനും മോയിന്‍ അലിക്ക് കഴിഞ്ഞില്ല. 130 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ മാത്രമാണ് അലിക്ക് കുറിക്കാനായത്.
ബാറ്റിങ്ങിലും വന്‍നിരാശയായി താരം. ആദ്യ ഇന്നിങ്ങ്‌സില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയെങ്കില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ നാലു റണ്‍സെടുത്തപ്പോഴേക്കും വിക്കറ്റു നഷ്ടമായി.
പ്രതീക്ഷ ജാക്ക് ലീച്ചിൽ
രണ്ടുതവണയും ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നതാന്‍ ലയോണിന് മുന്നിലാണ് അലിക്ക് അടിതെറ്റിയത്. കരിയറില്‍ ഇതുവരെ പതിനൊന്ന് ഇന്നിങ്ങ്‌സുകളിലായി ഒന്‍പതുതവണ ലയോണിന് സ്വന്തം വിക്കറ്റ് താരം സമര്‍പ്പിച്ചിട്ടുണ്ട്.
ലോകകപ്പിന്റെ ആലസ്യത്തില്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ അയര്‍ലണ്ടിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ കരകയറ്റിയ ചരിത്രം ജാക്ക് ലീച്ചിന് പറയാനുണ്ട്. താരം അടിച്ചെടുത്ത 92 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായതും. ആഷസിലും ലീച്ചിന് ഈ മികവ് തുടരാന്‍ കഴിയുമെന്ന് ടീം കരുതുന്നു.
ആൻഡേഴ്സണില്ല
ആഷസില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റുവേട്ടക്കാരനായ ജെയിംസ് ആന്‍ഡേഴ്‌സണില്ലാതെയാണ് ടീം മത്സരക്കാനിറങ്ങുന്നത്. അവസാനനിമിഷം ആന്‍ഡേഴ്‌സണ്‍ പരുക്കേറ്റു പുറത്തായത് ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടിയായി. എന്തായാലും ആന്‍ഡേഴ്‌സണിന്റെ വിടവ് നികത്താന്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് സാധിക്കുമെന്ന് ബോര്‍ഡ് ഉറച്ചുവിശ്വസിക്കുന്നു.
രണ്ടാം ആഷസ് ടെസ്റ്റ്
രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സംഘം ചുവടെ:
റോറി ബേണ്‍സ്, ജേസണ്‍ റോയ്, ജോ റൂട്ട് (നായകന്‍), ജോ ഡെന്‍ലി, ജോസ് ബട്ട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്ക്‌സ്, ക്രിസ് വോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, സാം കറന്‍