ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന് നാണക്കേടിന്റെ ദിവസം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്നിംഗ്സിനും 209 റൺസിനുമാണ് അവർ തോറ്റത്. തോറ്റു എന്നത് മാത്രമല്ല ഒന്ന് പൊരുതാൻ കൂടി നിൽക്കാതെ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങിയ രീതിയും ആരാധകരെ വിഷമിപ്പിക്കും. സ്കോർ ഇംഗ്ലണ്ട് - എട്ട് വിക്കറ്റിന് 514 ഡിക്ല. വെസ്റ്റ് ഇന്‍ഡീസ് 168 ഓൾ ഔട്ട്, 137 ഓള്‍ ഔട്ട്.
ബര്‍മിങ്ഹാമിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം മാത്രം 19 വിക്കറ്റുകളാണ് വെസ്റ്റ് ഇൻഡീസിന് നഷ്ടപ്പെട്ടത്. അതും രണ്ട് തവണ ബാറ്റ് ചെയ്തിട്ടും 300 റൺസ് മാത്രം കടക്കുന്നതിനിടെ. രണ്ട് ഇന്നിംഗ്സിലും ചേർന്ന് 5 വീതം വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ ജോഡിയാണ് വിൻഡീസിനെ മുക്കിയത്. ആൻഡേഴ്സൻ ഒന്നാം ഇന്നിംഗ്സിൽ രണ്ടും രണ്ടാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ബ്രോഡ് തിരിച്ചും.
79 റണ്‍സെടുത്ത ബ്ലാക്ക് വുഡാണ് ഒന്നാം ഇന്നിംഗ്സിൽ വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്കോററായത്. അഞ്ച് പേർ രണ്ടക്കം കാണാതെ മടങ്ങി. ഫോളോ ഓൺ ചെയ്ത രണ്ടാം ഇന്നിംഗ്സാകട്ടെ ഇതിലും കഷ്ടം. ഒരാള്‍ പോലും അമ്പത് കടന്നില്ല. ബ്രാത് വൈറ്റ് 40 റൺസെടുത്ത് ടോപ് സ്കോററായി. അഞ്ച് പേർ രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ കുക്കിന്റെ (243) യും റൂട്ടിന്റെ (136) യും മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലെത്തിയത്.