ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ധരിക്കാന്‍ പോകുന്ന ജഴ്‌സിയെ ചൊല്ലി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദം. ജഴ്‌സിയുടെ നിറമാണ് പുലിവാലായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കാവി നിറത്തിലുള്ള ജഴ്‌സിയാണ് ധരിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യ കായിക മേഖലയെ ബിജെപി കാവിവത്കരിക്കുന്നതിന്റെ ഭാഗമായി അടിച്ചേല്‍പ്പിക്കുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നു. അടുത്ത കാലത്തൊന്നും കേള്‍ക്കാത്ത തരത്തിലുള്ള വാദമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന് ജനകീയ വിഷയങ്ങള്‍ ഒന്നും കിട്ടാത്തത് കൊണ്ടാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്.
സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എ അബു അസ്മിയാണ് ഓറഞ്ച് നിറത്തിലുള്ള ജഴ്‌സിക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണ് എന്ന് ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അസ്മി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മോദി കായികത്തെയും കാവിവത്കരിക്കുകയാണെന്ന് അസ്മി ആരോപിക്കുന്നു. എന്നാല്‍ ബിസിസിഐ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഐസിസിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യ വ്യത്യസ്ത ജഴ്‌സിയില്‍ കളിക്കുന്നത്. ടൂര്‍ണമെന്റില്‍ രണ്ട് ജഴ്‌സി വേണമെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്ന് അസ്മി പറയുന്നു. മോദിക്ക് എല്ലാം കാവിവത്കരിക്കാനാണ് താല്‍പര്യം. ദേശീയ പതാകയുടെ നിറം തീരുമാനിച്ചത് മുസ്ലീം നേതാവാണെന്ന് അദ്ദേഹം മറന്നു പോയി. നിങ്ങള്‍ക്ക് ഒരു നിറം തിരഞ്ഞെടുക്കണമെങ്കില്‍, അത് ദേശീയ പതാകയുടെ നിറം ആവാമായിരുന്നു. ഇത്തരത്തിലുള്ള നീക്കങ്ങളെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം വിഷയങ്ങള്‍ ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും വിളിച്ച് പറയുകയാണെന്ന് ബിജെപി, ശിവസേന നേതാക്കള്‍ പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരെ ഏത് നിറത്തിലുള്ള ജഴ്‌സിയിലാണ് കളിക്കുന്നതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബൗളിംഗ് കോച്ച് ഭരത് അരുണ്‍ പറഞ്ഞു. അടുത്ത മത്സരത്തില്‍ മാത്രമാണ് ശ്രദ്ധ. ടീമിന്റെ നിറം നീലയാണ്. അതില്‍ തന്നെ കളിക്കുമെന്നാണ് കരുതുന്നത്. ഓറഞ്ച് ജഴ്‌സിയെ കുറിച്ചുള്ള കാര്യങ്ങള്‍ ടീം ശ്രദ്ധിച്ചിട്ടില്ലെന്നു അരുണ്‍ പറഞ്ഞു. ഇന്ത്യയുടെ അടുത്ത കളിയാണ് ഇംഗ്ലണ്ടിനെതിരെ നടക്കുന്നത്. ജൂണ്‍ 30നാണ് മത്സരം. ഇംഗ്ലണ്ടിന് ഈ മത്സരം നിര്‍ണായകമാണ്.