ഐപിഎൽ 2026-ൽ പ്ലേഓഫ് ഉറപ്പിക്കാൻ ശേഷിക്കുന്ന 6 മത്സരങ്ങളിൽ അഞ്ചിലും വിജയിക്കേണ്ട ചെന്നൈ സൂപ്പർ കിംഗ്‌സ് കടുത്ത തീരുമാനങ്ങളിലേക്ക്. കഴിഞ്ഞ രാത്രി ചെന്നൈയിലെ ടീം ഹോട്ടലിൽ വെച്ച് നടന്ന നിർണ്ണായക യോഗത്തിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ്, പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്, മൈക്കൽ ഹസ്സി എന്നിവർക്കൊപ്പം സഞ്ജു സാംസണും പങ്കെടുത്തതായാണ് വിവരം. ടീം നേരിടുന്ന ബാറ്റിംഗ്, ബൗളിംഗ് പ്രതിസന്ധികൾ പരിഹരിക്കാനുള്ള വിപുലമായ പദ്ധതികളാണ് ഈ യോഗത്തിൽ ചർച്ച ചെയ്തത്.
ധോണിയുടെ വരവും ബാറ്റിംഗ് മാറ്റങ്ങളും
ടീം നിലവിൽ ഫിനിഷിംഗിൽ വലിയ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ, ഇതിഹാസ താരം എം.എസ്. ധോണി ഉടൻ കളത്തിലിറങ്ങാൻ തയ്യാറാണോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന പ്രധാന കാര്യം. ധോണിക്ക് ഇനിയും വിശ്രമം ആവശ്യമാണോ അതോ അടുത്ത മത്സരത്തിൽ തന്നെ അദ്ദേഹം ടീമിൽ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ യോഗം ഗൗരവകരമായ ചർച്ചകൾ നടത്തി. ഒപ്പം, മൂന്നാം നമ്പറിൽ ഇറങ്ങുന്ന ഉർവിൽ പട്ടേലിനെ ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനെക്കുറിച്ചും മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.

ബൗളിംഗിലും അഴിച്ചുപണി; യുവതാരങ്ങൾക്ക് അവസരം?
ഫിനിഷിങ് നിരയിൽ കാർത്തിക് ശർമ്മയ്ക്ക് പകരം രാം കൃഷ്ണ ഘോഷിനെ അരങ്ങേറ്റത്തിന് അനുവദിക്കുന്നതിനെക്കുറിച്ച് ടീം ചിന്തിക്കുന്നുണ്ട്. ഗുർജപ്‌നീത് സിംഗ് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും, ഡെത്ത് ഓവറുകളിൽ കൂടുതൽ നിയന്ത്രണമുള്ള ആകാശ് മധ്വാളിനെ ടീമിലെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കൂടാതെ, ശിവം ദുബെയ്ക്ക് പകരമായി ബാറ്റിംഗിനൊപ്പം സ്പിൻ ബോളിംഗ് ഓപ്ഷൻ കൂടി നൽകുന്ന പ്രശാന്ത് വീറിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.
മുംബൈ ഇന്ത്യൻസിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിൽ വലിയ മാറ്റങ്ങൾ തന്നെ വേണമെന്നിരിക്കെ ഈ കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ടതാണ്. മുംബൈയ്ക്കെതിരെ വാംഖഡെയിൽ മികച്ച രീതിയിലാണ് ചെന്നൈ പ്രകടനം നടത്തിയത്. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ 103 റൺസിന്റെ കൂറ്റൻ വിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. സഞ്ജു സാംസണിന്റെ അപരാചിത സെഞ്ച്വറിയും അഖീൽ ഹൊസൈന്റെ നാല് വിക്കറ്റ് പ്രകടനങ്ങവുമാണ് സിഎസ്കെയെ വിജയത്തിലേക്ക് നയിച്ചത്.
എന്നാൽ, സഞ്ജു സാംസണിന്റെ ബാറ്റിങ്ങിൽ ഒരുപാട് ആശ്രയിക്കുന്ന ചെന്നൈയ്ക്ക് അത് തികച്ചും വലിയൊരു വെല്ലുവിളിയാണ്. ചെന്നൈ വിജയിച്ച മൂന്ന് മത്സരങ്ങളിലും അവരുടെ ടോപ് സ്കോറർ സഞ്ജു സാംസൺ തന്നെയായിരുന്നു. അമിതമായി സഞ്ജുവിനെ ആശ്രയിക്കുന്നത് ചെന്നൈ നിർത്തിയില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ അവരെ കാത്തിരിക്കുന്നുവെന്ന് വിരേന്ദർ സെഗാവും മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ആറാം സ്ഥാനത്താണ് സിഎസ്കെ. ഒരു തോൽവി കൂടി നേരിട്ടാൽ പ്ലേഓഫ് പ്രതീക്ഷകൾ മറ്റുള്ള ടീമുകളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും എന്നതിനാൽ, ഈ മാറ്റങ്ങൾ ടീമിന് എത്രത്തോളം ഗുണകരമാകുമെന്ന് വരും മത്സരങ്ങൾ തെളിയിക്കും.