ദുബായ്: ഐസിസി ടൂർണമെന്റുകളിൽ ആശാവഹമായ നേട്ടം അവകാശപ്പെടാൻ കഴിയുന്ന ക്യാപ്റ്റനല്ല രോഹിത് ശർമ്മ എന്ന് എല്ലാവർക്കും അറിയാം. ഐപിഎല്ലിൽ വമ്പൻ വിജയമാണെങ്കിലും ഇന്ത്യൻ ജേഴ്‌സിയിൽ ഇപ്പോഴിതാ രോഹിതിനെ തേടി മറ്റൊരു മോശം റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ടോസ് നഷ്‌ടപ്പെട്ടതോടെയാണ് ഈ നാണക്കേടിന്റെ റെക്കോർഡ് രോഹിതിന് വന്ന് ചേർന്നത്.
നിലവിൽ 53 മത്സരങ്ങൾ ക്യാപ്റ്റനായി കളിച്ച രോഹിത് ടോസ് നഷ്‌ടപ്പെടുന്നതിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ഇതുവരെ മുൻപിൽ നിന്നിരുന്ന ഗാംഗുലിയെ മറികടന്ന് കൊണ്ടാണ് രോഹിത് പട്ടികയിൽ ഒന്നാമനായത്. 53 മത്സരങ്ങൾ കണക്കിലെടുക്കുമ്പോൾ ഗാംഗുലിക്ക് 30 തവണ ടോസ് നഷ്‌ടമയെങ്കിൽ രോഹിതിന് കിട്ടാതെ പോയത് 31 പ്രാവശ്യമാണ്.

ഇത് മാത്രമല്ല കഴിഞ്ഞ 15 മാസത്തിനിടെ ഏകദിനത്തിൽ ഒരു ടോസ് നേടാൻ രോഹിത് ശർമ്മയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതും ഇതിനോട് കൂട്ടി വായിക്കണം. 2023 നവംബർ പതിനഞ്ചിന് ന്യൂസിലൻഡിന് എതിരായ സെമി ഫൈനലിൽ ടോസ് നേടിയ ശേഷം നാണയം ഇതുവരെ രോഹിതിന്റെ വിളി കേട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത്തരമൊരു നേട്ടം അധികം താരങ്ങളുടെയൊന്നും പേരിലില്ല എന്നോർക്കണം.
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യവാനായ നായകനാണോ രോഹിത് ശർമ്മ എന്നാണ് ഇതോടെ ആരാധകർ ചോദിക്കുന്നത്. ഇത് മാത്രമല്ല തുടർച്ചയായി 12 ഏകദിന മത്സരങ്ങളിലാണ് ഇന്ത്യൻ ടീമിന് ടോസ് നഷ്‌ടമായിരിക്കുന്നത്. ഇത് ലോകത്തൊരു ടീമിനും മുൻപ് നേരിടേണ്ടി വന്നിട്ടില്ലാത്ത കാര്യമാണ്.
ഇക്കാലയളവിൽ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാൻ ടീമുകൾക്ക് എതിരെ ഓരോ മത്സരത്തിലും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾക്ക് എതിരെ മൂന്ന് വീതവും ടോസുകൾ ഇന്ത്യയ്ക്ക് നഷ്‌ടമായി. ഇത്രയൊക്കെ ആണെങ്കിലും വിജയശതമാനത്തിൽ രോഹിത് അത്ര പിന്നിൽ അല്ല.
ടോസ് ജയിച്ചത് വെറും 41.50 ശതമാനം മത്സരങ്ങളിൽ മാത്രമാണ് ഹിറ്റ്മാൻ എങ്കിലും ആകെ മത്സരങ്ങളിലെ ജയ ശതമാനം 74.50 ശതമാനമാണ്. അതിനർത്ഥം ടോസ് പ്രതികൂലമായാലും മുക്കാൽ ഭാഗം മത്സരങ്ങളും വരുതിയിലാക്കാൻ ഇന്ത്യൻ നായകന് കഴിഞ്ഞിട്ടുണ്ടെന്നതാണ്.
അതേസമയം, പാകിസ്ഥാനെതിരെ ടോസ് നഷ്‌ടപ്പെട്ട ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യക്ക് മുൻപിൽ കൂറ്റൻ ടോട്ടൽ ഉയർത്തുകയാണ് പാക് ടീമിന്റെ ലക്ഷ്യം. രണ്ടാം ബാറ്റിങിന് ഇറങ്ങുന്ന ഇന്ത്യയെ പേസ് നിരയുടെ കരുത്ത് കൊണ്ട് എറിഞ്ഞിടാമെന്ന് അവർ കരുതുന്നു.
ഇരു ടീമുകളുടെയും പ്ലെയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ.
പാകിസ്ഥാന്‍- ഇമാം ഉല്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (c), തയ്യാബ് താഹിര്‍, സല്‍മാന്‍ ആഗ, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ്, അബ്രാര്‍ അഹമ്മദ്.