മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്ന നടപടിയിലും ഇടപെടാന്‍ ഉപദേശക സമിതിക്ക് അനുമതി നല്‍കണമെന്ന് കപില്‍ ദേവ്. ഇന്നലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് ഉപദേശക സമിതി തലവന്‍ കപില്‍ ദേവ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ എംഎസ്‌കെ പ്രസാദ് നയിക്കുന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റിക്കാണ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ തിരഞ്ഞെടുക്കാനുള്ള ചുമതല. സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്ന കാര്യത്തില്‍ ഇടപെടാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ക്രിക്കറ്റ് ബോര്‍ഡിന് കപില്‍ ദേവ് കൈമാറി.
മുഖ്യ പരിശീലകനെ മാത്രം തിരഞ്ഞെടുത്താല്‍ ജോലി പൂര്‍ണമാവില്ല. സപ്പോര്‍ട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 19 -നാണ് സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കായുള്ള അഭിമുഖം ക്രിക്കറ്റ് ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
നിലവില്‍ സഞ്ജയ് ബംഗാര്‍ (ബാറ്റിങ് പരിശീലകന്‍), ഭരത് അരുണ്‍ (ബോളിങ് പരിശീലകന്‍), ആര്‍ ശ്രീധര്‍ (ഫീല്‍ഡിങ് പരിശീലകന്‍), സുനില്‍ സുബ്രമണ്യം (മാനേജര്‍) എന്നിവരാണ് ടീമിനൊപ്പമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍. കരാര്‍ അവസാനിച്ചെങ്കിലും വിന്‍ഡീസ് പര്യടനം മുന്‍നിര്‍ത്തി 45 ദിവസത്തേക്ക് കൂടി ഇവര്‍ക്കെല്ലാം ബിസിസിഐ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്.
മുന്‍ സെലക്ഷന്‍ കമ്മിറ്റി അംഗം വിക്രം റാത്തോര്‍, പ്രവീണ്‍ ആമ്രെ, ഇംഗ്ലണ്ട് താരം ജോനഥന്‍ ട്രോട്ട്, മാര്‍ക്ക് റാംപ്രകാശ് എന്നിവരെല്ലാം ഇക്കുറി ബാറ്റിങ് പരിശീലക തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. ബോളിങ് പരിശീലകനായി ഭരത് അരുണ്‍ തുടരുമെന്നാണ് സൂചന. വെങ്കടേഷ് പ്രസാദ്, ഡാരന്‍ ഗൗഫ്, സുനില്‍ ജോഷി എന്നിവരും ബോളിങ് പരിശീലകനാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്‍ടി റോഡ്‌സ് ഫീല്‍ഡിങ് പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ച സ്ഥിതിക്ക് ആര്‍ ശ്രീധറിന് ഇക്കുറിയും അവസരം ലഭിക്കുമോയെന്ന കാര്യം കണ്ടറിയണം.
കുറഞ്ഞത് പത്തു ടെസ്റ്റ് മത്സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിരിക്കണമെന്നതാണ് ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്കുള്ള അടിസ്ഥാന യോഗ്യത. ഒപ്പം അപേക്ഷകര്‍ക്ക് പ്രായം അറുപതില്‍ കവിയാന്‍ പാടില്ലെന്നും ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്തായാലും അടുത്ത രണ്ടു വര്‍ഷത്തേക്ക് കൂടി രവി ശാസ്ത്രി തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെന്ന് ഉപദേശക സമിതി ഇന്നലെ അറിയിച്ചിരുന്നു.