ദുബായ്: ക്രിക്കറ്റ് കളിക്കാനുള്ള അവസ്ഥയൊന്നുമല്ല പാകിസ്താനില്‍. ഭീകരാക്രമണങ്ങളും രാഷ്ട്രീയ അരാജകത്വവുമാണ് രാജ്യമെങ്ങും. ഭീകരവാദികളെ പേടിച്ച് മറ്റ് ക്രിക്കറ്റ് രാജ്യങ്ങളൊന്നും പാകിസ്താനില്‍ കാല് കുത്താറില്ല. അവര്‍ക്ക് കളിക്കാന്‍ ഹോം ഗ്രൗണ്ടൊരുക്കുന്നത് യു എ ഇയാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരെ പാകിസ്താന്‍ നേടിയ ഈ ജയത്തിന് ഒരു മിനി ലോകകപ്പോളം പോന്ന വിലയുണ്ട്.
അവസാന ബാറ്റ്‌സ്മാനായി ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് പുറത്താകുമ്പോള്‍ കളി തീരാന്‍ വെറും 39 പന്തുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയിക്കാന്‍ 491 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റുകള്‍ ചടപടേ എന്ന് വീണു. ഏഴാമനായി സ്റ്റോക്‌സ് പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും 193 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവിടെനിന്നും ഇംഗ്ലണ്ട് വാലറ്റക്കാരുടെ ചെറുത്തുനില്‍പ്പായിരുന്നു. ആദില്‍ റഷീദ് 60ഉം ബ്രോഡ് 30ഉം വൂഡ് 29ഉം റണ്‍സെടുത്തു. റണ്‍സൊന്നും എടുത്തില്ലെങ്കിലും അവസാനക്കാരനായി എത്തിയ ആന്‍ഡേഴ്‌സണ്‍ 21 മിനുട്ട് ക്രീസില്‍ നിന്നു. എന്നാല്‍ പത്താമനായി റഷീദ് പുറത്തായത് ഇംഗ്ലണ്ട് അര്‍ഹിച്ച ഒരു സമനില ഇല്ലാതാക്കി. രണ്ടാം ടെസ്റ്റ് അവസാനിക്കുമ്പോള്‍ പാകിസ്താന്‍ 1 - 0 ന് മുന്നിലാണ്.
നേരത്തെ, യൂനിസ് ഖാന്റെയും മിസ്ബ ഉള്‍ ഹഖിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തിലാണ് പാകിസ്താന്‍ രണ്ട് ഇന്നിഗ്‌സുകളിലും കൂറ്റന്‍ സ്‌കോറുകള്‍ ഉയര്‍ത്തിയത്. ഇരുവരും ഓരോ സെഞ്ചുറിയും ഓരോ അര്‍ധസെഞ്ചുറിയും നേടി. ബൗളിംഗില്‍ യാസര്‍ ഷായും വഹാബ് റിയാസുമായിരുന്നു താരങ്ങള്‍. സ്‌കോര്‍: പാക്കിസ്താന്‍ 378, ആറിന് 354 ഡിക്ല. ഇംഗ്ലണ്ട് 242, 312 ഓള്‍ ഔട്ട്.