ഐസിസിയുടെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ടിന്. ഇന്ത്യന്‍ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ, പാകിസ്താന്‍ പേസ് സെന്‍സേഷന്‍ ഷഹീന്‍ അഫ്രീഡി എന്നിവരെ മറികടന്നാണ് റൂട്ട് നേട്ടത്തിന് അവകാശിയായത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് റൂട്ടിനെ ജേതാവാക്കിയത്. ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയിരുന്നു.
ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള പ്രതിമാസ പുരസ്‌കാരത്തിനു അവകാശിയായത്. ഈ വര്‍ഷം തുടക്കമിട്ട പ്ലെയര്‍ ഓഫ് മന്ത് അവാര്‍ഡ് കൂടുതല്‍ തവണ നേടിയിട്ടുള്ളത് ഇന്ത്യന്‍ താരങ്ങളാണ്. ഇന്ത്യയുടെ മൂന്നുവ പേര്‍ പുരസ്‌കാരം കൈക്കലാക്കിയിട്ടുണ്ട്. റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരുന്നു ആദ്യത്തെ മൂന്നു മാസങ്ങളിലെ വിജയികള്‍. തുടര്‍ന്ന് പാകിസ്താന്റെ ബാബര്‍ ആസം, ബംഗ്ലാദേശിന്റെ മുഷ്ഫിഖുര്‍ റഹീം, ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേ, ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.
ഇന്ത്യക്കെതിരായ പരമ്പരയില്‍ ഗംഭീര ഫോമിലായിരുന്നു റൂട്ട്. നാലു ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌ലുകളിലായി അദ്ദേഹം വാരിക്കൂട്ടിയത് 564 റണ്‍സായിരുന്നു. 94 എന്ന ഞെട്ടിക്കുന്ന ശരാശരിയിലായിരുന്നു ഇത്. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും റൂട്ടിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പുറത്താവാതെ നേടിയ 180 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. പരമ്പരയിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
ഇംഗ്ലണ്ടിനെതിരേ നടത്തിയ പ്രകടനമാണ് ബുംറയെയും ഐസിസി പ്ലെയര്‍ ഓഫ് ദി മന്തിനുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടികയിലെത്തിയത്. ആദ്യ മൂന്നു ടെസ്റ്റുകളില്‍ നിന്നും 15 വിക്കറ്റുകളെടുത്ത അദ്ദേഹം 63 റണ്‍സോടെ ബാറ്റിങിലും മോശമല്ലാത്ത സംഭാവന നല്‍കിയിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-1ന് സമനിലയിലാക്കാന്‍ പാകിസ്താനെ സഹായിച്ചതാണ് ഷഹീന്‍ അഫ്രീഡിക്കു തുണയായത്. ആദ്യ ടെസ്റ്റില്‍ തോറ്റ ശേഷമാണ് അടുത്ത ടെസ്റ്റ് ജയിച്ച് പാക് പട ഒപ്പമെത്തിയത്. 18 വിക്കറ്റുകള്‍ രണ്ടു ടെസ്റ്റുകളിലായി ഷഹീന്‍ കൊയ്തിരുന്നു. രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടവും താരം കൈവരിച്ചു.
അതേസമയം, വനിതകളില്‍ അയര്‍ലാന്‍ഡിന്റെ ഐമിയര്‍ റിച്ചാര്‍ഡ്‌സനാണ് പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ചൂടിയത്. ഐസിസിയുടെ വനിതാ ടി20 ലോകകപ്പിന്റെ യൂറോപ്യന്‍ ക്വാളിഫയറിലെ മിന്നുന്ന പ്രകടനമാണ് ഐമിയറെ വിജയിയാക്കിയത്. 76 റണ്‍സും ഏഴു വിക്കറ്റുകളും താരം നേടിയിരുന്നു. നാട്ടുകാരിയായ ഗാബി ലൂയിസ്, തായ്‌ലാന്‍ഡിന്റെ നട്ടായ ബൂചാതം എന്നിവരെ പിന്തള്ളിയാണ് ഐമിയര്‍ അവാര്‍ഡ് സ്വന്തമാക്കിയത്.