1. പിങ്ക് പന്ത്
ട്വന്റി-20 ക്രിക്കറ്റിന്റെ അതിപ്രചാരം 138 വര്‍ഷം പാരമ്പര്യമുള്ള ടെസ്റ്റ് ഫോര്‍മാറ്റിന്റെ കടയ്ക്കലാണ് കത്തിവെച്ചത്. ടെസ്റ്റ് കാണാന്‍ ആളില്ലാത്ത സ്ഥിതി. ടെസ്റ്റ് മത്സരങ്ങള്‍ അന്യംനിന്നു പോകുമോയെന്ന ആശങ്ക പിടിമുറുക്കിയപ്പോള്‍ ഐസിസി തീരുമാനിച്ചു, ടെസ്റ്റ് പകലും രാത്രിയുമായി കളിക്കാന്‍. ഇതിനായി തിളക്കം കൂടിയ പിങ്ക് പന്തും ഐസിസി ആവിഷ്‌കരിച്ചു.
2012 -ലാണ് ഡേ/നൈറ്റ് ടെസ്റ്റെന്ന ആശയം പുറത്തുവരുന്നത്. പക്ഷെ പിന്നെയും മൂന്നു വര്‍ഷമെടുത്തു ഇത് യാഥാര്‍ത്ഥ്യമാവാന്‍. 2015 നവംബര്‍ 27 -നാണ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഡേ/നൈറ്റ് ടെസ്റ്റ് നടന്നത്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലെ പിങ്ക് ബോള്‍ ടെസ്റ്റിന് അന്ന് അഡ്‌ലെയ്ഡ് വേദിയായി.
2. നാലു ദിന ടെസ്റ്റ്
ടെസ്റ്റ് ഫോര്‍മാറ്റിന് പുത്തനുണര്‍വ് നല്‍കാന്‍ ഐസിസി പരീക്ഷിച്ച മറ്റൊരു മാര്‍ഗമായിരുന്നു നാലു ദിന ടെസ്റ്റ്. 2017 ഡിസംബറില്‍ നടന്ന ദക്ഷിണാഫ്രിക്ക – സിംബാബ്‌വേ മത്സരം നാലു ദിന ഫോര്‍മാറ്റിലാണ് ഐസിസി സംഘടിപ്പിച്ചത്. നാലു ദിന ഫോര്‍മാറ്റില്‍ കളിക്കുമ്പോള്‍ പ്രതിദിനം കുറഞ്ഞത് 98 ഓവറുകള്‍ ഓവറുകള്‍ പൂര്‍ത്തിയാക്കണം. സാധാരണ ടെസ്റ്റ് മത്സരങ്ങളില്‍ പ്രതിദിനം 90 ഓവറുകളാണ് ഉറപ്പുവരുത്തേണ്ടത്. 150 റണ്‍സ് ലീഡുണ്ടെങ്കില്‍ ഫോളോ ഓണ്‍ തിരഞ്ഞെടുക്കാമെന്നതും നാലു ദിന ഫോര്‍മാറ്റിന്റെ പ്രത്യേകതയാണ്.
3. രണ്ടറ്റത്തും ന്യൂ ബോളുകള്‍
2011 മുതലാണ് ഏകദിന മത്സരങ്ങളില്‍ രണ്ടറ്റത്തും ന്യൂ ബോളുകള്‍ ഉപയോഗിക്കാന്‍ ഐസിസി അനുവദിച്ചത്. ബൗളര്‍മാരെ സഹായിക്കുകയായിരുന്നു ഈ നീക്കത്തിന്റെ പ്രധാന ഉദ്ദേശവും. എന്നാല്‍ ഇന്നിങ്‌സില്‍ രണ്ടു ന്യൂ ബോളുകള്‍ വന്നതോടെ ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. നേരത്തെ, 40 ഓവറുകള്‍ പിന്നിടുമ്പോഴേക്കും പന്ത് പരുക്കനാവുമായിരുന്നു. ഈ സാഹചര്യം പേസ് ബൗളിങ്ങിന് അനുകൂലമാണ്. റിവേഴ്‌സ് സ്വിങ് എളുപ്പം വഴങ്ങും. എന്നാല്‍ കളിയില്‍ രണ്ടു പന്തുകള്‍ അവതരിപ്പിച്ചതോടെ ബൗളര്‍മാര്‍ക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടു.
4. ഇന്‍ഫീല്‍ഡ് പരിമിതി
മുന്‍പ്, പവര്‍പ്ലേ സമയത്ത് രണ്ടു ഫീല്‍ഡര്‍മാര്‍ ക്യാച്ചിങ് പൊസിഷനില്‍ വേണമെന്ന് ചട്ടമുണ്ടായിരുന്നു. എന്നാല്‍ 2015 -ല്‍ ഈ നിബന്ധന ഐസിസി നീക്കി. ആദ്യ പത്തോവറില്‍ മുപ്പതുവാര സര്‍ക്കിളിനകത്ത് ക്യാച്ചിങ് ഫീല്‍ഡര്‍മാരെ നിര്‍ത്തണമെന്ന നിര്‍ബന്ധം ഇപ്പോഴില്ല. സമാനമായി അവസാന പത്തോവറില്‍ അഞ്ചു ഫീല്‍ഡര്‍മാര്‍ക്ക് സര്‍ക്കിളിന് പുറത്ത് നില്‍ക്കാമെന്നതും ഏകദിന ക്രിക്കറ്റ് കണ്ട പ്രധാന പരിഷ്‌കാരമാണ്.
Also Read: അറിയാം ഈ പതിറ്റാണ്ടില്‍ ട്വന്റി-20 ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്
5. ഫ്രീ ഹിറ്റ്
നിലവില്‍ എല്ലാത്തരം നോബോളുകള്‍ക്കും ഫ്രീ ഹിറ്റ് ഐസിസി അനുവദിക്കുന്നുണ്ട്. 2015 -ലാണ് ഈ വിപ്ലവകരമായ തീരുമാനം ക്രിക്കറ്റ് കൗണ്‍സില്‍ എടുത്തത്. ആദ്യ ട്വന്റി-20 -യിലും ശേഷം ഏകദിനത്തിലും ഈ നിയമം അധികൃതര്‍ നടപ്പിലാക്കി. മുന്‍പ്, ഫ്രണ്ട് ഫൂട്ട് നോബിന് മാത്രമായിരുന്നു ഫ്രീ ഹിറ്റ് വിധിച്ചിരുന്നത്. എന്നാല്‍ ഇന്ന് എല്ലാത്തരം നോബോളുകള്‍ക്കും അംപയര്‍ ഫ്രീ ഹിറ്റ് അനുവദിക്കും.
6. ബൗണ്ടറി നിയമം
ഫോര്‍ തടയുന്ന ഫീല്‍ഡര്‍മാര്‍ നിര്‍ബന്ധമായും ബൗണ്ടറി ലൈനിന് ഉള്ളില്‍ നിന്നാകണം പന്തിനെ തടുക്കേണ്ടതെന്ന നിയമവും ഈ കാലഘട്ടത്തില്‍ ഐസിസി പാസാക്കി. മുന്‍പ്, ബൗണ്ടറി ലൈനിന്് മുകളിലൂടെ പോകുന്ന പന്തിനെ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും ഫീല്‍ഡര്‍മാര്‍ ചാടിവീണ് അകത്തേക്ക് തട്ടിയിടുമായിരുന്നു. എന്നാല്‍ ഇപ്പോഴിത് നടക്കില്ല. മാത്രമല്ല, പന്തിനെ പിടിക്കും നേരം ബൗണ്ടറിയുമായി യാതൊരുവിധ ബന്ധവും ഫീല്‍ഡറിനുണ്ടാകാന്‍ പാടില്ല. അല്ലാത്തപക്ഷം അംപയര്‍ ഫോര്‍ അല്ലെങ്കില്‍ സിക്‌സ് അനുവദിക്കും.
7. സൂപ്പര്‍ ഓവര്‍
2019 ലോകകപ്പില്‍ സൂപ്പര്‍ ഓവര്‍ വരുത്തിവെച്ച വിവാദങ്ങള്‍ ചില്ലറയൊന്നുമല്ല. ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും സൂപ്പര്‍ ഓവറില്‍ തുല്യ റണ്‍സ് അടിച്ചതോടെ ബൗണ്ടറികളുടെ എണ്ണംനോക്കി ഇംഗ്ലീഷ് പടയെ ഐസിസി വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. അന്നത്തെ കലാശക്കൊട്ടില്‍ 22 ഫോറും രണ്ടു സിക്‌സുമാണ് ഇംഗ്ലണ്ട് കുറിച്ചത്. നിര്‍ഭാഗ്യവശാല്‍ ന്യൂസിലാന്‍ഡ് നേടിയത് 17 ഫോറും.
എന്തായാലും ബൗണ്ടറി നോക്കി വിജയികളെ പ്രഖ്യാപിക്കുന്ന ഏര്‍പ്പാടിന് ലോകകപ്പോടെ അറുതിയായി. ഇനി മുതല്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ സമനിലയിലായാല്‍ വീണ്ടുമൊരിക്കല്‍ക്കൂടി സൂപ്പര്‍ ഓവര്‍ നടത്തും. രണ്ടിലൊരു ടീം ജയിക്കും വരെ സൂപ്പര്‍ ഓവര്‍ തുടരണമെന്നാണ് പുതിയ ചട്ടം. ഇതേസമയം, ഗ്രൂപ്പ് ഘട്ടങ്ങളില്‍ നടക്കുന്ന സൂപ്പര്‍ ഓവര്‍ സമനിലയിലായാല്‍ ഇരു ടീമുകളും പോയിന്റുകള്‍ പങ്കിട്ട് സമനിലയില്‍ പിരിയും.
Also Read: അറിയാം ഈ പതിറ്റാണ്ടില്‍ ഏകദിന ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്
8. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും പുതിയ നിയമമാണ് കണ്‍ക്ഷന്‍ സബ്സ്റ്റിറ്റിയൂഷന്‍. അതായത് ക്രീസില്‍ ബാറ്റ്‌സ്മാന് പരുക്കേറ്റാല്‍ പകരക്കാരന് കളിക്കാനിറങ്ങാം. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂഷന്‍ ഐസിസി പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നിലവില്‍ വന്നുകഴിഞ്ഞു. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ആഷസില്‍ സ്റ്റീവ് സ്മിത്തിന് പകരം ക്രീസില്‍ എത്തിയ മാര്‍നസ് ലബ്യുഷെയ്‌നാണ് ചരിത്രത്തിലെ ആദ്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്. അന്ന് ജോഫ്ര ആര്‍ച്ചറുടെ പന്ത് കഴുത്തില്‍ കൊണ്ടതിന് പിന്നാലെയാണ് സ്റ്റീവ് സ്മിത്ത് ക്രീസ് വിട്ടത്.
9. റണ്ണര്‍മാരില്ല
മുന്‍പ്, ക്രീസില്‍ ബാറ്റ്‌സ്മാന്‍ തളര്‍ന്നാല്‍ അല്ലെങ്കില്‍ പരുക്കേറ്റാല്‍ റണ്ണര്‍മാരെ വെയ്ക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ 2011 ഒക്ടോബറില്‍ ഈ സൗകര്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ എടുത്തുകളഞ്ഞു. നിലവില്‍ ബാറ്റ്‌സ്മാന് പരുക്കേറ്റാല്‍ ക്രീസ് വിടണമെന്നാണ് ചട്ടം. ഈ അവസരത്തിൽ അടുത്ത ബാറ്റ്സ്മാൻ ക്രീസിൽ എത്തി ബാറ്റു ചെയ്യും.