For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് തിരിച്ചുപിടിച്ചതെങ്ങനെ? വെല്ലുവിളിയായ ഐപിഎല്‍ ലേലം... വെളിപ്പെടുത്തി ദ്രാവിഡ്

ദ്രാവിഡിനു കീഴിലാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായത്

By Manu

മുംബൈ: താരമെന്ന നിലയില്‍ തന്റെ പേര് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്താളുകളില്‍ സുവര്‍ണ ലിപികളാല്‍ കുറിച്ച ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍ പരിശീലകക്കുപ്പായത്തിലും മിടുക്ക് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീം കിരീടമണിഞ്ഞത് ദ്രാവിഡിന്റെ ശിക്ഷണത്തായിരുന്നു.

ടൂര്‍ണമെന്റിലെ ഒരു മല്‍സരം പോലും തോല്‍ക്കാതെ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ തങ്ങളുടെ നാലാം ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു. ലോകകപ്പിലെ ടീമിന്റെ പ്രകടനത്തെക്കുറിച്ചും താരങ്ങളെക്കുറിച്ചും ദ്രാവിഡ് സംസാരിക്കുന്നു.

വേണ്ടത്ര സമയം ലഭിച്ചില്ല

വേണ്ടത്ര സമയം ലഭിച്ചില്ല

തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലാണ് ദ്രാവിഡ് ടീമിനെ പരിശീലിപ്പിക്കുന്നത്. 2016ലെ ലോകകപ്പിനും അദ്ദേഹമായിരുന്നു ടീമിന്റെ കോച്ച്. അന്ന് ഫൈനലില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോല്‍കുകയായിരുന്നു. കഴിഞ്ഞ തവണ തയ്യാറെടുപ്പിനായി തനിക്കു വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് ദ്രാവിഡ് പറയുന്നു.
2016ലെ ലോകകപ്പിന്റെ രണ്ടോ മൂന്നോ മാസം മുമ്പാണ് തന്നെ പരിശീലകനായി നിയമിക്കുന്നത്. അതുകൊണ്ടു തന്നെ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താനായില്ല. എങ്കിലും ഫൈനലിലെത്താന്‍ ടീമിനു കഴിഞ്ഞു. എന്നാല്‍ മികച്ച തയ്യാറെടുപ്പോടെയാണ് ഈ ലോകകപ്പില്‍ കളിച്ചതെന്ന് ദ്രാവിഡ് വ്യക്തമാക്കി.

കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കണം

കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കണം

ജൂനിയര്‍ തലത്തില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കളിക്കാന്‍ ഇന്ത്യ അവസരം നല്‍കേണ്ടതുണ്ടെന്നു ദ്രാവിഡ് അഭിപ്രായപ്പെട്ടു. എങ്കില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ഇനിയും മികച്ച താരങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജൂനിയര്‍ തലത്തില്‍ ഇനിയും മികച്ച കളിക്കാര്‍ രാജ്യത്തുണ്ട് അവര്‍ക്കെല്ലാം ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചെന്നു വരില്ല. ഇത്തവണത്തെ ലോകകപ്പില്‍ തന്നെ ചില മികച്ച താരങ്ങള്‍ക്ക് കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. അണ്ടര്‍ 19 തലത്തില്‍ ഇതു സ്വാഭാവികമാണ്. കാരണം ഈ ഘട്ടത്തിലാണ് കളിക്കാരനെന്ന നിലയില്‍ താരങ്ങളുടെ വളര്‍ച്ച തുടങ്ങുന്നതെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി.

നിരവധി ടൂര്‍ണമെന്റുകള്‍ നടത്തി

നിരവധി ടൂര്‍ണമെന്റുകള്‍ നടത്തി

30 മുതല്‍ 35 വരെ താരങ്ങളെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം നിരവധി ടൂര്‍ണമെന്റുകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ലോകകപ്പിലുണ്ടായിരുന്ന ഒരാളെപ്പോലും ഇത്തവണ ടീമിലെടുക്കേണ്ടെന്നും തീരുമാനമെടുത്തിരുന്നതായി ദ്രാവിഡ് പറഞ്ഞു.
കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്ന വാഷിങ്ടണ്‍ സുന്ദറിനെപ്പോലുള്ള ചിലര്‍ സീനിയര്‍ ടീമിലുമെത്തി. ചിലരാവട്ടെ രഞ്ജി ട്രോഫിയില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുകയാണ്. അണ്ടര്‍ 19 കാറ്റഗറിയില്‍ കുടുങ്ങിക്കിടക്കാതെ എല്ലാ ടൂര്‍ണമെന്റുകളിലും താരങ്ങള്‍ കളിച്ച് മികവ് തെളിയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താരങ്ങളെ തിരിച്ചറിഞ്ഞ് പരിശീലനം

താരങ്ങളെ തിരിച്ചറിഞ്ഞ് പരിശീലനം

തന്റെ പദ്ധതികള്‍ താരങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി. ഓരോ കളിക്കാരന്റെയും മികവും കുറവും തിരിച്ചറിയും. അതിനു ശേഷം കുറവുകള്‍ പരിഹരിക്കാന്‍ സഹായിക്കുകയാണ് ചെയ്യാറുള്ളത്. ചില സമയങ്ങളില്‍ ചില കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂയെന്ന് അവരോട് നിര്‍ദേശിക്കേണ്ടിവരും, മറ്റു ചിലപ്പോള്‍ എന്തും ചെയ്യാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യവും നല്‍കേണ്ടിവരുമെന്നും ദ്രാവിഡ് പറഞ്ഞു.

സ്വയം പഠിച്ചെടുത്തു

സ്വയം പഠിച്ചെടുത്തു

ജൂനിയര്‍ ടീമിലെ താരങ്ങളെല്ലാം കളിച്ചു തന്നെ സ്വയം ഓരോ കാര്യങ്ങളും പഠിച്ചെടുക്കുകയും അത് പരിശീലനത്തിലൂടെ മെച്ചപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളതെന്ന് ദ്രാവിഡ് സൂചിപ്പിച്ചു. എന്തു ചെയ്യണമെന്ന് എല്ലായ്‌പ്പോഴും അവര്‍ക്ക് ഉപദേശം നല്‍കിയതു കൊണ്ടു കാര്യമില്ല. അതില്‍ നിന്നും അവര്‍ ഒന്നും പഠിക്കില്ല.
ഇത്തവണത്തെ ലോകകപ്പില്‍ ഇത്തരത്തിലുള്ള പരിശീലനരീതി തന്നെയാണ് പിന്തുടര്‍ന്നത്. ടീമിലെ ചില താരങ്ങള്‍ കൂടുതല്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടമുള്ളവരായിരുന്നു. അവര്‍ക്ക് അതിനു അവസരം നല്‍കി. മറ്റു ചിലരാവട്ടെ ബാറ്റിങില്‍ അത്ര താല്‍പ്പര്യമുള്ളവരായിരുന്നില്ല. അവരുടെ അഭ്യര്‍ഥനയും പരിഗണിച്ചിരുന്നതായി ഇന്ത്യന്‍ വന്മതില്‍ വിശദമാക്കി.

സ്വാതന്ത്ര്യത്തിന് അതിരുണ്ട്

സ്വാതന്ത്ര്യത്തിന് അതിരുണ്ട്

ടൂര്‍ണമെന്റില്‍ ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും പരിപൂര്‍ണ സ്വാതന്ത്യമാണ് നല്‍കിയത്. എന്നാല്‍ അതിനൊരു അതിര്‍വരമ്പ് കൂടി ഉണ്ടാക്കിയിരുന്നു. അത് അവര്‍ പാലിക്കുകയും ചെയ്തു. ഇന്ത്യയെയാണ് അവര്‍ ലോകകപ്പില്‍ പ്രതിനിധീകരിച്ചത്. മാത്രമല്ല ബിസിസിഐ, സ്വന്തം കുടുംബങ്ങള്‍ എന്നിവയുടെ കൂടി സാന്നിധ്യമായാണ് അവര്‍ കളിക്കാനിറങ്ങിയത്.
സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിച്ചുകൊണ്ടു തന്നെ താരങ്ങള്‍ക്ക് ഉത്തരവാദിത്വവും നല്‍കി. ഇതിലൂടെ മാത്രമേ വളരാന്‍ സാധിക്കുകയുള്ളൂവെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.

പ്രചോദനം നല്‍കാറുണ്ട്

പ്രചോദനം നല്‍കാറുണ്ട്

താരങ്ങള്‍ ഓരോ മല്‍സരത്തിനു മുമ്പും പ്രചോദനം നല്‍കാറുണ്ടെന്ന് ദ്രാവിഡ് വെളിപ്പെടുത്തി. ശുഭ്മാന്‍ ഗില്‍ ടൂര്‍ണമന്റിലുടനീളം ഉജ്ജ്വലമായാണ് കളിച്ചത്. അതുകൊണ്ടു തന്നെ ബാറ്റിങിനിറങ്ങുമ്പോള്‍ ജോലി തീര്‍ത്ത് മടങ്ങിവരാന്‍ ശ്രമിക്കണമെന്ന് താരത്തെ ഉപദേശിച്ചിരുന്നു. ഇത് ശുഭ്മാനെ കൂടുതല്‍ പ്രചോദിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. മറ്റു താരങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2002ല്‍ ന്യൂസിലന്‍ഡിനെതരേ നടന്ന ടെസ്റ്റില്‍ ഇറങ്ങുന്നതിനു മുമ്പ് അന്നത്തെ കോച്ച് ജോണ്‍ റൈറ്റ് തന്നോട് പറഞ്ഞ കാര്യവും ദ്രാവിഡ് ഓര്‍മിച്ചു. ഇവിടെയൊരു സെഞ്ച്വറി നേടാനായാല്‍ അത് നിങ്ങള്‍ എക്കാലവും ഓര്‍മിക്കും. ടീമിനും അതു ഗുണം ചെയ്യുമെന്ന് റൈറ്റ് അന്നു പറഞ്ഞതായി ദ്രാവിഡ് സൂചിപ്പിച്ചു.

ഇനിയാണ് യഥാര്‍ഥ വെല്ലുവിളി

ഇനിയാണ് യഥാര്‍ഥ വെല്ലുവിളി

ജൂനിയര്‍ ലോകകപ്പ് നേടിയതു കൊണ്ടു മാത്രം താരങ്ങളുടെ കരിയര്‍ ഉയരങ്ങളിലേക്ക് പോവുമെന്ന് കരുതാനാവില്ല. ഇനിയാണ് അവര്‍ക്കു യഥാര്‍ഥ വെല്ലുവിളി ആരംഭിക്കുന്നതെന്ന് ദ്രാവിഡ് വ്യക്തമാക്കി.
അണ്ടര്‍ 19 വിഭാഗത്തില്‍ നിന്നും എത്രയുംപെട്ടെന്ന് മാറി അണ്ടര്‍ 23 വിഭാഗത്തിലും രഞ്ജി ട്രോഫിയിലും പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം കളിച്ച് മികവ് തെളിയിക്കാനാണ് ഇനി ജൂനിയര്‍ താരങ്ങള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിക്കുന്നവര്‍ മുന്നോട്ട് പോവും

അതിജീവിക്കുന്നവര്‍ മുന്നോട്ട് പോവും

ചെറിയ കുളത്തിലെ വലിയ മീനുകളായ ഈ താരങ്ങള്‍ക്ക് പെട്ടെന്ന് കടലിലേക്ക് പോവുമ്പോള്‍ തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. ശരിക്കുമൊരു ഷോക്കായിരിക്കും അവര്‍ക്ക് അത്. തങ്ങള്‍ ഇതുവരെ കളിച്ചതില്‍ നിന്നും വളരെ വ്യത്യസ്തമായ ചുറ്റുപാടുകളാണ് ഇനിയുള്ളതെന്നു താരങ്ങള്‍ക്കു മനസ്സിലാവും. അതിനോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോവുന്നവരായിരിക്കും കരിയറില്‍ മുന്നേറുകയെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.

ഐപിഎല്‍ ജ്വരം

ഐപിഎല്‍ ജ്വരം

അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലിനു തൊട്ടുമുമ്പ് ഐപിഎല്ലിന്റെ താരലേലം നടന്നത് തന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നുവെന്ന് ദ്രാവിഡ് സമ്മതിച്ചു. ടീമിലെ ഓരോ താരവും ഐപിഎല്‍ ലേലത്തിന്റെ ആകാംക്ഷയിലായിരുന്നു. ഏതൊക്കെ ടീമുകള്‍ തങ്ങള്‍ക്കായി ലേലത്തില്‍ വരുമെന്നത് അവരെ അക്ഷമരാക്കിയിരുന്നു.
ഐപിഎല്‍ ലേലത്തെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം താല്‍പ്പര്യമുണ്ടാവുമെന്ന് അറിയാമെന്നും തങ്ങള്‍ അത് അംഗീകരിക്കുന്നുവെന്നും അന്ന് താരങ്ങളോട് പറഞ്ഞു. മാത്രമല്ല, എന്തു ലക്ഷ്യമിട്ടാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും മറക്കരുതെന്ന് താരങ്ങളെ ഓര്‍മിപ്പിച്ചിരുന്നതായും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, February 6, 2018, 12:31 [IST]
Other articles published on Feb 6, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+