കമന്റേറ്ററായി ശാസ്ത്രിയും
ധോണി ഫിനിഷസ് ഇറ്റ് ഓഫ് ഇന്‍ സ്റ്റൈല്‍, മാഗ്നിഫിസന്റ് സ്‌ട്രൈക്ക് ഇന്‍ ടു ദി ക്രൗഡ്, ഇന്ത്യ ലോകകപ്പുയര്‍ത്തി... ഫൈനലില്‍ ഇന്ത്യയുടെ സുവര്‍ണ നേട്ടത്തില്‍ ടെലിവിഷനില്‍ മുഴങ്ങിക്കേട്ട കമന്ററിയായിരുന്നു ഇത്. ഇതു പറഞ്ഞതാവട്ടെ മറ്റാരുമായിരുന്നില്ല, നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ രവി ശാസ്ത്രിയായിരുന്നു. ശാസ്ത്രിയുടെ ഈ വാക്കുകള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇന്നുമൊരു മനോഹരമായ ഓര്‍മയായി നിലനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.
പട നയിച്ച് ധോണി
ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ പത്തു പന്തുകള്‍ ശേഷിക്കെ ആറു വിക്കറ്റിന്റെ വിജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. എന്നാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതു പോലെ അനായാസമായിരുന്നില്ല ഇന്ത്യന്‍ വിജയം. ഇന്ത്യ ജയം അനായാസമെന്ന് തോന്നിപ്പിക്കാനുള്ള പ്രധാന കാരണം നായകന്‍ ധോണി തന്നെയായിരുന്നു.
ധോണിയുടെ ഗംഭീര ഇന്നിങ്‌സായിരുന്നു മല്‍സരത്തില്‍ ഇരുടീമുകളെയും വേര്‍തിരിച്ചത്. മുന്നില്‍ നിന്നു പട നയിച്ച അദ്ദേഹം യഥാര്‍ഥ നായകന്റെ റോള്‍ എന്താണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തു. വെറും 79 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 91 റണ്‍സാണ് ധോണി അന്നു അടിച്ചെടുത്തത്. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായതും അദ്ദേഹമായിരുന്നു.
ലങ്കയ്ക്കു മികച്ച സ്‌കോര്‍
ടോസിനു ശേഷം ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഹേല ജയവര്‍ധനെയുടെ (103) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ആറു വിക്കറ്റിന് 274 റണ്‍സാണ് ലങ്ക നേടിയത്. 88 പന്തില്‍ 13 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ജയവര്‍ധനെയുടെ ഇന്നിങ്‌സ്. സങ്കക്കാര (48), തിലകരത്‌നെ ദില്‍ഷന്‍ (33), നുവാന്‍ കുലശേഖര (32), തിസാര പെരേര (ഒമ്പത് പന്തില്‍ 22*) എന്നിവരും ലങ്കന്‍ ബാറ്റിങില്‍ തിളങ്ങി.
ഇന്ത്യക്കു വേണ്ടി സഹീര്‍ ഖാനും യുവരാജ് സിങും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ ഹര്‍ഭജന്‍ സിങിന് ഒരു വിക്കറ്റ് ലഭിച്ചു. ഏഴു ബൗളര്‍മാരെയാണ് ഫൈനലില്‍ ധോണി പരീക്ഷിച്ചത്. മലയാളി താരം ശ്രീശാന്ത് എട്ടോവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് ലഭിച്ചില്ല.
ഇന്ത്യയുടെ തുടക്കം മോശം
275 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച കാണികള്‍ക്കു നിരാശശരാവേണ്ടി വന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് സെവാഗിനെ ലസിത് മലിങ്ക വിക്കറ്റിനു മുന്നില്‍ കുരുക്കി. ടീം സ്‌കോര്‍ 31ല്‍ വച്ച് 'ഹോം ബോയ്' സച്ചിന്‍ കൂടി മടങ്ങിയതോടെ സ്‌റ്റേഡിയം നിശബ്ധമായി. 14 പന്തില്‍ നിന്നും രണ്ടു ബൗണ്ടറികളോടെ 18 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയത്. ഈ വിക്കറ്റും മലിങ്കയ്ക്കായിരുന്നു.
ഗംഭീറിനെ മറക്കരുത്
ഇന്ത്യയുടെ കിരീട വിജയത്തില്‍ ധോണിയെ എല്ലാവരും ഹീറോയായി അവരോധിക്കുമ്പോള്‍ മറന്നു പോയ മറ്റൊരു ഹീറോ കൂടിയുണ്ട്- ഗൗതം ഗംഭീര്‍. കലാശക്കളിയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും ഗംഭീറായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഗംഭീര്‍ 122 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെ 97 റണ്‍സ് നേടിയിരുന്നു.
മൂന്നാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം 83 റണ്‍സിന്റെയും നാലാം വിക്കറ്റില്‍ ധോണിക്കൊപ്പം 109 റണ്‍സിന്റെയും കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഗംഭീര്‍ ക്രീസ് വിട്ടത്. അഞ്ചാം വിക്കറ്റില്‍ യുവരാജ് സിങിനെ (21*) കൂട്ടുപിടിച്ച് ധോണി ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയും ചെയ്യുകയായിരുന്നു.
ഉത്തരവാദിത്വം ഏറ്റെടുത്ത് ധോണി
ഇന്ത്യ 21.4 ഓവറില്‍ മൂന്നു വിക്കറ്റിന് 114 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് ധോണി ക്രീസിലെത്തുന്നത്. അപ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 161 റണ്‍സായിരുന്നു. ബാറ്റിങില്‍ ധോണി തന്നെ സ്വയം പ്രൊമോഷന്‍ നല്‍കി ക്രീസിലെത്തിയത് പലരെയും അന്ന് ചൊടിപ്പിച്ചിരുന്നു. കാരണം യുവരാജായിരുന്നു ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളിലെല്ലാം ഈ സ്ഥാനത്ത് ഇറങ്ങിയിരുന്നത്. യുവിയാവട്ടെ മിന്നുന്ന ഫോമിലുമായിരുന്നു. എന്നാല്‍ ധോണിക്കു മുന്‍ മല്‍സരങ്ങളിലൊന്നും ബാറ്റിങില്‍ അത്ര തിളങ്ങാനുമായിരുന്നില്ല.
എന്നാല്‍ ഫൈനല്‍ പോലുള്ള വലിയ വേദികളില്‍ തന്റെ മിടുക്ക് ധോണി അന്ന് ഒരിക്കല്‍ക്കൂടി പുറത്തെടുത്തു. നിര്‍ണായക ഘട്ടത്തില്‍ ഗംഭീര ഇന്നിങ്‌സ് കളിച്ച് ധോണി ഫൈനലിലെ ഒരൊറ്റ പ്രകടനത്തിലൂടെ മുന്‍ മല്‍സരങ്ങളില്‍ വിമര്‍ശിച്ചവരുടെ വായടപ്പിക്കുകയും ചെയ്തു.