ലണ്ടൻ: കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആധികാരിക വിജയവുമായി ഇന്ത്യ ഐ സി സി ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ പ്രവേശിച്ചു. സെമിയിൽ കടക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനാണ് എ ബി ഡിവില്ലിയേഴ്സിനെയും കൂട്ടരെയും തോൽപ്പിച്ചത്. സ്കോർ ദക്ഷിണാഫ്രിക്ക 44. 3 ഓവറിൽ 191 ഓൾ ഔട്ട്. ഇന്ത്യ 38 ഓവറിൽ രണ്ട് വിക്കറ്റിന് 193.

കുഞ്ഞൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളർമാർ കുറച്ച് നേരം വിറപ്പിച്ചു എങ്കിലും കാര്യമുണ്ടായില്ല. കൂറ്റനടിക്ക് ശ്രമിച്ച് രോഹിത് ശർമ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 23. എന്നാൽ വിരാട് കോലി (76 നോട്ടൗട്ട്) ശിഖർ ധവാനെയും (78) യുവരാജ് സിംഗിനെയും (23 നോട്ടൗട്ട്) കൂട്ടുപിടിച്ച് അനായാസം ഇന്ത്യയെ വിജയത്തിലേക്കും സെമിഫൈനലിലേക്കും എത്തിച്ചു.
നേരത്തെ ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റ് ചെയ്യാൻ വിടുകയായിരുന്നു. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും ഒരുപോലെ തിളങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക ചെറിയ സ്കോറിൽ ഒതുങ്ങി. 53 റൺസെടുത്ത ഓപ്പണർ ക്വിന്റൻ ഡികോകാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഭുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.