ലണ്ടന്‍: ഒരോവറില്‍ എത്ര പന്തുണ്ട്. ആറു പന്തുകള്‍ അല്ലേ. എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും അറിയാവുന്ന കാര്യമാണിത്. എന്നാല്‍ ദക്ഷിണാഫ്രിക്കയോട് ഇക്കാര്യം ചോദിക്കുകയാണെങ്കില്‍ ചിലപ്പോള്‍ എണ്ണം മാറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഒരോവറില്‍ അത്തരമൊരു അബദ്ധം പറ്റിയിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ക്രിസ് മോറിസിനാണ്. ഇത് ലോകകപ്പില്‍ വന്‍ വിവാദമായി കൊണ്ടിരിക്കുകയാണ്. ഐസിസി ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
പാകിസ്താനെതിരായ മത്സരത്തില്‍ ഒരോവറില്‍ ഏഴ് പന്തുകളാണ് മോറിസ് എറിഞ്ഞത്. ഇത് വൈഡോ നോബോളോ അല്ലാത്ത കൃത്യം പന്തുകളാണ് മോറിസ് എറിഞ്ഞത്. ഇത്രയധികം സാങ്കേതിക വിദ്യ ഉണ്ടായിട്ടും മോറിസ് ഏഴ് പന്തുകള്‍ എറിഞ്ഞത് ഐസിസിയുടെ വീഴ്ച്ചയായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമ്പയര്‍മാരായ കുമാര്‍ ധര്‍മസേനയും ജോയല്‍ വില്‍സനും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നാണ് മറ്റൊരു കാര്യം.
മോറിസിന്റെ പന്തുകള്‍ കൃത്യമായി എണ്ണുന്നതില്‍ അമ്പയര്‍മാര്‍ക്ക് വീഴ്ച്ച പറ്റി എന്നാണ് റീപ്ലേകളില്‍ നിന്ന് വ്യക്തമാകുന്നത്. ലോകകപ്പില്‍ ഇതുവരെ ഏറ്റവും മോശം അമ്പയറിംഗാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിലേക്ക് പുതിയൊരു കാര്യം കൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്. മത്സരത്തിലെ 14ാം ഓവറിലാണ് മോറിസ് 7 പന്തുകള്‍ എറിഞ്ഞത്. ഈ സമയം പാകിസ്താന് താരങ്ങളായ ഇമാം ഉള് ഹക്കും ഫഖര്‍ സമാനുമായിരുന്നു ക്രീസില്‍.
അതേസമയം മോറിസ് എറിഞ്ഞ ഏഴാം പന്തില്‍ റണ്‍സ് പിറന്നില്ല. വിക്കറ്റും വീണിട്ടില്ല. രണ്ടിലേതെങ്കിലുമൊന്ന് സംഭവിച്ചിരുന്നെങ്കില്‍ കൂടുതല്‍ വിവാദം ഉണ്ടാകുമായിരുന്നു. അതേസമയം ഓവര്‍ കഴിഞ്ഞോ എന്ന് ടിവി അമ്പയറോട് ചെക്ക് ചെയ്യാന്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അതുണ്ടായിട്ടില്ല. അതേസമയം ബൗളര്‍ ഏഴാമത്തെ പന്തില്‍ ഔട്ടാക്കിയാല്‍ അത് പിന്നെ മാറ്റില്ല. അമ്പയറുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയാണ് സാധാരണ ചെയ്യാറുള്ളത്.