ബെംഗളൂരു: അനിൽ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും പുറത്ത് പോയത് ആരാധകർക്ക് ഒരു അത്ഭുതമായിരുന്നു. അത്രയ്ക്ക് സൂപ്പറായിരുന്നു കുംബ്ലെയുടെ കോച്ചിങ് റെക്കോർഡ് എന്നത് തന്നെ കാരണം. ഇന്ത്യ ഒരു പരമ്പര പോലും കുംബ്ലെയുടെ കീഴിൽ തോറ്റില്ല. എന്നാൽ ടീമിലെ ഉൾക്കളികൾ അറിയുന്നവർക്ക് കുംബ്ലെയുടെ രാജി ഒരു അത്ഭുതമായില്ല. ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള ശീതസമരമാണ് കുംബ്ലെയുടെ പണി തീർത്തത്.
കുംബ്ലെ മാറി രവി ശാസ്ത്രി കോച്ചായതും വിരാട് കോലിയുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു. ബി സി സി ഐ അപേക്ഷ ക്ഷണിച്ചപ്പോൾ പ്രതികരിക്കാതിരുന്ന ശാസ്ത്രിയെ സച്ചിൻ നേരിട്ട് അനുനയിപ്പിച്ചാണ് അപേക്ഷ അയപ്പിച്ചത്. ഇതിനായി ബി സി സി ഐ രണ്ടാമത് അപേക്ഷ ക്ഷണിക്കുക വരെ ചെയ്തു. എന്തിനായിരിക്കും കോലിക്ക് രവി ശാസ്ത്രിയെ ഇന്ത്യൻ ടീമിൽ വേണ്ടിയിരുന്നത്, നല്ലൊരു മാനേജരാണ് രവി ശാസ്ത്രി, അത് തന്നെ കാരണം.
അനില്‍ കുംബ്ലെയെ പോലെ ഒരു സൂപ്പർ കോച്ചല്ല ശാസ്ത്രി. ടീമിന്റെ ബോസ് എപ്പോഴും ക്യാപ്റ്റനാണ് എന്നാണ് ശാസ്ത്രി പറയുന്നത്. തന്റെ കീഴില്‍ ഒരു സപ്പോർട്ട് സ്റ്റാഫുണ്ട്. കളിക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതാണ് തന്റെ പണി. ടീമിനുള്ളിലെ കമ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്ന ആള്‍ കൂടിയാണ് ശാസ്ത്രി. ഇതിന് മുന്പ് ധോണിയുടെ കാലത്തും ശാസ്ത്രീ ടീമിനൊപ്പം ഉണ്ടായിരുന്നു.