സെന്റ് കിറ്റ്‌സ്: രണ്ട് ഇന്നിംഗ്‌സുകളില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ - ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കര്‍ണാടക ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലിന്റെ സമ്പാദ്യമാണിത്. സാധാരണ ഏത് ടീമാണെങ്കിലും പരിശീലന മത്സരത്തില്‍ രണ്ട് മനോഹര ഇന്നിംഗ്‌സുകള്‍ കളിച്ച ഒരാളെ ഒഴിവാക്കില്ല. പക്ഷേ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. മികച്ച ഫോമിലാണെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റുകളില്‍ രാഹുലിന് അവസരം കിട്ടാന്‍ സാധ്യത വളരെ കുറവാണ്.
രാഹുലിന്റെ കുറ്റം കൊണ്ടല്ല ഇത്. ഇന്ത്യന്‍ ക്യാപ്റ്റന്റെയോ മാനേജ്‌മെന്റിന്റെയോ കുറ്റവും അല്ല. സാഹചര്യങ്ങള്‍ അങ്ങനെയാണ് എന്ന് മാത്രം. രാഹുല്‍ ഉള്‍പ്പെടെ മൂന്ന് ഓപ്പണര്‍മാരാണ് ടീമില്‍ ഉള്ളത്. മുരളി വിജയും ശിഖര്‍ ധവാനുമാണ് ടീമിലെ സ്ഥിരം ഓപ്പണര്‍മാര്‍. മുരളി വിജയ് എന്തായാലും ഓപ്പണറായി ഉണ്ടാകും. ആദ്യ മത്സരത്തിലെ അര്‍ധസെഞ്ചുറിയോടെ ശിഖര്‍ ധവാനും ടീമിലെ ഇടം നിലനിര്‍ത്തും എന്നാണ് കരുതുന്നത്.
വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ രണ്ടാം മത്സരത്തില്‍ രാഹുല്‍ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരാണ് ടീമിലെ മറ്റ് സ്ഥാനം ഉറപ്പുള്ള ബാറ്റ്‌സ്മാന്‍മാര്‍. വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍. ഇതോടെ ടീമില്‍ ആറ് പേരായി. രോഹിത് ശര്‍മയ്ക്ക് തന്നെ ടീമില്‍ ഇടം കിട്ടുന്ന കാര്യം കഷ്ടമാണ്.
അഞ്ച് സ്‌പെഷലിസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കുക എന്നതാണ് കോലിയുടെ ശൈലി. അല്ലെങ്കില്‍ ജഡേജയും നാല് ബൗളര്‍മാരും. വിക്കറ്റ് കീപ്പറായി എന്തായാലും സാഹ തന്നെ കളിക്കും എന്നാണ് വിരാട് കോലി പറയുന്നത്. പാര്‍ട് ടൈം കീപ്പറും മധ്യനിര ബാറ്റ്‌സ്മാനുമായി രാഹുലിനെ കളിപ്പിക്കില്ല. കളിക്കുകയാണെങ്കില്‍ ഓപ്പണറായി ഇല്ലെങ്കില്‍ ഇടമില്ല എന്ന സ്ഥിതിയിലാണ് ഇപ്പോള്‍ രാഹുല്‍.
ടീമിലെ സ്ഥാനത്തെക്കുറിച്ച് വേവലാതിയില്ല എന്നാണ് രാഹുൽ പറയുന്നത്. നന്നായി കളിക്കുക എന്നതാണ് നമ്മുടെ പണി. ടീം സെലക്ഷൻ നമ്മുടെ കയ്യിലുള്ള കാര്യമല്ല. ഐ പി എല്‍ മുതല്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന രാഹുലിനെ കോലി ധവാന് മേലെ പരിഗണിക്കുമോ..കാത്തിരുന്ന് കാണാം.