ചെന്നൈ: ഇത്തവണത്തെ ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടിയായി യുവതാരം പ്രശാന്ത് വീറിന് പരിക്ക്. 20 വയസുകാരനായ ഈ ഓൾറൗണ്ടറെ 14.20 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. രഞ്ജി ട്രോഫി മത്സരത്തിനിടെ തോളിന് പരിക്കേറ്റത് വരാനിരിക്കുന്ന സീസണിലെ താരത്തിന്റെ ലഭ്യതയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.
ജനുവരി 22-ന് ലഖ്‌നൗവിൽ നടന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് മത്സരത്തിൽ ഉത്തർപ്രദേശ് ജാർഖണ്ഡിനെ നേരിടുമ്പോഴാണ് പ്രശാന്ത് വീറിന് പരിക്കേറ്റത്. ജാർഖണ്ഡ് ബാറ്റർ ശിഖർ മോഹൻ ശക്തമായി അടിച്ച പന്ത് തടുക്കാൻ മിഡ്-ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന വീർ 30-ാം ഓവറിൽ വലതുവശത്തേക്ക് ഡൈവ് ചെയ്യുകയായിരുന്നു.

ബൗണ്ടറി തടഞ്ഞെങ്കിലും, വലത് തോളിന് പരിക്കേറ്റ വീർ വേദനയോടെ ഏതാനും നിമിഷം മൈതാനത്ത് അനങ്ങാതെ കിടന്നു. ഉടൻ തന്നെ മെഡിക്കൽ സ്‌റ്റാഫ് പ്രാഥമിക ചികിത്സ നൽകുകയും, തുടർന്ന് സ്ട്രെച്ചറിൽ ഫീൽഡിൽ നിന്ന് മാറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് സ്‌കാനിംഗിനായി കൊണ്ടുപോകുകയും ചെയ്‌തു.
പ്രാഥമിക പരിശോധനയിൽ വീറിന്റെ തോളിന് ഗ്രേഡ്-2 പൊട്ടൽ സംഭവിച്ചതായി കണ്ടെത്തി. വിശ്രമവും മറ്റും ആവശ്യമായ ഒരുതരം മിതമായ പരിക്കാണിത്. അന്ന് സ്ലിംഗുമായി സ്‌റ്റേഡിയത്തിൽ തിരിച്ചെത്തിയ വീർ മത്സരത്തിൽ നിന്ന് പിന്മാറി. തുടർന്ന് ഉത്തർപ്രദേശ് ലെഫ്റ്റ് ആം സ്‌പിന്നർ ശിവം ശർമ്മയെ പകരക്കാരനായി ഉൾപ്പെടുത്തി.
പരിക്കേറ്റതിനെത്തുടർന്ന് പ്രശാന്ത് വീർ ശനിയാഴ്‌ച ഉത്തർപ്രദേശിലെ വീട്ടിലേക്ക് മടങ്ങിയെത്തി. നിലവിൽ താരം സുഖം പ്രാപിച്ചുവരികയാണെന്നും, പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ വിശ്രമത്തിന് ശേഷം പുനരധിവാസ ചികിത്സകൾ ആരംഭിക്കുമെന്നും മൈഖേൽ റിപ്പോർട്ട് ചെയ്യുന്നു. ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ സഹാജിപൂർ ഗ്രാമത്തിലാണ് ഈ യുവതാരം ജനിച്ചത്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ഐപിഎൽ ലേലത്തിന് മുമ്പ് ഏറെ ശ്രദ്ധ നേടിയ താരമാണ് പ്രശാന്ത് വീർ. ഇടങ്കയ്യൻ സ്‌പിന്നറായും ബാറ്റുകൊണ്ടും സംഭാവന നൽകാനുള്ള കഴിവ് അദ്ദേഹത്തിന് രവീന്ദ്ര ജഡേജയെപ്പോലുള്ള കളിക്കാരുടെ ദീർഘകാല പിൻഗാമിയാകാനുള്ള സാധ്യതയാണ് ക്രിക്കറ്റ് പണ്ഡിതർ നൽകുന്നത്. സിഎസ്‌കെ അദ്ദേഹത്തെ ഭാവിയിലേക്ക് കൂടിയുള്ള കരുതലായാണ് കാണുന്നത്.
ഇക്കുറി മാർച്ച് 26-ന് ആരംഭിച്ച് മെയ് 31 വരെ 10 ടീമുകളിലായി 84 മത്സരങ്ങളുള്ള ഐപിഎൽ സീസൺ നടക്കും. പരിക്കേറ്റ തീയതി മുതൽ രണ്ട് മാസത്തിൽ താഴെ മാത്രം ബാക്കിയുള്ളതിനാൽ, വീറിന്റെ തിരിച്ചുവരവിനുള്ള സമയം നിർണായകമാണ്. എത്രയും വേഗം ഫിറ്റ്നസ് വീണ്ടെടുക്കുക എന്നത് താരത്തെ സംബന്ധിച്ച് ഒരു പ്രധാന വെല്ലുവിളിയാണ്.
സാധാരണയായി, ഗ്രേഡ്-2 തോൾ പരിക്കിൽ നിന്ന് സുഖം പ്രാപിക്കാൻ മൂന്ന് മുതൽ നാല് ആഴ്ച്ച വരെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്ന് വിദഗ്‌ധർ പറയുന്നു. സിഎസ്‌കെ അദ്ദേഹത്തിന്റെ പുരോഗതി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കും, കാരണം തോൾ പരിക്കുകൾക്ക് ചിലപ്പോൾ കൂടുതൽ കാലത്തെ പുനരധിവാസം ആവശ്യമായി വരാം. എന്നിരുന്നാലും, ഐപിഎല്ലിൽ സിഎസ്‌കെയ്ക്കായി കളിക്കാൻ ഈ യുവതാരത്തിന് സാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.