ലണ്ടന്‍ • ഇംഗ്ലണ്ടിന് സംഭവിച്ചതെന്തന്നറിയാതെ അമ്പരന്ന് നില്‍ക്കുകയാണ് ക്രിക്കറ്റ് ലോകം. ലോകകപ്പ് കിരീടം ചൂടിയ ലോര്‍ഡ്‌സില്‍ ഇംഗ്ലീഷ് പട ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞിരിക്കുന്നു. അയര്‍ലന്‍ഡിനെതിരെ പുരോഗമിക്കുന്ന ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് 85 റണ്‍സിന് പുറത്ത്. ഐറിഷ് താരം ടിം മുര്‍ത്താഗ് അയര്‍ലന്‍ഡ് ബോളിങ് നിരയുടെ കുന്തമുനയായപ്പോള്‍ കേവലം 23.4 ഓവറില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ മുഴുവന്‍ കൂടാരം കയറി.
നേരത്തെ അയര്‍ലന്‍ഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കന്നി ലോകകപ്പ് നേടിയ ലോര്‍ഡ്‌സിലെ പിച്ചില്‍തന്നെയാണ് ഇംഗ്ലീഷ് പടയുടെ ഇന്നത്തെ ദാരുണ ചിത്രം. അയര്‍ലന്‍ഡിന് വേണ്ടി ടിം മുര്‍ത്താഗ് 13 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. 23 റണ്‍സ് കുറിച്ച ജോ ഡെന്‍വലാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ, മൊയീന്‍ അലി, ക്രിസ് വോക്‌സ് എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ ജോസഫ് ബേണ്‍സ്, ജേസണ്‍ റോയി, ജോ റൂട്ട് എന്നിവരുടെ പോരാട്ടം ഒറ്റ സംഖ്യയില്‍ അവസാനിച്ചു.
വാലറ്റത്ത് ഒലി സ്‌റ്റോണും സാം കറനും നടത്തിയ പ്രതിരോധമാണ് ഇംഗ്ലണ്ടിനെ എണ്‍പതു റണ്‍സിനോട് അടുപ്പിച്ചത്. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയര്‍ മൂന്നു വിക്കറ്റും ബോയ്ഡ് റാന്‍കിന്‍ രണ്ടു വിക്കറ്റും നേടി. ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ ഒയിന്‍ മോര്‍ഗന്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് അയര്‍ലന്‍ഡിനെതിരെ മത്സരിക്കുന്നത്. ഒരു ടെസ്റ്റ് മത്സരം മാത്രമേ പരമ്പരയിലുള്ളൂ.