സതാംപ്റ്റണ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താൻ പ്രതിസന്ധിയിൽ. മഴ തുടരെ വില്ലനായ രണ്ടാം ദിനം 9 വിക്കറ്റു നഷ്ടത്തിൽ 223 റൺസെടുത്ത നിലയിലാണ് സന്ദർശകർ. വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെ ഒറ്റയാൻ പോരാട്ടം (116 പന്തിൽ 60) ആദ്യ ഇന്നിങ്സിൽ പാകിസ്താനെ എത്രത്തോളം തുണയ്ക്കുമെന്ന് കണ്ടറിയണം. രണ്ടാം ദിനം ബാബർ അസാം - മുഹമ്മദ് റിസ്വാൻ കൂട്ടുകെട്ട് പാകിസ്താന് പ്രതീക്ഷ നൽകിയെങ്കിലും സ്റ്റുവർട്ട് ബ്രോഡ് എതിരാളികളുടെ ആത്മവിശ്വാസം കെടുത്തി. അർധ സെഞ്ച്വറിക്ക് 3 റൺസ് അകെല വെച്ചായിരുന്നു ബാബർ അസാമിന്റെ മടക്കം. തുടർന്നെത്തിയ യാസിർ ഷാ (16 പന്തിൽ 5), ഷഹീൻ അഫ്രീദി (19 പന്തിൽ 0), മുഹമ്മദ് അബ്ബാസ് (20 പന്തിൽ 2) എന്നിവർ ക്രീസിൽ നിലയുറപ്പിക്കും മുൻപേ തിരിച്ചെത്തി.
അവസാന വിക്കറ്റിൽ റിസ്വാൻ - നസീം ഷാ സഖ്യമാണ് ക്രീസിൽ. ഇക്കുറിയും ഇംഗ്ലീഷ് പേസിന് മുന്നിൽ പാക് ബാറ്റ്സ്മാന്മാർ പതറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ടോസിന്റെ ആനുകൂല്യത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ ഇംഗ്ലണ്ട് പേസര്‍മാര്‍ ആദ്യ ദിനം മുതൽക്കെ വിറപ്പിച്ചു. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 126 എന്ന നിലയിലായിരുന്നു പാകിസ്താന്. തകര്‍ച്ചയോടെയായിരുന്നു പാകിസ്താന്റെ തുടക്കം. ആദ്യ ടെസ്റ്റിന്റെ ഒന്നാം
ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി പാക് ഇന്നിങ്സിന്റെ നെടുന്തൂണായ ഷാന്‍ മസൂദിനെ (1) ആദ്യം തന്നെ നഷ്ടമായി. സ്കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രം ഉള്ളപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ ഷാന്‍ മസൂദ് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.
ക്യാപ്റ്റന്‍ അസര്‍ അലിയാണ് (20) രണ്ടാമനായി മടങ്ങിയത്. ഇംഗ്ലണ്ടിന്റെ കരുത്തുറ്റ പേസാക്രമണത്തിന് മുന്നില്‍ 85 പന്തുവരെ പിടിച്ചുനില്ക്കാന് അസര്‍ അലിക്ക് സാധിച്ചെങ്കിലും ആന്‍ഡേഴ്സണിന്റെ പന്തില്‍ ബേണ്‍സിന് ക്യാച്ച് നല്കി മടങ്ങി. ഒരുവശത്ത് പിടിച്ചുനിന്ന ആബിദ് അലിയാണ് (60) മൂന്നാമതായി പുറത്തായത്. 111 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറി ഉള്‍പ്പെടെ ശ്രദ്ധയോടെ മുന്നേറിയ ഓപ്പണര്‍ ആബിദിനെ സാം കുറാന് ബേണ്‍സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആബിദ് മടങ്ങുമ്പോള്‍ 102 റണ്‍സായിരുന്നു പാക് സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. മധ്യനിരയില്‍ ആസാദ് ഷെഫീഖിനും (5) തിളങ്ങാനായില്ല.13 പന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറിയും നേടി നിലയുറപ്പിക്കാന്‍ ശ്രമിച്ച ആസാദിനെ സ്റ്റുവര്‍ട്ട് ബ്രോഡ് സിബ്ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഫവാദ് അലം (0) ക്രിസ് വോക്സിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ക്രിസ് വോക്സ്, സാം കറാന് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
നേരത്തെ ഒന്നാം ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികില്‍ നിന്നാണ് പാകിസ്താന് കളി കൈവിട്ടത്. മൂന്ന് ദിവസവും മുന്നിട്ട് നിന്ന് ഒന്നാം ഇന്നിങ്സില്‍ 100 -ന്
മുകളില്‍ ലീഡും സ്വന്തമാക്കിയ ശേഷമാണ് പാകിസ്താന് മത്സരത്തില്‍ പരാജയപ്പെട്ടത്. മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ പാകിസ്താന് ജയം നിര്‍ണ്ണായകമാണ്.