ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്ര വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. 328 റണ്‍സ് ചേസ് ചെയ്ത് ഇന്ത്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ പുജാര 54 റണ്‍സ് സംഭാവന ചെയ്തിരുന്നു. ശാരീരികമായി അദ്ദേഹം ഏറെ വെല്ലുവിളികള്‍ നേരിട്ട ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്. ബാറ്റിങിനിടെ പല തവണ ബോള്‍ ശരീരത്തില്‍ തട്ടി വേദന കൊണ്ട് പിടഞ്ഞ പുജാര ഇതു വക വയ്ക്കാതെയാണ് ബാറ്റിങ് തുടര്‍ന്നത്. ഇടയ്ക്കിടെ ടീം ഫിസിയോ ഗ്രൗണ്ടിലെത്തി താരത്തെ പരിശോധിക്കുകയും ചെയ്തിരുന്നു.
11 തവണയാണ് ഈ ഇന്നിങ്‌സില്‍ പുജാരയുടെ ദേഹത്ത് ബോള്‍ കൊണ്ടത്. മൂന്നു തവണ വീതം ഹെല്‍മറ്റിലും വലതു കൈയുടെ ഗ്ലൗസിനു താഴെയും ബോള്‍ കൊണ്ടിരുന്നു. അന്നു മനപ്പൂര്‍വ്വമായിരുന്നു ഇങ്ങനെ താന്‍ ബോള്‍ ദേഹത്ത് കൊള്ളിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പുജാര.
ബോള്‍ പ്രതിരോധിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അതു ഗ്ലൗവില്‍ തട്ടി ക്യാച്ചില്‍ കലാശിക്കാന്‍ സാധ്യത കൂടുതലായിരുന്നു. മല്‍സരത്തിന്റെ അപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താന്‍ സാധിക്കില്ലായിരുന്നു. ഈ കാരണം കൊണ്ടാണ് ഔട്ടാവാതിരിക്കാന്‍ വേണ്ടി അപകടകരമായ ബോളുകള്‍ ദേഹത്ത് കൊണ്ടാവും കുഴപ്പമില്ലെന്നു താന്‍ തീരുമാനിച്ചതെന്നു പുജാര വ്യക്തമാക്കി.
പേസര്‍ ജോഷ് ഹേസല്‍വുഡിന്റെ ബൗളിങില്‍ ബോള്‍ തട്ടി പുജാരയ്ക്കു കടുത്ത വേദന കാരണം ഗ്രൗണ്ടിലിരിക്കേണ്ടി വന്നിരുന്നു. വലതു കൈയിലായിരുന്നു ബോള്‍ ശക്തമായി വന്നു പതിച്ചത്. ഉടന്‍ തന്നെ വേദനെ തുടര്‍ന്നു ബാറ്റ് നിലത്തിട്ട താരം ഗ്രൗണ്ടിലിരുന്നു. പുജാരയ്ക്കു തുടര്‍ന്ന് ബാറ്റ് ചെയ്യാനാവുമോയെന്നു ഇന്ത്യ ഭയപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ഉടന്‍ ടീം ഫിസിയോ ഗ്രൗണ്ടിലെത്തി പുജാരയ്ക്കു അടിയന്തര ശുശ്രൂഷ നല്‍കി. കുറച്ചു സമയത്തിനു ശേഷം 31 കാരനായ താരം ബാറ്റിങ് തുടരുകയും ചെയ്തു. അതിനു ശേഷം ബാറ്റ് പിടിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. ശരിയായി ഗ്രിപ്പ് ലഭിച്ചില്ല. അങ്ങനെ വരുമ്പോള്‍ വിചാരിക്കുന്നയിടത്തേക്ക് ഷോട്ട് കളിക്കാനാവില്ലെന്നും പുജാര പറഞ്ഞു.
കരിയറിന്റെ ആദ്യകാലങ്ങളില്‍ വേദനസംഹാരികള്‍ എടുക്കുന്ന ശീലം എനിക്കില്ലായിരുന്നു. അതുകൊണ്ടു തന്നെയാവാം വേദന താങ്ങാന്‍ എനിക്കു കൂടുതല്‍ ശേഷി ലഭിച്ചത്. കൂടുതല്‍ സമയം ബാറ്റ് ചെയ്യുമ്പോള്‍ ബോള്‍ ദേഹത്ത് കൊള്ളാനുള്ള സാധ്യത കൂടുതലാണെന്നും പുജാര കൂട്ടിച്ചേര്‍ത്തു.