ദില്ലി: സംഘടിത കുറ്റ കൃത്യങ്ങള്‍ക്ക് ചുമത്തുന്ന മക്കോക്ക മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന് മേല്‍ ചുമത്താന്‍ എന്താണ് തെളിവെന്ന് അന്വേഷണ സംഘത്തോട് വിചാരണ കോടതി. ശ്രീശാന്ത് വാതുവെപ്പുകാരുമായി സംസാരിച്ചെന്ന് പറയുന്ന ഫോണ്‍ സംഭാഷണത്തില്‍ എവിടെയും ഒത്തുകളി സംബന്ധിച്ച പരാമര്‍മില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വാതുവയ്പുകാരില്‍ ഒരാളായ ചന്ദ്രേശ് ജെയിന്‍, ജൂപിറ്റര്‍ ആണെന്ന അന്വേഷണ സംഘത്തിന്റെ വാദവും കോടതി തള്ളി. അക്കാര്യത്തിന് തെളിവൊന്നുമില്ലെന്നു പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് മാറ്റി വച്ചു. കേസില്‍ വിധിവരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും കേസ് വീണ്ടും നീട്ടിവെയ്ക്കുകയായിരുന്നു.
ഇതാദ്യമായല്ല ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയതിനെതിരെ കോടതി പ്രതികരിക്കുന്നത്. കേസിന്റെ മുന്‍ വിചാരണ വേളയിലും ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീശാന്തിന്റെ കൂട്ടുകാരന്‍ ജിജു ജനാര്‍ദ്ദനനന്റെ ഫോണ്‍ സംഭാഷണമാണ് ശ്രീശാന്തിനെതിരായ മുഖ്യ തെളിവായി അന്വേഷണ സംഘം ഹാജരാക്കിയിരുന്നത്.
ഐപിഎല്‍ കളിക്കിടെ ശ്രീശാന്ത് വാതുവെപ്പുകാര്‍ക്ക് വേണ്ടി ഒത്തുകളിച്ച് പ്രതിഫലം പറ്റിയെന്നതാണ് ശ്രീശാന്തിനെതിരെയുള്ള പ്രധാനം കുറ്റം. കൂടാതെ അധോലോക സംഘാംഗങ്ങളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട വാതുവെപ്പു സംഘവുമായി ശ്രീശാന്തിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.