മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ വീണ്ടും അപേക്ഷ നൽകിയതായി റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ ടീമിന്റെ കോച്ചാണ് അനിൽ കുംബ്ലെ. കുംബ്ലെയുടെ കാലാവധി ഈ മാസം തീരുന്ന സാഹചര്യത്തിൽ ബി സി സി ഐ പുതിയ കോച്ചിനെ തേടി അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ പുതിയ കോച്ചിനെ ഈ മാസം പ്രഖ്യാപിക്കും.
ക്യാപ്റ്റൻ വിരാട് കോലിയും ടീം അംഗങ്ങളുമായി അനിൽ കുംബ്ലെ അത്ര സ്വരച്ചേർച്ചയിലല്ല എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ക്യാപ്റ്റന്റെ ഇഷ്ടത്തിന് വിരുദ്ധമായി കുംബ്ലെ ടീം സെലക്ട് ചെയ്യുന്നു, ടീമംഗങ്ങൾക്ക് മേൽ അധികാര സ്വഭാവം കാണിക്കുന്നു എന്നൊക്കെയായിരുന്നു പറയപ്പെട്ടിരുന്നത്. ഈ വിവാദങ്ങൾക്ക് പിന്നാലെ, കോച്ചായി തുടരാൻ കുംബ്ലെയ്ക്കും താൽപര്യമില്ല എന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാല്‍ പുതിയ കോച്ചിനെ ക്ഷണിച്ചുകൊണ്ടുള്ള ബി സി സി ഐ പരസ്യത്തോട് കുംബ്ലെയും പ്രതികരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഒരു വർഷം മുമ്പാണ് കുംബ്ലെ ഇന്ത്യൻ ടീമിന്റെ കോച്ചായത്. ഇക്കാലയളവിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ, ബംഗ്ലേദശ്, ന്യൂസിലൻഡ് എന്നിവരോട് ഇന്ത്യ ടെസ്റ്റ് പരന്പര കളിച്ചു. എല്ലാം ജയിക്കുകയും ചെയ്തു. ഏകദിനത്തിലും കളിച്ച എല്ലാ പരമ്പരയും ജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
സച്ചിൻ തെണ്ടുൽക്കർ, വി വി എസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരങ്ങിയ ഉപദേശ സമിതിയാണ് ഇന്ത്യൻ ടീമിൻറെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നത്. വീരേന്ദർ സേവാഗ്, ടോം മൂഡി, ദൊഡ്ഡ ഗണേഷ് എന്നിവരടക്കമുള്ള പ്രമുഖർ ഇന്ത്യൻ ടീമിന്റെ കോച്ചാകാൻ അപേക്ഷ നൽകിയിട്ടുണ്ട്.