ആന്റിഗ്വ: മൂന്ന് ഐ സി സി ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള ലോകത്തെ ഏക ക്യാപ്റ്റനാണ് എം എസ് ധോണി. ലോകത്തെ ബെസ്റ്റ് ഫിനിഷർമാരിൽ ഒരാൾ. പക്ഷേ പറഞ്‍ഞിട്ടെന്ത് കാര്യം, ഞായറാഴ്ച ധോണി അടിച്ചെടുത്തത് നാണക്കേടിന്റെ ഒരു റെക്കോര്‍ഡാണ്. ലോകത്ത് ഒരു ബാറ്റ്‌സ്മാനും ഒരിക്കലും തകര്‍ക്കാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡ്. ഇതിന് മാത്രം എന്തായിരുന്നു ധോണിയുടെ ഇന്നിംഗ്‌സിന്റെ പ്രത്യേകത എന്നല്ലേ.

ഇഷ്ടം പോലെയുണ്ട് അതിനെക്കുറിച്ച് പറയാന്‍. പ്രത്യേകത നമ്പർ വൺ - ധോണിയുടെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറി. ഒന്നും രണ്ടുമല്ല 108 പന്തുകൾ തുഴഞ്ഞാണ് ധോണി തന്റെ കരിയറിലെ അറുപത്തഞ്ചാം ഏകദിന സെഞ്ചുറി നേടിയത്. നേരിട്ട നൂറ്റി മൂന്നാമത്തെ പന്തിലാണ് ധോണി ആദ്യത്തെ ഫോറടിക്കുന്നത്. ഇതും ഒരു റെക്കോർഡാണ്. 114 പന്തിൽ 54 റൺസ് എന്ന തുഴച്ചിലിനിടെ ധോണി അടിച്ച ഏക ബൗണ്ടറിയും ഇത് തന്നെ.
17 വർഷത്തിനിടെ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറി എന്ന റെക്കോർഡാണ് അടുത്തത്. 199ൽ കെനിയയ്ക്കെതിരെ സദഗോപൻ രമേശ് 117 പന്തിൽ ഒരു അർധസെഞ്ചുറി അടിച്ചിരുന്നു. മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 2005 ൽ ശ്രീലങ്കയ്ക്കെതിരെ 105 പന്തിൽ ഒരു ഫിഫ്റ്റിയടിച്ചതാണ് ഇതിന് മുമ്പത്തെ മോശം സ്കോറുകളിലൊന്ന്. ധോണിയുടെ മാരക തുഴച്ചിലിൽ പെട്ട് ടീം ഇന്ത്യ 11 റൺസിന് കളി തോൽക്കുകയും ചെയ്തു.