
മുൻതൂക്കം പാകിസ്താന്
ഐ സി സി ചാന്പ്യൻസ് ട്രോഫിയിൽ ഇത് നാലാം വട്ടമാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്. മൂന്നിൽ രണ്ട് കളികളും ജയിച്ചത് പാകിസ്താൻ. ഇന്ത്യയ്ക്കൊപ്പം ഒരു ജയം മാത്രം.

ഒരേ ഒരാൾ മാത്രം
മൂന്ന് തവണ ഇന്ത്യയും പാകിസ്താനും പരസ്പരം കളിച്ചപ്പോഴും ഇറങ്ങിയ ഒരേ ഒരു താരമേ ഉള്ളൂ. അത് ഷോയിബ് മാലിക് ആണ്. ക്യാപ്റ്റൻ കോലിയും യുവരാജും ധോണിയും അടക്കം ഇന്ത്യൻ ടീമിൽ നിന്നും ഒരാൾ പോലും ഈ മൂന്ന് ഇന്ത്യ - പാക് മത്സരങ്ങൾ കളിച്ചിട്ടില്ല.

മാലിക്കിന്റെ റെക്കോർഡ്
കരിയറിലെ ആറാമത്തെ ചാമ്പ്യൻസ് ട്രോഫിക്കാണ് ഷോയിബ് മാലിക്ക് ഇറങ്ങുന്നത്. 2002, 2004, 2006, 2009, 2013 എഡിഷനുകളിലെല്ലാം മാലിക് പാകിസ്താന് വേണ്ടി ചാമ്പ്യൻസ് ട്രോഫി കളിച്ചു. ഇന്ത്യ - പാക് മത്സരങ്ങളിൽ സെഞ്ചുറി നേടിയ ഏക ബാറ്റ്സ്മാനും മിസ്റ്റർ മരുമകൻ ഷോയിബ് മാലിക്കാണ്.

ബെസ്റ്റ് ബൗളിംഗ് ഇന്ത്യയ്ക്ക്
ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ - പാക് മത്സരത്തിൽ ഒരു ബൗളർ പോലും അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടില്ല. 25ന് 4 റാണ ഹസൻ, 36ന് 4 ഷോയിബ് അക്തർ, 55ന് 4 ആശിഷ് നെഹ്റ - ഇവരാണ് ബൗളിംഗ് പ്രകടനത്തിലെ കേമന്മാർ. ഇത് മൂന്നാം തവണയാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ - പാക് മത്സരം നടക്കുന്നത്.

വിരാട് കോലിക്ക് അരങ്ങേറ്റം
പ്രമുഖമായ ഒരു ഐ സി സി ടൂർണമെന്റിൽ ക്യാപ്റ്റനായി വിരാട് കോലിയുടെ ആദ്യമത്സരമാണ് പാകിസ്താനെതിരെ. പാകിസ്താൻ ക്യാപ്റ്റൻ സർഫരാസ് ഖാന്റെ കാര്യവും ഇങ്ങനെ തന്നെ. അണ്ടർ 19 ടീമിൽ രണ്ട് പേർക്കും അതാത് ടീമുകളെ ലോകചാമ്പ്യന്മാരാക്കിയ പരിചയസമ്പത്തുണ്ട്.

ഒറ്റ ടിക്കറ്റില്ല
ഐ സി സി റിപ്പോർട്ട് പ്രകാരം, ഞായറാഴ്ചത്തെ ഇന്ത്യ - പാക് മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും സോൾഡ് ഔട്ടായിക്കഴിഞ്ഞു. ഇന്ത്യൻ ടീമിൽ ഒമ്പത് പേരും പാക് ടീമിൽ മൂന്ന് പേരും 2013ലെ ചാമ്പ്യൻസ് ട്രോഫി കളിച്ചവരാണ്.


Click it and Unblock the Notifications











