ലണ്ടൻ: 13.3 ഓവറിൽ എം എസ് ധോണിയിലൂടെ ഇന്ത്യയുടെ അഞ്ചാമത്തെ വിക്കറ്റും വീണ ശേഷമാണ് ഹർദീക് പാണ്ഡ്യ ക്രീസിൽ എത്തിയത്. മനോഹരമായ ഒരു കട്ട് ഷോട്ടോടെ പാണ്ഡ്യ തുടങ്ങി. കിടിലൻ ഫീൽഡിങായത് കൊണ്ട് റൺസൊന്നും കിട്ടിയില്ലെങ്കിലും പാണ്ഡ്യ ഫോമിലാണ് എന്ന് ആ ഒരൊറ്റ ഷോട്ടിൽ മനസിലായി. കുറച്ച് നേരം കൂടി നോക്കി നിന്ന പാണ്ഡ്യ പതുക്കെ ആളിക്കത്തി.
ലെഗ് സ്പിന്നർ ശബദ് ഖാനെ ഹാട്രിക് സിക്സറിന് പറത്തി ഫിഫ്റ്റി. പിന്നാലെ ഫഖർ സമാനെ രണ്ട് വട്ടം കൂടി സിക്സറിന് പറത്തി. മിസ് ഹിറ്റൊന്നുമല്ല, എല്ലാം നല്ല ക്ലീൻ സ്ട്രോക്കുകൾ. മുങ്ങിത്താണുകൊണ്ടിരുന്ന ഇന്ത്യൻ കപ്പലിനെ കുറച്ച് നേരമെങ്കിലും നേരെ നിർത്തിയത് പാണ്ഡ്യയാണ്. 43 പന്തിൽ നാല് ഫോറും ആറ് സിക്സും അടക്കം പാണ്ഡ്യ അടിച്ചെടുത്തത് 76 റൺസ്. ജഡേജയുമായുള്ള ആശയക്കുഴപ്പത്തിൽ പാണ്ഡ്യ റണ്ണൗട്ടായില്ലെങ്കിൽ കളി ഒന്നുകൂടി കൊഴുത്തേനെ.

ചാമ്പ്യൻസ് ട്രോഫിയിലെ വേഗം കൂടിയ ഫിഫ്റ്റി എന്ന റെക്കോർഡും ഈ ഇന്നിംഗ്സിനിടെ പാണ്ഡ്യ സ്വന്തമാക്കി. 32 പന്തിലായിരുന്നു പാണ്ഡ്യയുടെ ഫിഫ്റ്റി. ഓസ്ട്രേലിയൻ ഇതിഹാസം സാക്ഷാൽ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡാണ് പാണ്ഡ്യ മറികടന്നത്. 33 പന്തിലായിരുന്നു ഗില്ലിയുടെ ഫിഫ്റ്റി. പാകിസ്താൻ സമ്പൂർണ ആധിപത്യം പുലർത്തിയ ഫൈനലിൽ പാണ്ഡ്യയുടെ ബാറ്റിംഗ് മാത്രമാണ് ഇന്ത്യൻ കാണികൾക്ക് ഓർത്തിരിക്കാനായി ഉള്ളത്.