ലണ്ടൻ: ബൗളിംഗിലും ബാറ്റിംഗിലും കിട്ടിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയ ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോൽവി. ചാമ്പ്യൻസ് ട്രോഫി ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ 96 റൺസിനാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തോൽപിച്ചത്. 300 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 203 റൺസിൽ ഒതുങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് -- റൺസ് ജയവും രണ്ട് പോയിന്‍റും.
ക്യാപ്റ്റൻ ഉപുൽ തരംഗയും നിരോഷൻ ഡിക്ക്വാലയും ചേർന്ന് 8.2 ഓവറിൽ 68 റൺസിന്റെ തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. തരംഗ 57ഉം ഡിക്ക്വാല 41ഉം റൺസെടുത്തു. പിന്നാലെ വന്ന കുശാൽ മെൻഡിസിനും (11) ദിനേശ് ചാന്ദിമലിനും (12) മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവർക്ക് 203 റൺസ് വരെ എത്താനെ പറ്റിയുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി താഹിർ 4ഉം മോറിസ് 2ഉം വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വളരെ പതുക്കെയാണ് തുടങ്ങിയത്. പതിമൂന്നാം ഓവറിൽ ഡീകോക്ക് പുറത്താകുമ്പോൾ അവരുടെ പക്കൽ വെറും 42 റൺസാണ് ഉണ്ടായിരുന്നത്. സെഞ്ചുറി (103) നേടിയ ഹാഷിം ആംലയും 75 റൺസെടുത്ത ഫാഫ് ഡുപ്ലിസും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ 299 വരെ എത്തിച്ചത്. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ ഡുമിനി 20 പന്തിൽ 38 റൺസെടുത്തു.