ഗുരുവായൂര്‍: ഐപിഎല്‍ വാതുവെപ്പുകേസില്‍ കുറ്റവിമുക്തനായശേഷം സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ശ്രീശാന്ത് ഗുരുവായൂരിലെത്തി. സജീവ ക്രിക്കറ്റിലും അതുവഴി ഇന്ത്യന്‍ ടീമിലേക്കും മടങ്ങിവരാന്‍ കഴിയുമെന്ന ആത്മവിശ്വാസം ശ്രീശാന്ത് ആവര്‍ത്തിച്ചു. എന്നാല്‍, ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറിന്റെ പ്രസ്താവനയോട് ശ്രീശാന്ത് പ്രതികരിച്ചില്ല.
അതേസമയം, പരോക്ഷമായി അതേക്കുറിച്ച് പറഞ്ഞ ശ്രീശാന്ത് ബിസിസിഐയില്‍ ഹൃദമുള്ളവരും ഉണ്ടെന്ന് വ്യക്തമാക്കി. ഒന്നോ രണ്ടോപേര്‍ തന്റെ തിരിച്ചുവരവിന് തടസ്സം നിന്നാലും മറ്റുള്ളവര്‍ പിന്തുണയ്ക്കുമെന്നാണ് ശ്രീശാന്ത് നല്‍കുന്ന സൂചന. ബിസിസിഐയില്‍ തനിക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു.

ദില്ലിയില്‍ പാട്യാല കോടതി ശ്രീശാന്തിനെയും സഹകളിക്കാരെയും കുറ്റ വിമുക്തരാക്കിയെങ്കിലും ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നിലനില്‍ക്കുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ കളിക്കാരും മറ്റും വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. അടുത്തതന്നെ ചേരാനിരിക്കുന്ന ബിസിസിഐ യോഗത്തില്‍ വിലക്ക് ചര്‍ച്ച ചെയ്യും.
എന്നാല്‍, ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ നീക്കില്ലെന്നാണ് സൂചന. വിലക്ക് നീക്കിയാല്‍ രണ്ടുവര്‍ഷത്തോളം ഒരു താരത്തിന്റെ കരിയര്‍ നശിപ്പിച്ചത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്നേക്കാം. ഇത് ഒഴിവാക്കാനാണ് ബിസിസിഐയുടെ നീക്കം. അതേസമയം, ശ്രീശാന്തും കൂട്ടരും ഒത്തുകളിച്ചതിന് തങ്ങള്‍ക്ക് തെളിവുണ്ടെന്ന വാദമാണ് ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്.