തീരുമാനമായി. ലോക ഇലവനും ഏഷ്യാ ഇലവനും തമ്മിലുള്ള ട്വന്റി-20 പരമ്പര ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മാറ്റിവെച്ചു. കൊറോണ വൈറസ് ഭീതി പടര്‍ത്തുന്ന സാഹചര്യത്തിലാണ് പരമ്പര മാറ്റിവെയ്ക്കാനുള്ള ബിസിബിയുടെ തീരുമാനം. രണ്ടു ട്വന്റി-20 മത്സരങ്ങളാണ് ഏഷ്യാ ഇലവനും ലോക ഇലവനും തമ്മില്‍ ബിസിബി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 21, 22 തീയതികളില്‍ പരമ്പര നടക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ നസ്മുള്‍ ഹസന്‍ ബുധനാഴ്ച്ച അറിയിച്ചു.
ലോകമെങ്ങും പടരുന്ന കൊറോണ വൈറസ് ഭീതിയാണ് പരമ്പര നീട്ടാന്‍ കാരണം. മത്സരങ്ങളുടെ പുതുക്കിയ തീയതി ബോര്‍ഡ് പിന്നീട് പ്രഖ്യാപിക്കുമെന്ന് നസ്മുള്‍ ഹസന്‍ പറഞ്ഞു.
നിലവില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകമെങ്ങുമുള്ള കായിക മത്സരങ്ങള്‍ മാറ്റിവെയ്ക്കപ്പെടുകയാണ്. ഇറ്റലിയിലെ സീരി എ മത്സരങ്ങള്‍ കാണികളില്ലാതെ അടഞ്ഞ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഏപ്രില്‍ ആദ്യവാരം വരെ തല്‍സ്ഥിതി തുടരും. ഹസ്തദാനം പാടില്ലെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്കും നിര്‍ദ്ദേശമുണ്ട്. കൊറോണ വൈറസ് വ്യാപനം തടുക്കാനാവാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ടോക്യോ ഒളിമ്പിക്‌സും നിശ്ചയിച്ച പ്രകാരം നടക്കുമോയെന്ന ആശങ്ക കായികപ്രേമികള്‍ക്കുണ്ട്.
Most Read: കൊറോണ ഭീതി, ഇന്ത്യന്‍ താരങ്ങള്‍ തുപ്പല്‍ തൊട്ട് പന്തു മിനുക്കില്ല
നേരത്തെ, ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്മവാര്‍ഷികം മുന്‍നിര്‍ത്തിയാണ് ഏഷ്യാ ഇലവന്‍ - ലോക ഇലവന്‍ പരമ്പരയ്ക്ക് ബിസിബി ഒരുങ്ങിയത്. ധാക്ക സ്റ്റേഡിയത്തില്‍ ഇതിനുള്ള തയ്യാറെടുപ്പുകളും ബോര്‍ഡ് ഏറെക്കുറെ പൂര്‍ത്തിയാക്കിയിരുന്നു. ബിസിബിയാണ് ഏഷ്യാ ഇലവന്‍ ടീമിനെ തിരഞ്ഞെടുത്തത്. ലോക ഇലവനെ പ്രഖ്യാപിച്ചത് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും.
ഏഷ്യാ ഇലവനില്‍ വിരാട് കോലിയടക്കം ആറു ഇന്ത്യന്‍ കളിക്കാരുണ്ട്. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്‌ക്വാഡില്‍ ഇടംപിടിച്ചു. ബംഗ്ലാദേശില്‍ നിന്നും നാലു താരങ്ങളാണ് ഏഷ്യാ ഇലവനില്‍ കയറിക്കൂടിയത്. മുഷ്ഫിഖുര്‍ റഹീം, മുസ്തഫിസുര്‍ റഹീം, തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ് എന്നിവര്‍ ടീമിലെ ബംഗ്ലാ സാന്നിധ്യമാവുന്നു.
ശ്രീലങ്കയില്‍ നിന്നും ലസിത് മലിംഗയ്ക്കും തിസാര പെരേരയ്ക്കും ഏഷ്യ ഇലവനിലേക്ക് വിളി വന്നു. റാഷിദ് ഖാനും യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാനുമാണ് അഫ്ഗാനിസ്താനില്‍ നിന്നും ഏഷ്യാ ഇലവനിലെത്തിയത്. നേപ്പാളില്‍ നിന്നും സന്തീപ് ലാമിച്ഛാനെയും ബിസിബിയുടെ ഏഷ്യാ ഇലവനില്‍ അംഗമായി. പാകിസ്താന്‍ സൂപ്പര്‍ ലീഗ് നടക്കുന്നതിനാല്‍ പാക് താരങ്ങളാരും ഏഷ്യാ ഇലവനിലില്ല. ലോക ഇലവനെ സ്‌ക്വാഡിനെ ചുവടെ കാണാം.
ലോക ഇലവൻ സ്ക്വാഡ്:
അലെക്സ് ഹെയ്ല്‍സ്, ക്രിസ് ഗെയ്ല്‍, ഫാഫ് ഡുപ്ലെസി (നായകന്‍), നിക്കോളസ് പൂരന്‍, ബ്രെണ്ടന്‍ ടെയ്ലര്‍, ജോണി ബെയര്‍സ്റ്റോ, കീറോണ്‍ പൊള്ളാര്‍ഡ്, ഷെല്‍ഡണ്‍ കോട്രല്‍, ലുങ്കി എന്‍ഗിഡി, ആന്‍ട്രൂ ടൈ, മിച്ചല്‍ മക്ലിനാഗന്‍.