
ഡിവില്ലിയേഴ്സ് ഞെട്ടി
വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ കാര്യത്തിൽ ലോകത്തെ വൺ ഓഫ് ദ ബെസ്റ്റ് ആണ് എ ബി ഡിവില്ലിയേഴ്സ്. എന്നാൽ ഇന്ത്യയ്ക്കെതിരെ എ ബി ഡി റണ്ണൗട്ടായി. ഫാഫ് ഡുപ്ലിസി മുട്ടിയിട്ട പന്തിൽ സിംഗിളിന് ശ്രമിച്ച ഡിവില്ലിയേഴ്സിനെ ഹർദീക് പാണ്ഡ്യയുടെ സൂപ്പർ ത്രോയും ധോണിയുടെ സൂപ്പർ സ്റ്റംപിങും ചേർന്നാണ് പുറത്താക്കിയത്. 12 പന്തിൽ 16 റൺസുമായി നല്ല ടച്ചിലായിരുന്നു ഡിവില്ലിയേഴ്സ്

മില്ലറുടെ ഗമണ്ടൻ അബദ്ധം, റണ്ണൗട്ട്
ഡിവില്ലിയേഴ്സിനെ റണ്ണൗട്ടാക്കിയ ഡുപ്ലിസി വീണ്ടും ഒരാളുടെ റണ്ണൗട്ടിൽ കൂടി പങ്കാളിയായി. തേർഡ് മാനിലേക്ക് കളിച്ച് ഡുപ്ലിസി ഓടാൻ തുനിഞ്ഞു. എന്നാൽ സംഗതി പന്തിയല്ല എന്ന് കണ്ട് തിരിഞ്ഞോടുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ഡേവിഡ് മില്ലറും അതേ ക്രീസിൽ എത്തിയിരുന്നു. രണ്ടുപേരും ഒരേ ക്രീസിൽ.. മൂന്ന് പന്തിൽ ഒരേയൊരു റൺസുമായി മില്ലർ റണ്ണൗട്ടയതോടെ ദക്ഷിണാഫ്രിക്കയുടെ നടുവൊടിഞ്ഞു.

ഓളൗട്ടാക്കിയ റണ്ണൗട്ട്
പതിനൊന്നാമനായ ഇമ്രാൻ താഹിറും ജെ പി ഡുമിനിയും തമ്മിലുള്ള ആശയക്കുഴപ്പത്തിലാണ് ദക്ഷിണാഫ്രിക്ക ഓളൗട്ടായത്. മിഡ് വിക്കറ്റിൽ കോലിയുടെ കയ്യിലേക്ക് പന്തടിച്ച് ഡുമിനി ഓടി. രണ്ടാം റണ്ണിന് ശ്രമിച്ച താഹിറിനെ ഡുമിനി മടക്കിയയച്ചത് റണ്ണൗട്ടിലേക്ക്. ദക്ഷിണാഫ്രിക്ക 191ല്‍ ഓളൗട്ട്.

ബാറ്റിംഗ് പരമാബദ്ധം
ഹാഷിം അംലയും ക്വിന്റൻ ഡി കോകും കൂടി 76 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും അപ്പോഴേക്കും അവർ 17 ഓവറുകൾ തിന്ന് തീർത്തിരുന്നു. പിന്നാലെ വന്ന ബാറ്റ്സ്മാൻമാർക്ക് സ്കോർ ബോർഡ് പ്രഷറുമായി. തുരുതുരാ വിക്കറ്റുകൾ വീണതോടെ അടിക്കണോ മുട്ടിനിൽക്കണോ എന്നറിയാത്ത സ്ഥിതിയിൽ തട്ടിയും മുട്ടിയും അവർ 191 വരെ എത്തി എന്ന് മാത്രം.

ബൗളർമാർ കിടു
ഉമേഷ് യാദവിനെ പുറത്തിരുത്തി അശ്വിനെ ടീമിലെടുത്ത ഇന്ത്യയുടെ തന്ത്രം ഫലിച്ചു. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും ഒരുപോലെ തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഭുമ്ര എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ബാക്കി എല്ലാവർക്കും കിട്ടി ഓരോ വിക്കറ്റ്. മൂന്ന് വിക്കറ്റ് ഫീൽഡർമാരുടെ വകയും.

ധവാന്റെ ചാമ്പ്യൻസ് ട്രോഫി പ്രേമം
ചാമ്പ്യൻസ് ട്രോഫി സ്പെഷലിസ്റ്റ് ശിഖർ ധവാന്റെ കലക്കൻ ഒരു ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കണ്ടത്. 83 പന്തിൽ 12 ഫോറും 1 സിക്സും സഹിതം 78 റൺസ്. ഈ ടൂർണമെന്റിൽ ധവാന്റെ മൂന്നാമത്തെ 50 പ്ലസ് സ്കോറാണ് ഇത്. ഇതിലൊരെണ്ണം മൂന്നക്കം കടന്നു.

ചേസ് മാസ്റ്റർ കോലി
കൂറ്റനടിക്ക് ശ്രമിച്ച് രോഹിത് ശർമ നേരത്തെ പുറത്തായെങ്കിലും ധവാനെനെയും (78) യുവരാജ് സിംഗിനെയും (23 നോട്ടൗട്ട്) കൂട്ടുപിടിച്ച് അനായാസം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു ചേസ് മാസ്റ്റർ കോലി. 101 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്ന് കോലി ഇന്ത്യയ്ക്ക് വേണ്ടി മറ്റൊരു റൺ ചേസ് കൂടി വിജയത്തിൽ അവസാനിപ്പിച്ചു.

തൊട്ടതെല്ലാം പൊന്നായി
ഇന്നലെ എല്ലാം കൊണ്ടും ക്യാപ്റ്റൻ കോലിയുടെ ദിവസമായിരുന്നു. ടോസ് കിട്ടി. ഉമേഷിന് പകരം അശ്വിനെ കൊണ്ടുവന്ന നീക്കം ഫലിച്ചു. നടത്തിയ ബൗളിംഗ് ചേഞ്ചുകൾ എല്ലാം വർക്കൗട്ടായി. റിവ്യൂ ചെയ്യാനുള്ള നീക്കവും പോസിറ്റിവായി. ബാറ്റിംഗിലും ഫോമായി. കോലിയുടെ ക്യാപ്റ്റൻസിക്കും ബാറ്റിങിനും നൂറിൽ നൂറ് മാർക്ക്.


Click it and Unblock the Notifications











