ദില്ലി: മാന്യന്മാരുടെ കളി എന്ന പേരൊക്കെ വിട്ട് ക്രിക്കറ്റ് കുറേയേറെ സഞ്ചരിച്ചുകഴിഞ്ഞു. കോഴ വിവാദങ്ങളും ഒത്തുകളികളും ക്രിക്കറ്റിന് ഉണ്ടാക്കിയ പേരുദോഷം ചില്ലറയല്ല. പരസ്യങ്ങളുടെ പണക്കൊഴുപ്പില്‍ താരങ്ങള്‍ അതിസമ്പന്നന്മാരും കൂടിയായതോടെ കളി നില വിട്ടു. ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആഘോഷമായ ലോകകപ്പ് നടക്കാനിരിക്കേ കൂടുതല്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പോലീസും സംഘാടകരും.
ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലാണ് 2015 ഐ സി സി ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുമ്പായി കളിക്കാരെ സ്വാധീനിക്കാന്‍ ഒത്തുകളിക്കാന്‍ സ്ത്രീകളെ ഉപയോഗിക്കാന്‍ ഇടയുണ്ടെന്നാണ് ന്യൂസിലന്‍ഡ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. ശാരീരിക ബന്ധം വാഗ്ദാനം ചെയ്ത് കളിക്കാരുമൊത്തുള്ള ചിത്രങ്ങളും വീഡിയോയും പിടിച്ചാണ് ഇവര്‍ ബ്ലാക് മെയില്‍ ചെയ്യുക.

കളിക്കാരെ ആകര്‍ഷിക്കാന്‍ അധോലോക നേതാക്കള്‍ സ്ത്രീകളെ ഉപയോഗിച്ച് ഹണി ട്രാപ്പ് നടത്തിയേക്കും എന്ന മുന്നറിയിപ്പ് ന്യൂസിലാന്‍ഡ് ഹെറാള്‍ഡാണ് പ്രസിദ്ധീകരിച്ചത്. ഒത്തുകളി തടയാന്‍ പോലീസ് കടുത്ത നടപടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒത്തുകളി സാധ്യതാ പട്ടികയിലുള്ള ആളുകളെ നിരീക്ഷിക്കുന്നുണ്ട്. കളി കാണാനായി ന്യൂസിലന്‍ഡില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ വെച്ചുതന്നെ പരിശോധിക്കുകയും ആവശ്യം വന്നാല്‍ ചോദ്യം ചെയ്യുകയും ചെയ്യും.
കളിക്കാരുടെ അടുത്തേക്ക് ആദ്യം സ്ത്രീകളെ അയക്കും. പിന്നീട് ഒത്തുകളിക്കാനായി ആവശ്യപ്പെടും. കളിക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും. ഇതാണ് ബെറ്റിംഗ് മാഫിയയുടെ ശൈലി - ലോകകപ്പിന്റെ ചുമതലയുള്ള പോലീസ് സൂപ്രണ്ട് സാന്ദ്ര മാന്‍ഡേഴ്‌സണ്‍ പറഞ്ഞു. മില്യണ്‍ കണക്കിന് ഡോളറാണ് ലോകകപ്പില്‍ ബെറ്റിംഗിനെത്തുക എന്നാണ് കരുതപ്പെടുന്നത്.