തുടക്കം തോറ്റുകൊണ്ടായിരുന്നു എങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് കാഴ്ചവെക്കുന്ന തിരിച്ചുവരവ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും അടുത്ത 7 മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ചെന്നൈ ആറാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്. മോശമല്ലാത്ത റൺറേറ്റും ചെന്നൈയ്ക്ക് മുതൽക്കൂട്ടാണ്. ചെന്നൈയുടെ വിജയങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത് സൂപ്പർ താരം സഞ്ജു സാംസൺ തന്നെയാണ്.
ഡൽഹിക്കെതിരായ മത്സരത്തിൽ പുറത്താകാതെ 87 റൺസെടുത്ത് ടീമിന്റെ വിജയശിൽപ്പിയായ സഞ്ജുവിന് പക്ഷെ മൂന്നാമത്തെ ഐപിഎൽ സെഞ്ച്വറി തികയ്ക്കാൻ സാധിച്ചില്ല. മറുഭാഗത്ത് ബാറ്റ് ചെയ്യുന്ന കാർത്തിക് ശർമ്മ 41 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ സഞ്ജുവിന് 100 അടിക്കാനുള്ള അടിക്കാനുള്ള അവസരം നഷ്ടമായി. ഇതിനെക്കുറിച്ച് പ്രസന്റേഷൻ സെറിമണിയിലും ചോദ്യമുയർന്നു. എന്നാൽ, അതിനെ വളരെ മനോഹരമായ രീതിയിൽ കൈകാര്യം ചെയ്ത സഞ്ജു വീണ്ടും കയ്യടി നേടി.

രണ്ട് സെഞ്ച്വറികൾ ഈ സീസണിൽ താങ്കൾ നേടി. മൂന്നാമതൊന്നിന് ഇന്ന് സാധ്യതയുണ്ടായിരുന്നു. പക്ഷെ, ഈ ഇന്നിങ്സ് സെഞ്ച്വറികളേക്കാൾ നിങ്ങൾക്ക് സന്തോഷം നൽകുന്നില്ലേ എന്നായിരുന്നു ഹർഷാ ബോഗ്ലെയുടെ ചോദ്യം. അതിന് സഞ്ജു ചിരിച്ചുകൊണ്ട് വളരെ രസകരമായി മറുപടി പറഞ്ഞു. അല്ലെ, സെഞ്ച്വറികൾ എന്നും പ്രിയപ്പെട്ടതാണല്ലോ സർ. പക്ഷെ, ഇന്ന് അത് നേടണമെന്നുണ്ടായിരുന്നു എങ്കിൽ ഞാൻ അൽപ്പം സെൽഫിഷ് ആകേണ്ടി വന്നേനേ. അതുകൊണ്ട്, ടീം വിജയിക്കുന്നതിൽ ഞാൻ കോൺസൻട്രേറ്റ് ചെയ്തു. മറുഭാഗത്ത് നിൽക്കുന്ന എന്റെ പാർട്ണർ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവന്റെ അടുത്ത് പോയി, ഒരു സിംഗിൾ ഇട്ടുതരൂ, ഞാനൊന്ന് സെഞ്ച്വറി അടിക്കട്ടെ എന്നെനിക്ക് പറയാൻ പറ്റില്ലല്ലോ. നോക്കട്ടെ, ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടല്ലോ, വീണ്ടും ആ ത്രീ ഫിഗറിലേക്ക് എനിക്ക് എത്താൻ സാധിക്കുമോ എന്ന് നമുക്ക് നോക്കാം. സഞ്ജു പറഞ്ഞു.
ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സ് ഡൽഹി ക്യാപിറ്റൽസ് ആവേശപ്പോരിൽ ഡൽഹിയെ 15 പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സ് തകർത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ 155 എന്ന ടോട്ടലിൽ ഒതുങ്ങി. വലിയൊരു തകർച്ചയ്ക്ക് ശേഷം ഇംപാക്ട് പ്ലെയറായി വന്ന സമീർ റിസ്വിയുടെ തകർപ്പൻ ഇന്നിങ്സാണ് അവർക്ക് ഭേദപ്പെട്ട ഒരു സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് 17.3 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. സഞ്ജു സാംസണിന്റെ അതിമനോഹര ഇന്നിങ്സാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. 52 പന്തുകളിൽ നിന്നും 87 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു ഡൽഹി ബൗളേഴ്സിനെ കണക്കിന് പ്രഹരിച്ചു. യുവതാരം കാർത്തിക് ശർമ്മ സഞ്ജുവിന് മികച്ച പിന്തുണ നൽകി. 31 പന്തുകളിൽ നിന്നും പുറത്താകാതെ 41 റൺസ് നേടിയ കാർത്തിക് ചെന്നൈ നിരയിൽ ഭാവിയുടെ വാഗ്ദാനമായി രണ്ടാമതും കളി ഫിനിഷ് ചെയ്തു. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വർധിച്ചിരിക്കുകയാണ്.
ഭയമില്ലാത്ത ക്രിക്കറ്റ്; സഞ്ജുവിന്റെ ശൈലി
സഞ്ജു സാംസൺ ടീമിൽ ഒരു ഭയമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് സൂര്യകുമാർ യാദവും നേരത്തെ പ്രശംസിച്ചിരുന്നു. നായകൻ എന്ന നിലയിൽ ഋതുരാജിനും ഇതേ അഭിപ്രായമാണുള്ളത്. സഞ്ജു എത്രത്തോളം സമയം ഇത്തരമൊരു ഫോമിൽ ക്രീസിൽ തുടരുന്നുവോ അത്രത്തോളം അത് ചെന്നൈയ്ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സഞ്ജുവിന്റെ സാന്നിധ്യം ഡ്രസ്സിംഗ് റൂമിലെ യുവതാരങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.