ദില്ലി: ഹോം ഗ്രൗണ്ടിലെ കാണികൾക്ക് മുമ്പിൽ അവസാന മത്സരവും കളിച്ച് ആശിഷ് നെഹ്റ വിട പറഞ്ഞു. വിജയത്തോടെ ഒരു വിടവാങ്ങൽ മത്സരം. അതും ആഗ്രഹിച്ച പോലെ സ്വന്തം കാണികൾക്ക് മുന്നിൽ - സ്വപ്നം പോലെ ഒരു വിടപറച്ചിലാണ് ആശിഷ് നെഹ്റയ്ക്ക് കിട്ടിയത്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യത്തെയും അവസാനത്തെയും ഓവർ എറിഞ്ഞാണ് നെഹ്റ കളിജീവിതം അവസാനിപ്പിച്ചത്. നാലോവറിൽ 29 റൺസ്. ഹർദീക് പാണ്ഡ്യ ക്യാച്ച് വിട്ടില്ലായിരുന്നില്ലെങ്കിൽ അവസാന കളിയിൽ ഒരു വിക്കറ്റും നെഹ്റയുടെ പേരിൽ ഇരുന്നേനെ.
ആശിഷ് നെഹ്റയ്ക്ക് മാത്രമല്ല, ടീം ഇന്ത്യയ്ക്കും ആഘോഷത്തിന്റെ ദിവസമായിരുന്നു ഇത്. മറ്റൊന്നുമല്ല, ചരിത്രത്തില്‍ ആദ്യമായി ന്യൂസിലൻഡിനെതിരെ ഇന്ത്യ ഒരു ട്വന്റി 20 മത്സരം ജയിച്ചു. ഇതിന് മുമ്പ് അഞ്ച് തവണ നേർക്കുനേർ വന്നപ്പോഴും ന്യൂസിലൻഡ് ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു. 2007ലെ ലോകകപ്പ് മുതൽ 2016 വരെ അഞ്ച് തവണ കളിച്ചിട്ടും ഒരിക്കൽ പോലും ജയിക്കാൻ പറ്റിയിരുന്നില്ല. എന്നാൽ ആശിഷ് നെഹ്റയുടെ വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യ എല്ലാ ക്ഷീണവും തീർത്തു. പൂർണ ആധിപത്യത്തോടെ കളിച്ച ഇന്ത്യ 53 റൺസിനാണ് ജയിച്ചത്.
ബാറ്റിംഗിൽ ശിഖർ ധവാനും രോഹിത് ശർമയും ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തു. ധവാൻ തുടക്കം മുതലേ മികച്ച ഫ്ലോയിലായിരുന്നു. എന്നാൽ രോഹിത് ശർമയാകട്ടെ ടൈമിങ് കിട്ടാതെ വലഞ്ഞു. ഫോമിലെത്തിയതും പിന്നെ രോഹിതിന്റെ വിളയാട്ടമായിരുന്നു. 200ന് മേൽ സ്കോർ പ്രതിരോധിക്കാനുണ്ടായിരുന്ന ഇന്ത്യൻ ബൗളർമാരാകട്ടെ മികച്ച രീതിയിൽ തന്നെ പന്തെറിഞ്ഞു. സ്പിന്നർമാരായ ചാഹലും അക്ഷർ പട്ടേലും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ന്യൂസിലൻഡിൻറെ പോരാട്ടം എട്ട് വിക്കറ്റിന് 149ൽ ഒതുങ്ങി.