ബാംഗ്ലൂര്‍: കറ തീര്‍ന്ന ടെക്‌നിക്. ക്രീസില്‍ അത്ഭുതം തോന്നുന്ന ശാന്തത, സമചിത്തത. കര്‍ണാടകയുടെ യുവ ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലിനെ കണ്ട് ആര്‍ക്കെങ്കിലും സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനെ ഓര്‍മ വന്നാല്‍ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ കെ എല്‍ രാഹുലിന് മാത്രം ഇത് കേട്ട് അത്ഭുതം തീരുന്നില്ല. ദ്രാവിഡോ, ഞാനോ എന്നാണ് ദേശീയ ടീമിലേക്ക് വിളി കാത്തിരിക്കുന്ന ഈ 22 കാരന്റെ ചോദ്യം.
ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിന് വേണ്ടി മിന്നുന്ന സെഞ്ചുറി നേടിയതോടെയാണ് സെലക്ടര്‍മാര്‍ കെ എല്‍ രാഹുലിനെ നോട്ടം വെച്ചത്. കുട്ടിക്കാലം മുതല്‍ ആരാധനാപാത്രമായ രാഹുല്‍ ദ്രാവിഡുമായി താരതമ്യം ചെയ്യുന്നത് തന്നെ വലിയ നേട്ടമായി കരുതുകയാണ് ഈ 22 കാരന്‍. ദ്രാവിഡുമായി ആളുകള്‍ താരതമ്യം ചെയ്യുന്നതില്‍ സന്തോഷമുണ്ട്.
രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിംഗ് കണ്ടാണ് ഞാന്‍ വളര്‍ന്നത് - ദ്രാവിഡിനെ പോലെ തന്നെ മിതഭാഷിയായ കെ എല്‍ രാഹുല്‍ ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദ്രാവിഡിന്റെയും എന്റെയും പേരുകള്‍ ഒരേ വാചകത്തില്‍ വരുന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍ മതിലുമായി താരതമ്യം ചെയ്യപ്പെടുന്നത് എന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
കര്‍ണാടകയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന രാഹുല്‍ 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1785 റണ്‍സ് നേടിയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിന് പുറമെ രാഹുലിന്റെ ഇഷ്ടതാരം ദക്ഷിണാഫ്രിക്കയുടെ റണ്‍ മെഷീനായ എ ബി ഡിവില്ലിയേഴ്‌സാണ്. ഐ പി എല്‍ ക്രിക്കറ്റിനിടെ ഡിവില്ലിയേഴ്‌സിനെ പരിചയപ്പെടാനും ഒപ്പം കളിക്കാനും കഴിഞ്ഞത് ഭാഗ്യമായി രാഹുല്‍ കാണുന്നു.