കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഊര്‍ജ്ജസ്വലത നിറഞ്ഞ ക്യാപ്റ്റന്‍സി എന്തെന്ന് കാണിച്ചുകൊടുത്ത താരമാണ് സൗരവ് ഗാംഗുലി. കൊല്‍ക്കത്തയുടെ ഈ രാജകുമാരന്‍ ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പദവി വഹിക്കുകയാണെങ്കിലും കാര്യങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ബിസിസിഐയുടെ കാശുവാരുന്ന ക്രിക്കറ്റ് മാമാങ്കം ഐപിഎല്ലുമായി ബന്ധപ്പെട്ടാണ് സൗരവ് ഗാംഗുലി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ഐപിഎല്‍ താരലേലത്തില്‍ പല താരങ്ങള്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത തുകയൊക്കെ ലഭിച്ചു. പക്ഷെ ഇത് നോക്കി താരങ്ങളുടെ കഴിവിനെ വിലയിരുത്തേണ്ടതില്ലെന്ന് സൗരവ് വ്യക്തമാക്കി. ക്രിക്കറ്റ് ഇയര്‍ ബുക്കിന്റെ 20-ാം പതിപ്പ് പുറത്തിറക്കവെയായിരുന്നു 38 അന്താരാഷ്ട്ര സെഞ്ചുറികള്‍ തികച്ച മുന്‍ ക്യാപ്റ്റന്റെ വാക്കുകള്‍.

54 അന്താരാഷ്ട്ര സെഞ്ചുറികള്‍ അടിച്ചിട്ടുള്ള താരമാണ് ഹാഷിം അംല, പക്ഷെ ഇദ്ദേഹത്തെ വാങ്ങാന്‍ ഐപിഎല്‍ ടീമുകള്‍ തയ്യാറായില്ല. മറിച്ച് രഞ്ജി ട്രോഫി മാത്രം കളിച്ച് അനുഭവസമ്പത്തുള്ള ഇഷാന്‍ കിഷനെ 6 കോടി എറിഞ്ഞാണ് ടീം സ്വന്തമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് മുന്‍പരിചയം ഇല്ലെങ്കിലും ജയ്‌ദേവ് ഉനദ്കട്ടിന് 11.5 കോടിയും, മനീഷ് പാണ്ഡെയ്ക്ക് 11 കോടിയും ലഭിച്ചതായി സൗരവ് ചൂണ്ടിക്കാണിച്ചു.
യാതൊരു യുക്തിയും ഇല്ലാത്ത സ്ഥലമാണ് ഐപിഎല്‍. അത് മറ്റൊരു മേഖലയാണ്. താരങ്ങളുടെ മൂല്യം അവിടെ അളക്കാന്‍ കഴിയില്ല. ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹയെ സണ്‍റൈസേഴ്‌സ് 5 കോടി നല്‍കി സ്വന്തമാക്കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് 7.4 കോടി നല്‍കി കൊല്‍ക്കത്ത പിടിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഐപിഎല്‍ യുക്തിയില്ലാത്ത കളിയാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടത്.
ക്രിക്കറ്റ് താരങ്ങളെ മൃഗങ്ങളെ പോലെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന നാണംകെട്ട പരിപാടിയാണ് ഐപിഎല്‍ താരലേലമെന്ന് ന്യൂസിലാന്റ് ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷന്‍ ആരോപിച്ചിരുന്നു. കോടികള്‍ പൊടിച്ചുള്ള ഐപിഎല്‍ താരലേലത്തില്‍ മികച്ച താരങ്ങള്‍ക്ക് കുറഞ്ഞ തുകയും, കേട്ടിട്ട് പോലുമില്ലാത്ത താരങ്ങള്‍ക്ക് കോടികള്‍ വീശുകയും ചെയ്യുന്ന ഏര്‍പ്പാട് പല സംശയങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.