സെൻട്രൽ കോൺട്രാക്ടിൽ നിന്നും പുറത്തായപ്പോൾ ഒരു തീരുമാനമെടുത്തു, അതായിരുന്നു ടേണിങ് പോയിന്റ്! ശ്രേയസ് പറയുന്നു
ബിസിസിഐയുടെ വൻ അഴിച്ചുപണികൾക്കൊടുവിൽ സൂര്യകുമാർ യാദവിന് പകരം ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി നിയമിതനായതിന് പിന്നാലെ തന്റെ കരിയറിലെ കടുത്ത പോരാട്ടങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് ശ്രേയസ് അയ്യർ. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലും ഒപ്പം 2026 ഏഷ്യൻ ഗെയിംസിലും ഇന്ത്യയെ നയിക്കുക 31-കാരനായ ശ്രേയസ് അയ്യർ ആയിരിക്കും.
ഇന്ത്യൻ നായകനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തന്റെ വികാരനിർഭരമായ അനുഭവങ്ങൾ പിടിഐയോട് പങ്കവെക്കുകയായിരുന്നു താരം.
ചോദ്യം: ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് എത്തരത്തിലുള്ള ഒരു ഫീലിംഗ്സാണ്?
ശ്രേയസ് അയ്യർ പറഞ്ഞത് ഇങ്ങനെയാണ്:
"ഇന്ത്യൻ ടീമിനെ നയിക്കാനുള്ള ഈ വലിയ ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചതിൽ ഞാൻ ശരിക്കും സന്തുഷ്ടനാണ്. വരാനിരിക്കുന്ന പാത വളരെ വലുതാണ് എന്നറിയാം, പക്ഷേ ഈയൊരു സ്ഥാനത്തേക്ക് എത്തിച്ചേരാൻ ഞാൻ ഒരുപാട് കഷ്ടപ്പാടുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയിട്ടുണ്ട്."

"കൃത്യം രണ്ട് വർഷം മുൻപ്, എന്നെ ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്റ്റിൽ നിന്ന് ഒഴിവാക്കിയ ഒരു സമയമുണ്ടായിരുന്നു. അന്നാണ് ഞാൻ എന്നോട് തന്നെ ഒരു പ്രതിജ്ഞയെടുത്തത്; ഒരു ദിവസം ഞാൻ ഈ ടീമിൽ കളിക്കാൻ യോഗ്യനാണെന്ന് എല്ലാവർക്കും മുന്നിൽ തെളിയിക്കുമെന്ന്. അത് സാധിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു."
"ആദ്യ വീഡിയോ കോളിൽ അമ്മയും അച്ഛനും കരഞ്ഞുപോയി"
താൻ ക്യാപ്റ്റനായ വിവരം അറിഞ്ഞപ്പോൾ കുടുംബത്തിലുണ്ടായ വൈകാരികമായ നിമിഷങ്ങളെക്കുറിച്ചും ശ്രേയസ് മനസ്സ് തുറന്നു:
"എന്റെ മാതാപിതാക്കൾ എന്നെക്കുറിച്ച് ഓർത്ത് ഒരുപാട് സന്തോഷിക്കുന്നു, അവർക്ക് വലിയ അഭിമാനം തോന്നിയിട്ടുണ്ട്. ഈ വാർത്ത അറിഞ്ഞയുടൻ ഞാൻ അവരെ ആദ്യമായി വീഡിയോ കോൾ ചെയ്തപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോൾ ഞാനും വികാരാധീനനായി, എന്റെ കണ്ണുകളും നിറഞ്ഞുപോയി."
"പക്ഷേ ഇപ്പോൾ എന്റെ മുന്നിലുള്ളത് വളരെ വലിയൊരു ഉത്തരവാദിത്തമാണ്. വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയെ വിജയങ്ങളിലേക്ക് നയിക്കുക എന്നത് മാത്രമാണ് എന്റെ പ്രധാന ലക്ഷ്യം."
സൂര്യകുമാർ യാദവിന് പകരക്കാരനായി അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആകാരും എന്ന ചോദ്യം ഒരുപാട് നാളുകൾ അന്തരീക്ഷത്തിൽ കിടന്ന് കളിക്കുന്നുണ്ടായിരുന്നു. ശ്രേയസ് അയ്യർക്കൊപ്പം തിലക് വർമ്മ, സഞ്ജു സാംസൺ എന്നിവരുടെ പേരുകളും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. അത്തരം നാടകീയ രംഗങ്ങൾക്ക് ശേഷമാണ് ശ്രേയസിനെ ഇന്ത്യൻ ടി20 നായകനായി ചുമതലപ്പെടുത്തിയത്. ഡൊമസ്റ്റിക് മത്സരങ്ങളിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനമാണ് കുറച്ച് കാലങ്ങളായി ടീമിൽ പോലും ഇല്ലാതിരുന്ന ശ്രേയസിനെ നായകനായി തിരിച്ചെത്തിക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ചത്. അയർലാൻഡ്, ശ്രീലങ്ക, ഏഷ്യൻ ഗെയിംസ് സീരീസുകൾക്കായാണ് ഇപ്പോൾ ശ്രേയസ് അയ്യർക്ക് നായക സ്ഥാനം ലഭിച്ചിരിക്കുന്നത്. ഈ മൂന്ന് ടീമിലും മലയാളി താരം സഞ്ജു സാംസൺ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications