കൊല്‍ക്കത്ത: ക്രിക്കറ്റ് ടീമുകളെ സംബന്ധിച്ച് ഓപ്പണിംഗ് കൂട്ടുകെട്ട് വിജയിച്ചാല്‍ പാതി വിജയിച്ചു എന്ന് പറയും. പുതിയ പന്തും, പുതിയ പിച്ചും ഒക്കെയായി കാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ടീമിന്റെ പ്രതീക്ഷ ചുമലിലേറ്റി ഓപ്പണര്‍ ക്രീസിലെത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികച്ച ഓപ്പണര്‍ എന്ന ഖ്യാതിയുള്ള താരമാണ് വിരേന്ദര്‍ സെവാഗ്. എന്നാല്‍ ഈ ഓപ്പണര്‍ പദവിയിലേക്ക് മനസ്സ് കൊണ്ട് ഇഷ്ടപ്പെടാതെ, ഒരര്‍ത്ഥത്തില്‍ ഭീഷണി കൊണ്ടാണ് താന്‍ ഇറങ്ങേണ്ടിവന്നതെന്ന് വ്യക്തമാക്കുകയാണ് വീരു.
സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിനൊടുവിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായി താന്‍ മാറിയതെന്ന് സെവാഗ് വെളിപ്പെടുത്തി. ബോറിയ മജൂംദാറിന്റെ 'ഇലവന്‍ ഗോഡ്‌സ് & എ ബില്ല്യണ്‍ ഇന്ത്യന്‍സ്' എന്ന പുസ്തകത്തിന്റെ ബംഗാളി പതിപ്പ് പുറത്തിറക്കവെയാണ് ക്രിക്കറ്റ് ജീവിതം മാറ്റിമറിച്ച ആ കഥ അദ്ദേഹം പറഞ്ഞത്. 2002ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഗാംഗുലി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സെവാഗിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ എന്തിനാണ് തന്നെ ഇതിലേക്ക് തള്ളിവിടുന്നതെന്നാണ് സെവാഗ് ക്യാപ്റ്റനോടും, കോച്ച് ജോണ്‍ റൈറ്റിനോടും ചോദിച്ചത്.
ഏകദിനത്തില്‍ ഓപ്പണിംഗ് ഇറങ്ങിയ സെവാഗ് ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുന്നത് നന്നാകുമെന്നായിരുന്നു മറുപടി. സച്ചിനും, ഗാംഗുലിക്കും ഈ ദൗത്യം ഏറ്റെടുത്താല്‍ നന്നാകില്ലെയെന്ന് അടുത്ത ചോദ്യം. ഇതോടെയാണ് ടെസ്റ്റ് ടീമില്‍ ആകെ ഒഴിവുള്ള സ്ഥാനത്ത് ഇറങ്ങിയില്ലെങ്കില്‍ ബെഞ്ചിലിരുത്തുമെന്ന് ഗാംഗുലി തറപ്പിച്ച് പറഞ്ഞത്. എന്നാല്‍ ഏതാനും മത്സരങ്ങളില്‍ താന്‍ പരാജയപ്പെട്ടാല്‍ മധ്യനിരയില്‍ കളിക്കാന്‍ അനുവദിക്കണമെന്ന സെവാഗിന്റെ അപേക്ഷ ഗാംഗുലി സമ്മതിച്ചു.
പക്ഷെ ആ ഉറപ്പ് പാലിക്കേണ്ടി വന്നില്ല. ക്രീസിലിറങ്ങിയ സെവാഗ് 84 റണ്‍ അടിച്ചാണ് മടങ്ങിയത്., പിന്നീട് ഏറെക്കാലം ടെസ്റ്റ് ടീം ഓപ്പണായി ഇദ്ദേഹം തുടര്‍ന്നു. ഇതിനിടെ ഐപിഎല്ലില്‍ ക്രിസ് ഗെയിലിന്റെ ഫോമിനെക്കുറിച്ചും സെവാഗ് വാചാലനായി. ബൗളര്‍മാരോട് ഗെയില്‍ ഈ ചെയ്ത്ത് ചെയ്യുമെന്ന് ഉറപ്പായിരുന്നു. റണ്‍ സ്‌കോര്‍ ചെയ്യുന്നില്ലെന്ന് പരാതിപ്പെട്ടാണ് വിരാട് ബാംഗ്ലൂര്‍ ടീമില്‍ നിന്നും ഗെയ്‌ലിനെ ഒഴിവാക്കിയത്. ഇതോടെയാണ് പഞ്ചാബ് ടീം ഗെയ്‌ലിനെ പൊക്കുന്നതും, ഇപ്പോള്‍ എതിരാളികള്‍ അനുഭവിക്കുന്നതും.