ദില്ലി: സുരേഷ് റെയ്‌നയുടെ മുറിയില്‍ ഒരു സുന്ദരിയെ കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 2010 ലാണ്. ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. ഹണിട്രാപ്പാണ് സംഭവമെന്നും, ഒത്തുകളിയുമായി ബന്ധമുണ്ടെന്നും അന്നേ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം എസ് ധോണി റിപ്പോര്‍ട്ടുകളെല്ലാം നിഷേധിച്ചു. റെയ്‌ന അത്തരക്കാരനല്ല എന്നായിരുന്നു ധോണിയുടെ സര്‍ട്ടിഫിക്കറ്റ്.
പിന്നെയും രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഐ പി എല്ലിലെ കോഴക്കളികള്‍ പുറത്തായത്. മലയാളി താരം എസ് ശ്രീശാന്ത് അടക്കമുള്ള കളിക്കാര്‍ക്ക് വിലക്ക് കിട്ടി. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും സംശയത്തിന്റെ നിഴലിലായി. ചെന്നൈ ഉടമയായ എന്‍ ശ്രീനിവാസനും മരുമകന്‍ മെയ്യപ്പനും ഒത്തുകളികളുമായി ബന്ധമുണ്ടെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
13 പേരുകളാണ് ഒത്തുകളിക്കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മീഷന്‍ സുപ്രീം കോടതിക്ക് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ശ്രീനിവാസന്‍, മെയ്യപ്പന്‍, രാജ് കുന്ദ്ര, ഐ പി എല്‍ മുന്‍ സി ഇ ഒ സുന്ദര്‍ രാമന്‍ എന്നിവരുടെ പേരുകള്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ബാക്കിയുള്ള 9 പേര്‍ ആരൊക്കെയാണ് എന്നത് ഇപ്പോഴും അജ്ഞാതമാണ്. സ്റ്റുവര്‍ട്ട് ബിന്നിയുടെ പേര് റിപ്പോര്‍ട്ടിലുള്ളതായി മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
റിപ്പോര്‍ട്ടിലെ നമ്പര്‍ ടു ധോണിയും നമ്പര്‍ ത്രീ സുരേഷ് റെയ്‌നയുമാണ് എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബാറ്റിംഗ് നട്ടെല്ലാണ് റെയ്‌ന. തുടക്കം മുതല്‍ റെയ്‌ന ടീമിനൊപ്പമുണ്ട്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നു. ചെന്നൈയുടെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരനും റെയ്‌ന തന്നെ. മെയ്യപ്പനെ രക്ഷിക്കാന്‍ ധോണി മുദ്ഗല്‍ കമ്മീഷനോട് കള്ളം പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.