മൊഹാലി: ഇന്ത്യയും ശ്രീലങ്കയും രണ്ടാമത്തെ ഏകദിന മത്സരം കളിക്കാൻ മൊഹാലിയിൽ ഇറങ്ങുമ്പോൾ വിക്കറ്റ് കീപ്പർ എം എസ് ധോണി ലക്ഷ്യമിടുന്നത് ഒരു അപൂർവ്വ റെക്കോർഡാണ്. ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്നതാണ് ആ റെക്കോർഡ്. ഇനി വെറും 109 റൺസ് കൂടിയുണ്ടെങ്കിൽ ധോണിക്ക് 10000 തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനുമാകാം.
സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നീ ഇതിഹാസങ്ങളാണ് റൺവേട്ടയിൽ ധോണിക്ക് മുന്നിലുള്ളത്. 310 ഏകദിനങ്ങളിൽ നിന്നായി 9891 റൺസാണ് ധോണിയുടെ പേരിൽ ഇപ്പോൾ ഉള്ളത്. 10 സെഞ്ചുറിയും 67 അർധസെഞ്ചുറികളും ധോണിയുടെ പേരിലുണ്ട്. ഉയർന്ന സ്കോർ 183. ശരാശരി 51.79. ഏകദിനത്തിലെ ശരാശരിയുടെ കാര്യത്തിൽ വിരാട് കോലി, എ ബി ഡിവില്ലിയേഴ്സ്, മൈക്കൽ ബെവൻ എന്നിവർക്ക് മാത്രം പിന്നിലാണ് എം എസ് ധോണി.

ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 2014ൽ വിരമിച്ച ധോണി ഇപ്പോൾ ഏകദിനത്തിലും ട്വന്‍റി 20 മത്സരങ്ങളിലും മാത്രമേ കളിക്കുന്നുള്ളൂ. 2017ലെ റൺവേട്ടക്കാരിൽ ഇന്ത്യയുടെ നാലാമനാണ് ധോണി. ധോണിക്ക് ഈ വർഷം 781 റൺസുണ്ട്. വിരാട് കോലി, രോഹിത് ശർമ, ശിഖര്‍ ധവാൻ എന്നിവരാണ് ധോണിയുടെ മുന്നിലുള്ളത്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ 112 റൺസിന് ഓളൗട്ടായപ്പോൾ 65 റൺസുമായി ധോണിയായിരുന്നു ടോപ് സ്കോറർ.