ദില്ലി: വനിത ബോക്‌സിങ് താരങ്ങള്‍ക്ക് നിര്‍ബന്ധിത ഗര്‍ഭപരിശോധന നടത്തിയ സംഭവം വിവാദമാകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും നിര്‍ബന്ധിത പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.
ബോക്‌സിങ് ഇന്ത്യയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും(സായി) ആണ് നിര്‍ബന്ധിത പരിശോധന നടത്തിയത്. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന എട്ട് വനിതകളെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

അവിവാഹിതരായ താരങ്ങള്‍ക്ക് ഗര്‍ഭപരിശോധന നടത്തേണ്ടെന്നാണ് നിലവിലെ നിയമം. അപ്പോഴാണ് 18 വയസ്സ് പോലും തികയാത്ത പെണ്‍കുട്ടികളെ പോലും പരിശോധനക്ക് വിധേയരാക്കിയത്.
ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിഡന്റും സായിയുടെ കണ്‍സള്‍ട്ടന്റും ആയ ഡോ പിഎസ്എം തന്ദ്രനാണ് ഇപ്പോള്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബോക്‌സിങ് ഇന്ത്യ നിര്‍ദ്ദേശിച്ചപ്പോള്‍ സായിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി എന്നാണ് ആരോപണം.
അന്താരാഷ്ട്ര ബോക്‌സിങ് അസ്സോസിയേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് സായിയും ബോക്‌സിങ് ഇന്ത്യയും നല്‍കുന്ന വിശദീകരണം. എന്നാല്‍ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് ഡോ ചന്ദ്രന്‍ ആരോപിക്കുന്നു.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗര്‍ഭിണിയല്ല എന്ന ഒരു സത്യവാങ്മൂലവും കൂടി സമര്‍പ്പിക്കണം എന്നാണ് ബോക്‌സിങ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ കായിക അധികൃതര്‍ നിയമവിരുദ്ധമായി പരിശോധന നടത്തിയതെന്നും ഡോക്ടര്‍ ആരോപിക്കുന്നു.