ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം ഏറ്റുമുട്ടുകയാണ്. മത്സരത്തിൽ പത്തോവർ പിന്നിടും മുൻപ് തന്നെ പാക് താരം ഇമാം ഉൾ ഹഖ് പുറത്തായിരുന്നു. റൺ ഔട്ടായിരുന്നു താരം. 26 പന്തിൽ 10 റൺസ് മാത്രം എടുത്തു നിൽക്കെയാണ് ഇമാം പുറത്തായത്. ഇതിന് പിന്നാലെ കമന്ററി ബോക്‌സിൽ ചിരിപ്പൂരമായിരുന്നു അക്ഷരാർത്ഥത്തിൽ.
ഇമാമിന്റെ അടിക്കടിയുള്ള റൺ ഔട്ടുകളാണ് കമന്ററി ബോക്‌സിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ലഭ്യമായ കണക്കുകൾ അനുസരിച്ച് 2018ൽ ദേശീയ ടീമിൽ അരങ്ങേറിയ ഇമാം ഇതുവരെ ആറ് വട്ടമാണ് റൺ ഔട്ടായത്. മറ്റൊരു പാക് താരവും ഇക്കാലയളവിൽ ഇത്രയധികം റൺ ഔട്ടുകൾക്ക് വിധേയമായിരുന്നില്ല.

ഇതോടെയാണ് കമന്ററി ബോക്‌സിൽ ഉണ്ടായിരുന്ന രവി ശാസ്ത്രിയും സുനിൽ ഗാവസ്‌കറും പരിഹാസ വിധേയമാക്കിയത്. ഇവർക്കൊപ്പം മുൻ പാക് പേസർ വസീം അക്രവും ഉണ്ടായിരുന്നു. ഇമാം ഉൾ ഹഖ് റണ്ണൗട്ടായി. ഇൻസമാം ഉൾ ഹഖ് എപ്പോഴും റണ്ണൗട്ടാകാറുണ്ടായിരുന്നു. ഇത് അവരുടെ കുടുംബത്തിന്റെ പ്രശ്‌നമാണോ എന്നായിരുന്നു ചിരിയോടെ രവിശാസ്ത്രി ചോദിച്ചത്.
ഇതിന് ഗവാസ്‌കർ നൽകിയ മറുപടി അതിലും രസകമരമായിരുന്നു. 'ആ കുടുംബത്തിൽ ഒന്നും ഓടാറില്ല, കാരണം അവർക്ക് ആർക്കും ഓടാൻ അറിയില്ല' എന്നാണ് ശാസ്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ധാരാളം പേരാണ് ഇത് ഏറ്റ് പിടിക്കുന്നത്. എക്‌സിൽ ഒട്ടേറെ പേരാണ് ഇതിനെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
പാക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ഇൻസമാം ഉൾ ഹഖിന്റെ അനന്തരവനാണ് ഇമാം. നേരത്തെ തന്റെ കരിയറിൽ റൺ ഔട്ടുകളിലൂടെ കുപ്രസിദ്ധി നേടിയ താരങ്ങളിൽ ഒരാളായിരുന്നു ഇൻസി. ഒട്ടേറെ നിർണായക കളികളിലാണ് നിലയുറപ്പിച്ച ശേഷം താരം റണ്ണിനായുള്ള ഓട്ടത്തിനിടെ എതിർ ടീമിന് വിക്കറ്റ് സമ്മാനിച്ചത്.
ഇൻസമാം തന്റെ കരിയറിൽ ഏകദേശം 40 തവണയോളം റൺ ഔട്ട് ആയിട്ടുണ്ടെന്നാണ് വിവരം. ഇതേ പാതയിലാണോ അനന്തിരവനും സഞ്ചരിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.ഇന്ത്യക്ക് എതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ജയം അനിവാര്യമായ സമയത്താണ് ഇമാം വിക്കറ്റ് കളഞ്ഞു കുളിച്ചത്. മറുവശത്ത് മുൻ നായകൻ ബാബർ അസമും അതേ സമയത്ത് തന്നെ പുറത്തായിരുന്നു.