കൊറോണ ഭീതി മുന്‍നിര്‍ത്തി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ബിസിസിഐ അവസാനിപ്പിച്ചു. ചൊവാഴ്ച്ച മുതല്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ നിര്‍ദ്ദേശം. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തെ, കൊറോണ വൈറസ് ഭീഷണി കാരണം ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബിസിസിഐ ഉപേക്ഷിച്ചിരുന്നു.
ലഖ്‌നൗ, കൊല്‍ക്കത്ത ഏകദിനങ്ങളാണ് ബോര്‍ഡ് വേണ്ടെന്നുവെച്ചത്. പരമ്പരയിലെ ആദ്യ മത്സരമാകട്ടെ മഴ കാരണം നടന്നുമില്ല. കൊറോണ മഹാമാരിക്ക് എതിരെ അതീവ ജാഗ്രത ബിസിസിഐ പുലര്‍ത്തുന്നുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ആഭ്യന്തര മത്സരങ്ങളെല്ലാം ബോര്‍ഡ് റദ്ദു ചെയ്തിട്ടുണ്ട്.
രാജ്‌കോട്ടില്‍ നടന്ന ബംഗാള്‍ – സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനല്‍ കാണികളെ കൂടാതെയാണ് ബിസിസിഐ നടത്തിയത്. നടക്കാനിരിക്കുന്ന ഇറാനി ട്രോഫിയും കൊറോണ വൈറസ് ഭീഷണി കാരണം മാറ്റിവെച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുമോയെന്ന കാര്യമാണ് ബിസിസിഐ അലട്ടുന്ന പ്രധാന തലവേദന. ഐപിഎല്‍ നടക്കാതെ പോയാല്‍ വരുമാനനഷ്ടം ഭീമമായിരിക്കും.
Most Read: ടി20യിലെ ആദ്യ ഡബിള്‍ സെഞ്ച്വറി... സംശയം വേണ്ട, അത് ഹിറ്റ്മാന്‍ നേടും! പ്രവചിച്ച് ഹോഗ്
വിദേശ താരങ്ങള്‍ക്ക് ഇന്ത്യയില്‍ എത്താന്‍ വിസാ വിലക്കുള്ളതുകൊണ്ട് ഏപ്രില്‍ 15 -ലേക്കാണ് ഐപിഎല്‍ തീയതി ബിസിസിഐ മാറ്റിയിരിക്കുന്നത്. ഐപിഎല്‍ നടക്കുകയാണെങ്കില്‍ത്തന്നെ ഈ വര്‍ഷം ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും ഫ്രാഞ്ചൈസികള്‍ മാറ്റുരയ്ക്കുക.
രാജ്യം ഒന്നടങ്കം കൊറോണ വൈറസിനെതിരെ ജാഗ്രത പുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഫ്രാഞ്ചൈസികളെല്ലാം തങ്ങളുടെ പരിശീലന ക്യാംപുകള്‍ റദ്ദു ചെയ്തുകഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഞായറാഴ്ച്ച പരിശീലന പരിപാടികള്‍ അവസാനിപ്പിച്ചു. താരങ്ങളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
മാര്‍ച്ച് 21 മുതല്‍ ആരംഭിക്കാനിരുന്ന പരിശീലന ക്യാംപ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നീട്ടി. ഇതേസമയം, നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 15 -ന് ഐപിഎല്‍ നടത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ ബിസിസിഐക്കും ടീം ഫ്രാഞ്ചൈസികള്‍ക്കും സംശയമുണ്ട്. കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകാത്തതാണ് ഇതിന് കാരണം.
സ്ഥിതികള്‍ രൂക്ഷമായാല്‍ സീസണ്‍ ഉപേക്ഷിക്കാതെ ബോര്‍ഡിന് വേറെ വഴിയില്ല. മത്സരക്രമം വെട്ടിച്ചുരുക്കി ഐപിഎല്‍ നടത്താന്‍ ശ്രമിക്കുമെന്ന് കഴിഞ്ഞദിവസം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ നീക്കവും പ്രായോഗികമല്ല.
കായിക മത്സരങ്ങളെല്ലാം നിര്‍ത്തണമെന്ന് ബിസിസിഐടക്കമുള്ള കായിക സംഘടനകളോട് കേന്ദ്ര കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതേസമയം, ഐപിഎല്‍ വേണ്ടെന്നുവെച്ചാല്‍ മൂവായിരം കോടിയോളം രൂപ ബിസിസിഐക്ക് നഷ്ടമാകും. നൂറു കോടിക്ക് മേല്‍ ഫ്രാഞ്ചൈസികള്‍ക്കും നഷ്ടം സംഭവിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.