മുംബൈ: കളിക്കളത്തിന് അകത്തും പുറത്തും മാന്യതയുടെ പ്രതീകമാണ് ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡ്. ഇപ്പോഴിതാ അദ്ദേഹം വീണ്ടുമത് തെളിയിച്ചിരിക്കുകയാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടമണിഞ്ഞത് ദ്രാവിഡിന്റെ ശിക്ഷണത്തിലായിരുന്നു. കിരീടവിജയത്തിനു പിറകെ ബിസിസിഐ ദ്രാവിഡിനും മറ്റു കോച്ചിങ് സ്റ്റാഫുമാര്‍ക്കും താരങ്ങള്‍ക്കുമെല്ലാം പാരിതോഷം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദ്രാവിഡിന് 50 ലക്ഷം രൂപയും കോച്ചിങ് സംഘത്തിലെ മറ്റുള്ളവര്‍ക്കു 20 ലക്ഷവുമാണ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ തനിക്കു മാത്രം കൂടുതല്‍ തുക പാരിതോഷികമായി നല്‍കിയത് ശരിയായില്ലെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചു. തനിക്കു നല്‍കുന്ന അതേ തുക തന്നെ കോച്ചിങ് സംഘത്തിലെ മറ്റുള്ളവര്‍ക്കും ടീമിലെ താരങ്ങള്‍ക്കും നല്‍കണമെന്ന് അദ്ദേഹം ബിസിസിഐയോട് അഭ്യര്‍ഥിച്ചു.

തനിക്ക് കൂടുതല്‍ ശ്രദ്ധയും പരിഗണനയും നല്‍കുന്നതില്‍ വിഷമമുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു. തന്റെ മാത്രം മിടുക്കു കൊണ്ടല്ല ഇന്ത്യ ലോകചാംപ്യന്‍മാരായത്. കോച്ചിങ് സംഘത്തിലെ മറ്റുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനാണ് ഇന്ത്യക്കു നേട്ടമായത്. വ്യക്തികളുടെ പേരെടുത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ല. സംഘത്തിലുണ്ടായിരുന്ന എല്ലാവരും നന്നായി പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരസ് മാംബ്രെ (ബൗളിങ് കോച്ച്), അഭയ് ശര്‍മ (ഫീല്‍ഡിങ് കോച്ച്), യോഗേഷ് പാര്‍മര്‍ ( ഫിസിയോതെറാപ്പിസ്റ്റ്), ആനന്ദ് ദാന്റെ, മങ്കേഷ് ഗെയ്ക് വാദ് (ഇരുവരും ട്രെയിനര്‍മാര്‍), ദേവരാജ് റൗത്ത് (വീഡിയോ അനാലിസ്റ്റ്) എന്നിവരാണ് ദ്രാവിഡിന്റെ കോച്ചിങ് സംഘത്തിലുണ്ടായിരുന്നത്.