നാഗ്പൂർ: ഇന്ത്യൻ ക്രിക്കറ്റിനെ അടക്കിഭരിക്കുന്ന ബി സി സി ഐയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പായി വേണ്ട പരിശീലനം നടത്താനുള്ള സൗകര്യവും സമയവും ഇല്ലാത്തതാണ് വിരാട് കോലിയെ ചൊടിപ്പിച്ചിരിക്കുന്നത്. കരുത്തരായ ടീമുകൾക്കെതിരെ വിദേശ പര്യടനത്തിന് പോകുന്പോൾ ശരിയായ പരിശീലനം കൂടിയേ തീരൂ എന്നാണ് കോലിയുടെ ആവശ്യം.
ശ്രീലങ്കന് പര്യടനം തീർന്ന ഉടനേ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ദൗർഭാഗ്യവശാൽ ഞങ്ങൾക്ക് വെറും രണ്ട് ദിവസത്തെ സമയം മാത്രമേ ഇടയ്ക്ക് ലഭിക്കൂ - കോലി പറഞ്ഞു. ഒരു മാസമെങ്കിലും ക്യാംപിനായി കിട്ടണമായിരുന്നു. പക്ഷേ തൽക്കാലം ഉള്ള സമയം വെച്ച് അഡ്ജസ്റ്റ് ചെയ്യണം. കളിക്കാരുടെ പ്രകടനം പോര എന്ന് കുറ്റം പറയാൻ എളുപ്പമാണ്. എന്നാൽ ഓരോ മത്സരത്തിനും കളിക്കാർക്ക് പ്രിപ്പയർ ചെയ്യാനായി എത്ര സമയം കിട്ടുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ.
ഐ പി എല്ലും ചാന്പ്യൻസ് ട്രോഫിയും കൂടാതെ തന്നെ ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, രണ്ട് വട്ടം ശ്രീലങ്ക എന്നിങ്ങനെ പരമ്പരകൾ കളിച്ച് തള്ളുകയാണ് ഇന്ത്യ. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20 മത്സരവുമാണ് ചില്ലറ ദിവസങ്ങൾ കൊണ്ട് ലങ്ക ഇന്ത്യയിൽ കളിക്കുന്നത്. മത്സരങ്ങളുടെ ആധിക്യം കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നതായി വിരാട് കോലി ഇതിന് മുന്പും പറഞ്ഞിട്ടുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ശക്തി ശരിക്കും പരീക്ഷിക്കപ്പെടും എന്ന കാര്യം ഉറപ്പാണ്.